ലണ്ടൻ: ഇംഗ്ലണ്ടിലുടനീളമുള്ള ബാങ്കുകളിലും ലൈബ്രറികളിലും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ സേവനം തേടാവുന്ന മാനസികാരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക്, തങ്ങളുടെ വീടുകൾക്ക് അടുത്തുള്ള പ്രത്യേക ‘വാക്ക്-ഇൻ’ കേന്ദ്രങ്ങളെ (മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നേരിട്ട് ചെന്ന് സേവനം തേടാവുന്ന കേന്ദ്രങ്ങൾ) സമീപിക്കാൻ കഴിയുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു.
2029-ഓടെ ഏകദേശം 200 കമ്മ്യൂണിറ്റി മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും മാനസികാരോഗ്യത്തിനായുള്ള പ്രത്യേക അടിയന്തര ചികിത്സാ വിഭാഗങ്ങളുടെയും (Mental Health A&Es) ഒരു ശൃംഖല തന്നെ സൃഷ്ടിക്കാനുള്ള പദ്ധതികൾ അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്.
മാനസികാരോഗ്യ പ്രതിസന്ധിയോ കടുത്ത മാനസിക സമ്മർദ്ദമോ അനുഭവിക്കുന്നവർക്ക് സഹായം ആവശ്യമുള്ളപ്പോൾ അതിനായി സമീപിക്കാൻ ഒരിടം ഒരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ബാങ്കുകളും ലൈബ്രറികളും പോലുള്ള പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിൽ ഇത്തരം നിരവധി കേന്ദ്രങ്ങൾ തുറക്കാനും പദ്ധതിയുണ്ട്.
രാജ്യത്ത് അഞ്ചിൽ ഒരാൾ വീതം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മറ്റ് മാർഗങ്ങളിലൂടെ സഹായം ലഭിക്കാത്തതിനാൽ, പ്രതിസന്ധി ഘട്ടത്തിൽ ആയിരക്കണക്കിന് ആളുകൾ ആശുപത്രികളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളെ (A&E) ആശ്രയിക്കേണ്ടി വരുന്നു. സമീപകാലത്ത് നടത്തിയ പരീക്ഷണ പദ്ധതികളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പുതിയ പദ്ധതികൾ, ഈ പ്രശ്നം പരിഹരിക്കാനും ആളുകൾക്ക് ആവശ്യമുള്ളപ്പോൾ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും സഹായിക്കുമെന്ന് സർക്കാർ കരുതുന്നു.
ലൈബ്രറികൾ, ബാങ്കുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിലായി 100 പുതിയ കമ്മ്യൂണിറ്റി മാനസികാരോഗ്യ കേന്ദ്രങ്ങൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചു. ഇവയിൽ ചിലത് പുതിയ കെട്ടിടങ്ങളിലാകും പ്രവർത്തിക്കുക. നഴ്‌സുമാർ, തെറാപ്പിസ്റ്റുകൾ, സപ്പോർട്ട് വർക്കർമാർ എന്നിവരടങ്ങുന്ന നിലവിലുള്ള സംഘങ്ങളെ ഈ കേന്ദ്രങ്ങൾ ഏകോപിപ്പിക്കും. ഇവയിൽ പല കേന്ദ്രങ്ങളും ആഴ്ചയിൽ ഏഴ് ദിവസവുവും പ്രവർത്തിക്കുമെന്നും, ചിലയിടങ്ങളിൽ ഹ്രസ്വകാലത്തേക്ക് രോഗികൾക്ക് കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ (short-stay beds) ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
2024 മുതൽ ആറ് മേഖലകളിൽ ഈ രീതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന 23 മാനസികാരോഗ്യ അടിയന്തര ചികിത്സാ വിഭാഗങ്ങൾക്ക് (Mental Health A&Es) പുറമേ, 59 എണ്ണം കൂടി സ്ഥാപിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ പലതും നിലവിലുള്ള ആശുപത്രികളിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളോട് ചേർന്നായിരിക്കും പ്രവർത്തിക്കുക.
click on malayalam character to switch languages