1 GBP = 128.57
breaking news

ഹമാസ് സൈനിക കമാൻഡർ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് സൈനിക കമാൻഡർ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക കമാൻഡർ ഇസ്സുദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. ഇസ്രായേൽ പ്രതിരോധ സേനയും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുമാണ് മരണം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. എന്നാൽ, ഹമാസ് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ ഇസ്സുദ്ദീൻ അൽ ഹദ്ദാദിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും 19 വയസ്സുള്ള മകളും കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച മധ്യ ഗാസയിലെ അൽ അഖ്സ ശുഹദാ മസ്ജിദിൽ ഇവരുടെ സംയുക്ത മയ്യത്ത് നിസ്കാരവും സംസ്കാര ചടങ്ങുകളും നടന്നിട്ടുണ്ടെന്ന് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു.

2023 ഒക്ടോബർ 7ന് ഇസ്രായേലിന് നേരെ നടത്തിയ പ്രത്യാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഇസ്സുദ്ദീൻ അൽ ഹദ്ദാദ്. 2025 മേയിൽ മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹദ്ദാദ് ഹമാസിന്റെ ഗസ്സയിലെ സൈനിക തലവനായി ചുമതലയേൽക്കുന്നത്.

ഹമാസിനു വേണ്ടിയുള്ള ആയുധ നിർമാണ മേഖലയിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. ഇസ്രായേൽ ടാങ്കുകൾക്കെതിരെ ഉപയോഗിക്കുന്ന ‘യാസിൻ 105’ റോക്കറ്റുകൾ നിർമിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തി കൂടിയായിരുന്നു ഹദ്ദാദ്. 7.5 ലക്ഷം ഡോളറായിരുന്നു ഹദ്ദാദിന്റെ തലക്ക് ഇസ്രായേൽ കൽപിച്ചിരുന്ന പാരിതോഷികം. ഇസ്രായേലിന്റെ നിരവധി വധശ്രമങ്ങളിൽനിന്ന് രക്ഷപ്പെട്ടിട്ടുള്ളതിനാലാണ് ഹമാസ് വൃത്തങ്ങൾക്കിടയിൽ അദ്ദേഹം ‘ദി ഗോസ്റ്റ്’ (അദൃശ്യൻ) എന്നറിയപ്പെട്ടിരുന്നത്.

ഗസ്സയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിലായി മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഏഴ് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more