ലണ്ടൻ: യുകെ പ്രതിരോധ മന്ത്രി സഞ്ചരിച്ച ആർ എ എഫ് ജെറ്റിന്റെ ജിപിഎസ് റഷ്യൻ വ്യോമാതിർത്തിക്ക് സമീപം വച്ച് ജാമായി. പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സഞ്ചരിച്ചിരുന്ന ആർഎഎഫ് ജെറ്റാണ് റഷ്യൻ അതിർത്തിക്ക് സമീപം പറക്കുന്നതിനിടെ ജിപിഎസ് ജാമായത്. ജാമായതിന് പിന്നാലെ മൂന്ന് മണിക്കൂർ നീണ്ട മുഴുവൻ പറക്കലിനും സിഗ്നൽ തടസ്സപ്പെട്ടു.
എസ്റ്റോണിയയിലെ ബ്രിട്ടീഷ് സൈനികരെ സന്ദർശിച്ച ഹീലി യുകെയിലേക്ക് മടങ്ങുമ്പോഴാണ് ഇലക്ട്രോണിക് ആക്രമണം നടന്നതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച നടന്ന സംഭവത്തിന് പിന്നിൽ റഷ്യയാണെന്ന് കരുതപ്പെടുന്നു.
സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല, വിമാനത്തിന്റെ ജിപിഎസ് പ്രവർത്തനരഹിതമാക്കിയതിനാൽ പൈലറ്റുമാർക്ക് വ്യത്യസ്തമായ നാവിഗേഷൻ സംവിധാനം ഉപയോഗിക്കേണ്ടിവന്നു. ഹീലിയെ മനഃപൂർവ്വം ലക്ഷ്യം വച്ചതാണോ എന്ന് വ്യക്തമല്ല, പക്ഷേ വിമാന ട്രാക്കിംഗ് വെബ്‌സൈറ്റുകളിൽ പറക്കൽ പാത ദൃശ്യമായിരുന്നു.
ഫോട്ടോഗ്രാഫർമാരും ഒരു റിപ്പോർട്ടറും ഉൾപ്പെടെയുള്ള യാത്രക്കാർ ഡസ്സാൾട്ട് ഫാൽക്കൺ 900LX വിമാനത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ദീർഘകാല ഉഭയകക്ഷി പ്രതിരോധ സഹകരണവും അതിന്റെ തന്ത്രപരമായ വിപുലീകരണവും ചർച്ച ചെയ്യാൻ ഹീലി ടാലിനിൽ എസ്റ്റോണിയൻ പ്രതിരോധ മന്ത്രി ഹന്നോ പെവ്‌കൂറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോളണ്ടിൽ നിന്ന് യുകെയിലേക്ക് തിരിച്ചുപോകുന്നതിനിടെ വിമാനം ഏകദേശം 30 മിനിറ്റ് ഉപഗ്രഹ സിഗ്നൽ തടസ്സപ്പെട്ടു.
“ഈ അപകടകരമായ പ്രവർത്തനങ്ങൾക്കിടയിലും തങ്ങളുടെ ദൗത്യം തുടർന്ന ആർഎഎഫ് ക്രൂവിന്റെ മികച്ച പ്രൊഫഷണലിസത്തിനും ധൈര്യത്തിനും ഞാൻ അഭിനന്ദനങൾ നേരുന്നു. ഞാൻ വളരെ വ്യക്തമായി പറയട്ടെ, റഷ്യൻ ആക്രമണത്തിൽ നിന്ന് നാറ്റോയെയും നമ്മുടെ സഖ്യകക്ഷികളെയും നമ്മുടെ താൽപ്പര്യങ്ങളെയും സംരക്ഷിക്കാനുള്ള യുകെയുടെ പ്രതിബദ്ധതയെ ഈ സംഭവം തടയില്ല.” ജോൺ ഹീലി പറഞ്ഞു.
കഴിഞ്ഞ മാസം കരിങ്കടലിന് മുകളിൽ രണ്ട് റഷ്യൻ ജെറ്റുകൾ ആവർത്തിച്ച് അപകടകരമാംവിധം ഒരു RAF ചാരവിമാനം തടഞ്ഞതായി ബുധനാഴ്ച പ്രതിരോധ മന്ത്രാലയം (MoD) വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. ഒരു റഷ്യൻ Su-35 ജെറ്റ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിമാനത്തിന് വളരെ അടുത്തായി പറന്നതിനാൽ ഓട്ടോപൈലറ്റ് പ്രവർത്തനരഹിതമാക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയിരുന്നു. മറ്റൊരു സംഭവത്തിൽ ഒരു റഷ്യൻ എസ് യു 27 ജെറ്റ് ആർ എ എഫിന്റെ നിരായുധരായ റിവറ്റ് ജോയിന്റ് വിമാനത്തിന് ആറു മീറ്റർ മാത്രം അകലെയെത്തുകയും ആറു തവണ വിമാനത്തിന് സമീപത്ത് കൂടി പറക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം, വടക്കൻ അറ്റ്ലാന്റിക്കിലെ നിർണായകമായ കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു മാസത്തോളം അലഞ്ഞുനടന്ന മൂന്ന് റഷ്യൻ അന്തർവാഹിനികളെ യുകെ നിരീക്ഷിച്ചതായി ഹീലി വെളിപ്പെടുത്തി. ഈ സംഭവങ്ങളെ പ്രതോരോധ മന്ത്രാലയം അപലപിച്ചിരുന്നു.
click on malayalam character to switch languages