ലിവർപൂൾ: അടുത്ത നാല് വർഷങ്ങൾ നമ്മുടെ രാജ്യത്തിന്റെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമായിരിക്കുമെന്ന് രാജ്യ നവീകരണത്തിനായുള്ള പദ്ധതികൾ വിശദീകരിച്ചുകൊണ്ട്, ലേബർ പാർട്ടി സമ്മേളനത്തിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടന്റെ ദേശീയ നവീകരണം എന്ന തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു പ്രസംഗത്തിൽ, പ്രധാനമന്ത്രി റിഫോം യുകെയും നേതാക്കളെയും വിമർശിച്ചു. ഫാരേജും അദ്ദേഹത്തിന്റെ പാർട്ടിയും നമ്മുടെ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു.
അധികാരത്തിലെത്തിയ ആദ്യ 14 മാസത്തെ വെല്ലുവിളി നിറഞ്ഞ സമയത്തിന് ശേഷം മാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ ക്ഷമ കാണിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം അഭിപ്രായ വോട്ടെടുപ്പുകളിൽ റിഫോം യുകെ ഒന്നാം സ്ഥാനത്ത് തുടരുകയും സ്വന്തം പാർട്ടിക്കുള്ളിലെ വിയോജിപ്പും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം സർക്കാരിനെതിരായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരകളും വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
ലേബർ പാർട്ടി സമ്മേളനത്തിൽ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ, യുകെ ഒരു വഴിത്തിരിവിലാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നമുക്ക് മാന്യത തിരഞ്ഞെടുക്കാം, അല്ലെങ്കിൽ നമുക്ക് വിഭജനം തിരഞ്ഞെടുക്കാം. ഇത് ഒരു പരീക്ഷണമാണ്, നമ്മുടെ രാജ്യത്തിന്റെ ആത്മാവിനു വേണ്ടിയുള്ള പോരാട്ടമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിൽ റിഫോം യുകെയെ നേരിട്ട് ആക്രമിച്ചുകൊണ്ട് സർ കെയർ പറഞ്ഞു”ഒന്ന് ആലോചിച്ചു നോക്കൂ, ബ്രിട്ടന്റെ ഭാവിയെക്കുറിച്ച് നൈജൽ ഫാരേജ് പോസിറ്റീവായി എന്തെങ്കിലും പറയുന്നത് നിങ്ങൾ അവസാനമായി കേട്ടത് എപ്പോഴാണ്? അദ്ദേഹത്തിന് കഴിയില്ല. അദ്ദേഹത്തിന് ബ്രിട്ടനെ ഇഷ്ടമല്ല, ബ്രിട്ടനിൽ വിശ്വസിക്കുന്നില്ല, അതിനാൽ അദ്ദേഹം പരാതികളിലേക്ക് തിരിയുന്നു. നിഗൽ ഫാരേജിനോടും റിഫോമിനോടും ഞാൻ ഗൗരവമായി ചോദിക്കുന്ന ചോദ്യം, അവർ നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നുണ്ടോ? അവർ നമ്മുടെ രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഇതെല്ലാം – നമ്മുടെ മനോഹരവും, സഹിഷ്ണുതയും, വൈവിധ്യപൂർണ്ണവുമായ രാജ്യം, അവർ ഇവിടെ വിഭജനത്തിന്റെ വിദ്വേഷം ഇളക്കിവിടാൻ ആഗ്രഹിക്കുന്നുണ്ടോ?”
ബ്രിട്ടൻ തകർന്നിട്ടില്ലെന്നും, ബ്രിട്ടൻ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം താഴെത്തട്ടിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണെന്നും സുരക്ഷിതമായ അതിർത്തികൾ, നിയന്ത്രിത കുടിയേറ്റം, വിദ്യാഭ്യാസം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള എല്ലാത്തിലും പൊതു, സ്വകാര്യ നിക്ഷേപം എന്നിവയിലൂന്നിയാണ് സർക്കാരിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14 മാസത്തിനിടെ സർക്കാർ എടുത്ത ഓരോ തീരുമാനവും സമ്പത്ത് സൃഷ്ടിക്കുന്ന രീതി മാറ്റുക, പൊതു സേവനങ്ങൾ പരിഷ്കരിക്കുക, ഭാവിയിൽ ആളുകൾക്ക് കൂടുതൽ നിയന്ത്രണം നൽകുക എന്നിവയെക്കുറിച്ചായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രോഗികൾക്ക് എൻഎച്ച്എസ് ആപ്പ് വഴി കുറിപ്പടികൾ ആക്‌സസ് ചെയ്യാനും, സ്‌കാനുകളും പരിശോധനകളും ബുക്ക് ചെയ്യാനും, ക്ലിനിക്കൽ ഉപദേശം സ്വീകരിക്കാനും, അപ്പോയിന്റ്‌മെന്റുകൾ കൈകാര്യം ചെയ്യാനും അനുവദിക്കുന്ന ഓൺലൈൻ സംവിധാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ
മൂന്നിൽ രണ്ട് ഭാഗം വിദ്യാർത്ഥികളും സർവകലാശാലകളിലേക്കോ അപ്രന്റീസ്ഷിപ്പുകളിലേക്കോ പോകുന്നതിന് അനുകൂലമായി, യൂണിവേഴ്സിറ്റിയിൽ പോകുന്ന എല്ലാ യുവാക്കളുടെയും 50% എന്ന ബ്ലെയർ കാലഘട്ടത്തിലെ ലക്ഷ്യം താൻ റദ്ദാക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
click on malayalam character to switch languages