ഗസ്സ സിറ്റി: വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്ഥിരീകരണത്തിനുപിന്നാലെ ഗസ്സ സിറ്റിയിൽ തുടക്കമിട്ട കരയാക്രമണം കൂടുതൽ കടുപ്പിച്ച് ഇസ്രായേൽ. ആയിരക്കണക്കിന് സൈനികരും നിരവധി ടാങ്കുകളും നഗരത്തിലുടനീളം ഭീകരത തുടരുകയാണ്. ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ നിർത്തി പുറംലോകവുമായി ബന്ധം മുറിച്ചുകളഞ്ഞാണ് കര, വ്യോമ മാർഗങ്ങൾ ഉപയോഗിച്ച് സമാനതകളില്ലാത്ത ഉന്മൂലനം നടത്തുന്നത്.
10 ലക്ഷത്തോളം പേർ കഴിഞ്ഞ ഗസ്സ സിറ്റിയിലെ നൂറുകണക്കിന് കെട്ടിടങ്ങൾ ദിവസങ്ങൾക്കിടെ തകർക്കപ്പെട്ടു. ലക്ഷങ്ങൾ ഇതിനകം നാടുവിട്ട പട്ടണത്തിൽനിന്ന് ഇപ്പോഴും കൂട്ടപ്പലായനം തുടരുകയാണ്. ഇവിടേക്ക് ഇന്ധനമെത്തിക്കുന്നതടക്കം പ്രവർത്തനങ്ങൾ ഇസ്രായേൽ മുടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഗസ്സ സിറ്റിയിൽ ബുധനാഴ്ച 38 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഷാതി അഭയാർഥി ക്യാമ്പിലെ ബോംബിങ്ങിൽ മാതാവും കുഞ്ഞും നുസൈറാത്ത് ക്യാമ്പിലെ ആക്രമണത്തിൽ ഗർഭിണിയടക്കം മൂന്നുപേരും കൊല്ലപ്പെട്ടു. ഗസ്സയിലുടനീളം മരണം 51 ആണ്. പട്ടണത്തിലുള്ളവർക്ക് നാടുവിടാൻ 48 മണിക്കൂർ നേരം താൽക്കാലിക വഴി അനുവദിച്ചതായി ഇസ്രായേൽ അറിയിച്ചു.
അതിനിടെ, ഗസ്സ നഗരത്തിലുള്ളവർക്ക് സുരക്ഷിത താവളമായി നിശ്ചയിച്ച മവാസിയിലെ തമ്പിൽ ഇസ്രായേൽ സേന നടത്തിയ ബോംബിങ്ങിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
ഗസ്സ പൂർണമായി പിടിയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവശേഷിക്കുന്ന ഏക പട്ടണമായ ഗസ്സ സിറ്റിയിലും കഴിഞ്ഞ ദിവസം കരയാക്രമണം ആരംഭിച്ചത്. യുദ്ധവിമാനങ്ങൾ, ക്വാഡ്കോപ്ടറുകൾ എന്നിവ ഉപയോഗിച്ചും സ്ഫോടക വസ്തുക്കൾ നിറച്ച കവചിത വാഹനങ്ങൾ അയച്ചും നഗരത്തിലുടനീളം വൻനാശം തീർത്ത ഇസ്രായേൽ ഇപ്പോഴും ബോംബിങ് തുടരുകയാണ്.
click on malayalam character to switch languages