ലണ്ടൻ: യുകെ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾ കുറിച്ചുകൊണ്ട് 2026-ലെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. നൂറിലധികം വർഷത്തെ ലേബർ പാർട്ടിയുടെ ആധിപത്യം അവസാനിപ്പിച്ച് വെയിൽസിൽ പ്ലെയ്ഡ് കമ്രു(Plaid Cymru) ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഇംഗ്ലണ്ടിലെ തദ്ദേശ കൗൺസിലുകളിൽ നൈജൽ ഫാരേജിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ വൻ മുന്നേറ്റം നടത്തിയപ്പോൾ, ഗ്രീൻ പാർട്ടിക്ക് ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചു.
ഇംഗ്ലണ്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ആയിരത്തിലധികം സീറ്റുകളാണ് നഷ്ടപ്പെട്ടത്. ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വൻ തകർച്ചയാണ് ഈ തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. വെയിൽസിലെ ഫസ്റ്റ് മിനിസ്റ്ററും ലേബർ നേതാവുമായ ഇല്യുനെഡ് മോർഗൻ സ്വന്തം സീറ്റിൽ പരാജയപ്പെട്ടത് പാർട്ടിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വെൽഷ് പാർലമെന്റായ സെനഡിൽ പ്ലെയ്ഡ് കമ്രി 43 സീറ്റുകൾ നേടി ഒന്നാമതെത്തിയപ്പോൾ, റിഫോം യുകെ 34 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. കേവലം 9 സീറ്റുകൾ മാത്രം നേടാനായ ലേബർ പാർട്ടി വെയിൽസിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നൂറ്റാണ്ടുകളായി ലേബർ കുത്തകയാക്കി വെച്ചിരുന്ന വെൽഷ് രാഷ്ട്രീയം ഇനി പുതിയ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇംഗ്ലണ്ടിലെ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ റിഫോം യുകെ വൻ കുതിപ്പാണ് നടത്തിയത്. ആയിരത്തിലധികം കൗൺസിൽ സീറ്റുകൾ നേടിയ റിഫോം, സണ്ടർലാൻഡ്, ഗേറ്റ്സ്ഹെഡ് ഉൾപ്പെടെയുള്ള എട്ടോളം കൗൺസിലുകളുടെ ഭരണം പിടിച്ചെടുത്തു. കൺസർവേറ്റീവ് പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും പരമ്പരാഗത വോട്ടുകൾ വലിയ തോതിൽ റിഫോം യുകെയിലേക്ക് മറിഞ്ഞതായി ഫലങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, കെമി ബാഡനോക്കിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിക്ക് എസെക്സ്, സഫോക്ക് തുടങ്ങിയ തങ്ങളുടെ കോട്ടകൾ പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ല.
തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന വിശേഷം ഗ്രീൻ പാർട്ടിയുടെ മുന്നേറ്റമാണ്. ഹക്നി (Hackney), ലൂയിഷാം (Lewisham) എന്നിവിടങ്ങളിൽ മേയർ സ്ഥാനങ്ങൾ ഗ്രീൻ പാർട്ടി ആദ്യമായി സ്വന്തമാക്കി. നോർവിച്ച്, ഹേസ്റ്റിംഗ്സ് കൗൺസിലുകളുടെ ഭരണവും ഗ്രീൻ പാർട്ടിക്ക് ലഭിച്ചു. പരിസ്ഥിതി സൗഹൃദ നിലപാടുകൾക്കും ലേബർ പാർട്ടിയുടെ നിലവിലെ നയങ്ങളിലുള്ള വിയോജിപ്പിനും വോട്ടർമാർ നൽകിയ അംഗീകാരമായാണ് ഈ വിജയത്തെ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി കീർ സ്റ്റാമർ അറിയിച്ചെങ്കിലും, അദ്ദേഹത്തിന് മേൽ പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം വർദ്ധിക്കുകയാണ്. ലേബർ പാർട്ടിയുടെ വോട്ട് വിഹിതത്തിലുണ്ടായ വലിയ ഇടിവ് കണക്കിലെടുത്ത് സ്റ്റാമർ രാജി വെക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാൽ രാജിക്കാര്യം അദ്ദേഹം തള്ളിക്കളഞ്ഞു. ലിബറൽ ഡെമോക്രാറ്റുകളും പലയിടങ്ങളിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്, ഇത് യുകെ രാഷ്ട്രീയം അഞ്ച് പാർട്ടികൾക്കിടയിലുള്ള പോരാട്ടമായി മാറുന്നതിന്റെ സൂചനയാണ് നൽകുന്നത്.
click on malayalam character to switch languages