കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും മരിച്ചവരുടെ എണ്ണം 160 കടന്നു. ദുരന്തത്തിൽ 800ലധികം ആളുകളെ കാണാതായതായാണ് വിവരം.
കൈലാസ മാനസസരോവർ യാത്രക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരെ കുറിച്ചും വിവരമില്ല. 157 മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ പൊലീസ് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരുണ്ട്. ആസ്ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടും.
നേപ്പാളിന് അടിയന്തര സഹായമായി ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അത്യാവശ്യ മരുന്നുകളും എത്തിച്ചു. ഈ അടിയന്തര സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിയതായും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനായി കൂടുതൽ സഹായങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. നേപ്പാളിന് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായെ ഫോണിൽ വിളിച്ച മോദി, സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് അറിയിച്ചു.
‘നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അനുശോചനം അറിയിക്കാനായി പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചു. ഈ ദുഷ്കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങൾ നേപ്പാളിലെ സഹോദരങ്ങൾക്കൊപ്പം ഐക്യദാർഢ്യത്തോടെ നിൽക്കുന്നു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണ്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും നമ്മുടെ സംഘങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്’ -മോദി എക്സിൽ കുറിച്ചു.
ടിബറ്റ് ഭാഗത്തുനിന്നു ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതോടെയാണ് അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടായത്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചത്. പല ഗ്രാമങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായി. ദുരന്തത്തിന്റെ നെഞ്ചുലക്കുന്ന നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
click on malayalam character to switch languages