തെഹ്റാൻ: ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഈയുടെ സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ച ആരംഭിക്കാനിരിക്കെ, കനത്ത ഭീഷണിയുമായി ഇറാൻ. ചടങ്ങുകൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡർ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് നടന്ന യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ ആക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്.
ശനിയാഴ്ച തെഹ്‌റാനിൽ ആരംഭിച്ച് ജൂലൈ ഒമ്പതിന് മഷാദിൽ സമാപിക്കുന്ന രീതിയിലാണ് സംസ്കാരച്ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 15 മുതൽ 20 ദശലക്ഷം വരെ ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചടങ്ങ് ഇറാൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംസ്കാരച്ചടങ്ങായി മാറുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇറാൻ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംഈയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ മുഴുവൻ ഇറാനിയൻ ജനതയോടും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ആഹ്വാനം ചെയ്തു. ‘രാജ്യത്തിന്റെ പ്രതികാരത്തിനായുള്ള ആഹ്വാനം ലോകമെങ്ങും മുഴങ്ങണം’-അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ തെഹ്‌റാനിൽ പൊതു-സ്വകാര്യ ഓഫിസുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
നിലവിലെ പരമോന്നത നേതാവും ഖാംനഈയുടെ മകനുമായ മുജ്തബ ഖാംനഈയെ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, ഏതൊരു ഭീഷണിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നൽകി. മുജ്തബ ഖാംനഈ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.
അതിനിടെ, ഹുർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കർശന നിർദേശം നൽകി. ഇറാന്റെ അംഗീകാരമില്ലാത്ത റൂട്ടുകൾ ഉപയോഗിക്കുന്ന എല്ലാ എണ്ണ ടാങ്കറുകൾക്കും നേരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജോയിന്റ് മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ഊർജ വിതരണത്തിന് നിർണായകമായ ഈ പാതയിലെ സുരക്ഷാ കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് ദേശീയ പരമാധികാരത്തിന് നേരെയുള്ള ഭീഷണിയാണെന്ന് ഇറാൻ നിലപാട്.
കടലിടുക്കിലൂടെയുള്ള കപ്പൽയാത്രക്ക് ഫീസ് ഈടാക്കാനുള്ള ഇറാൻ നീക്കത്തെ അമേരിക്കയും ഗൾഫ് രാജ്യങ്ങളും എതിർക്കുന്നത് മേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഒമാൻ തീരത്ത് പുതിയ നാവിഗേഷൻ പാത തുടങ്ങാനുള്ള ശ്രമം കഴിഞ്ഞയാഴ്ച മധ്യപൂർവേഷ്യയിൽ വലിയ ആക്രമണങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
click on malayalam character to switch languages