തെഹ്റാൻ: സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇറാനുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞുവെന്നും ഇറാൻ കീഴടങ്ങണമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിന്റെ റെവല്യൂഷണറി ഗാർഡുമായി തന്റെ സംഘം രഹസ്യ ചർച്ചകൾ നടത്തുന്നതായും ട്രംപ് യു.എസ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ട്രംപിന്റെ അവകാശവാദം ഐ.ആർ.ജി.സി നിഷേധിച്ചു. ധാരണാപത്രം അവസാനിച്ചതിനുശേഷം യു.എസുമായുള്ള സംഘർഷത്തിൽ കൂടുതൽ ആക്രമണാത്മക തന്ത്രം സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രപ്രകാരം നിശ്ചയിച്ചിരുന്ന 60 ദിവസത്തെ ചർച്ചാ സമയം അമേരിക്ക നീട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. “ശരി, അവർക്കൊരു കരാർ ഉണ്ടാക്കണം, എന്നാൽ എനിക്ക് അനിവാര്യമാണെന്ന് തോന്നുന്ന തരത്തിലുള്ള ഒരു കരാറല്ല അവർ ഉണ്ടാക്കാൻ പോകുന്നത്,” പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിലെ ധാരണ തുടരില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രംപിന്റെ പ്രതികരണം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിശാലമായ ഒരു ഒത്തുതീർപ്പിൽ ചർച്ച നടത്തുന്നതിനും യു.എസിനും ഇറാനും സമയം നൽകാനാണ് ഈ 60 ദിവസ സമയപരിധി വച്ചിരുന്നത്. എന്നാൽ പ്രധാനപ്പെട്ട പല പ്രശ്‌നങ്ങളിലും ധാരണയിലെത്താൻ ഇരുവിഭാഗങ്ങൾക്കും കഴിഞ്ഞില്ല. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുന്ന ഒരു ഒത്തുതീർപ്പാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് ഇറാൻ തയ്യാറായില്ല.
തുടക്കം മുതൽ തന്നെ യു.എസ് ധാരണ ലംഘിച്ചതിനാൽ സമയപരിധിക്ക് വലിയ അർത്ഥമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു.”ഞങ്ങൾ ഇതുവരെ ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല, അമേരിക്ക തുടക്കം മുതൽ തന്നെ ധാരണ ലംഘിച്ചു, അതുകൊണ്ടുതന്നെ 60 ദിവസത്തെ പ്രശ്നം അപ്രസക്തമാണ്,” ബഗായി പറഞ്ഞു.
വ്യവസ്ഥകൾ ഇറാൻ അംഗീകരിച്ചിട്ടില്ലെന്ന് ട്രംപ് പറയുമ്പോൾ, അമേരിക്ക ധാരണ മാനിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇറാൻ ചൂണ്ടിക്കാട്ടുന്നു. ചർച്ചകൾ സ്തംഭിച്ചതോടെ “പൂർണ്ണമായും ആക്രമണാത്മക” നിലപാടിലേക്ക് മാറുമെന്ന സൂചന ഇറാൻ നൽകുന്നു.
click on malayalam character to switch languages