സിജെപി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമരം തുടരുന്നു. ഡൽഹിയിൽ പ്രതിഷേധം ആസൂത്രണം ചെയ്തത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയായിരുന്നു. നേതാക്കളെ പ്രതിഷേധത്തിന്റെ കാര്യം മുൻകൂട്ടി അറിയിക്കാതെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു. തുടർന്നായിരുന്നു പ്രതിഷേധത്തിന്റെ കാര്യം നേരിട്ട് അറിയിച്ചത്. IBക്ക് വിവരം ലഭിക്കാതിരിക്കാൻ ആയിരുന്നു ഈ നീക്കം. വിഷയത്തിൽ പാർലമെൻ്റിൽ ചർച്ച അനുവദിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
രാത്രി മുഴുവൻ സമരം തുടരാനാണ് കോൺഗ്രസ് തീരുമാനം. പാർലമെന്റിൽ ചർച്ച ഉറപ്പായാൽ മാത്രം പിൻവാങ്ങും. ബലപ്രയോഗം നിലവിൽ വേണ്ട എന്ന് ഡൽഹി പൊലീസിന് നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രിയും ഉടനടി രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങളുടെ ഭാവി നിലവിലെ സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണെന്ന് വിമർശിച്ച അദ്ദേഹം, ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറായില്ലെങ്കിൽ പിന്നെ എന്തിനാണ് പാർലമെന്‍റ് എന്നും ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നിലപാട്.
പ്രതിഷേധത്തിന് കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തുന്നു. സമരത്തിന് തടയിടാന്‍ മന്ത്രിമാരെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പലരെയും വലിച്ചിഴച്ചായിരുന്നു പൊലീസ് നടപടി. സമരമുഖം സംഘര്‍ഷഭരിതമായതോടെ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ എന്നിവര്‍ അനുനയ നീക്കവുമായി നേരിട്ടെത്തി.രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെങ്കിലും സമരം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, എംപിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. റോഡില്‍ കുത്തിയിരുന്നാണ് സമരം. വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജിവയ്ക്കണമെന്നാണ് ആവശ്യം. പ്രതിഷേധം കനത്തതോടെ, ഏതാനും നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിട്ടുണ്ട്.
click on malayalam character to switch languages