ഹേഗ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുഭൂല്‍ഷന്‍ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. കേസില്‍ അന്തിമ വിധി വരുന്നത് വരെ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നില്ലെന്ന് പാകിസ്ഥാന്‍ ഉറപ്പു വരുത്തണമെന്നും റോണി എബ്രഹാം അദ്ധ്യക്ഷനായ പതിനൊന്നംഗ ബെഞ്ച് ഉത്തരവിട്ടു. നയതന്ത്ര ബന്ധം കണക്കിലെടുക്കുന്‌പോള്‍ ഇന്ത്യയ്ക്ക് വലിയൊരു വിജയമാണ് ഉണ്ടായിരിക്കുന്നത്. മേയ് എട്ടിന് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ ശിക്ഷ നടപ്പാക്കുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു.
പതിനൊന്ന് ജഡ്ജിമാരും ഏകകണ്ഠമായാണ് വിധിയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. കേസില്‍ ഇടപെടാന്‍ അന്താരാഷ്ട്ര കോടതിക്ക് അവകാശമില്ലെന്ന പാകിസ്ഥാന്റെ വാദം കോടതി തള്ളി. 1977ല്‍ ഒപ്പിട്ട വിയന്ന കരാര്‍ പ്രകാരം ജാദവിന് കോണ്‍സുലാര്‍ സഹായം ലഭിക്കാനുള്ള അവകാശമുണ്ട്. അത് പാകിസ്ഥാന്‍ അനുവദിക്കേണ്ടതായിരുന്നു. കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാകിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ നിയമ,? നയതന്ത്ര സഹായങ്ങള്‍ക്ക് ജാദവ് അര്‍ഹനാണ്. കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശം ഉണ്ടായിരുന്നിട്ടും അതിനുള്ള അവസരം നല്‍കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണ്. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും കോടതി വ്യക്തമാക്കി.
ജാദവിന്റെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ജാദവിനെ ബലൂചിസ്ഥാനില്‍ നിന്നാണ് പാകിസ്ഥാന്‍ വാദിക്കുമ്പോള്‍, ഇറാനില്‍ നിന്നാണ് അറസ്‌റ്റെന്നാണ് ഇന്ത്യയുടെ വാദം.
അതേ സമയം കോടതി വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാനും വ്യക്തമാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ തങ്ങള്‍ അംഗീകരിക്കില്ലെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കുല്‍ഭൂഷണ്‍ യാദവ് കേസില്‍ പാകിസ്ഥാനെതിരെ അനുകൂല വിധി നേടാന്‍ സഹായിച്ചത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെയും സംഘത്തിന്റെയും അവസരോചിത ഇടപെടലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിധി അറിഞ്ഞയുടനെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഫോണില്‍ വിളിച്ച് അദ്ദേഹം അഭിനന്ദനം അറിയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ അഭിനന്ദനം അറിയിക്കാനും പ്രധാനമന്ത്രി മറന്നില്ല.
click on malayalam character to switch languages