ലണ്ടൻ: യുകെയിൽ ജോലി ചെയ്യാൻ അവകാശമില്ലാത്ത 13 കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയതിന് മലയാളിയായ ഏജൻസി ഡയറക്ടർ ബിനോയ് തോമസിന് രണ്ട് വർഷത്തിലധികം തടവ് ശിക്ഷ. യുകെയിൽ ആയിരിക്കാനോ ജോലി ചെയ്യാനോ നിയമപരമായ അവകാശമില്ലാത്ത ആളുകൾക്ക് തൊഴിൽ സൗകര്യമൊരുക്കി നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായിച്ചതിന് 13 കുറ്റങ്ങളിൽ 50 കാരനായ ബിനോയ് തോമസിനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ഡിസംബർ 5 വെള്ളിയാഴ്ച ഈസ്റ്റ് സസെക്സിലെ ലൂയിസ് ക്രൗൺ കോടതിയിൽ അദ്ദേഹത്തിന് രണ്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചു.13 ഇന്ത്യൻ പൗരന്മാർക്ക് ജോലി കണ്ടെത്താൻ തോമസ് തന്റെ ഇമിഗ്രേഷൻ പ്രക്രിയയുമായുള്ള പരിചയം ഉപയോഗിച്ചതായി കോടതി പറഞ്ഞു.
2018 ജൂൺ 5 ന് തോമസിന്റെ പ്രവർത്തനം പോലീസ് കണ്ടെത്തുന്നതിന് മുൻപ് ഒമ്പത് മാസത്തിലേറെയായി കുറ്റകൃത്യങ്ങൾ നടന്നിരുന്നതായാണ് കണ്ടെത്തൽ.
തോമസ് തന്റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ നിന്ന് ഏകദേശം 19,000 പൗണ്ട് സമ്പാദിച്ചുവെന്ന് കോടതി അറിയിച്ചു.
“കുടിയേറ്റ പ്രക്രിയയെക്കുറിച്ചുള്ള നിങ്ങളുടെ പരിചയം, ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകൾക്ക് ഈ രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ നിങ്ങളെ അനുവദിച്ചു” എന്ന് ജഡ്ജി സ്റ്റീഫൻ മൂണി പറഞ്ഞു. തോമസിന് താൻ എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി അറിയാമായിരുന്നുവെന്നും പോലീസ് എത്തിയപ്പോൾ കുറ്റകരമായ തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കപ്പൽ ജീവനക്കാർക്ക് ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ യുകെയിൽ കഴിയുന്ന ഒരു പഴുതുപയോഗിച്ച്, ഇന്ത്യൻ പൗരന്മാർ എത്തി, പിന്നീട് അപ്രത്യക്ഷരാകുകയായിരുന്നു. ബെക്‌സ്ഹില്ലിലേക്ക് എത്തിയ ഇവർക്ക് തോമസ് തന്റെ ഏജൻസി ഉപയോഗിച്ച് കെയർ ഹോമുകളിൽ ജോലി ഏർപ്പാട് ചെയ്ത് നൽകുകയായിരുന്നു. 2018 ജൂൺ 5 ന് നാല് ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള അന്വേഷണത്തിൽ, അവരുടെ പാസ്‌പോർട്ടുകൾ തോമസ് നടത്തുന്ന ഒരു കമ്പനിയുടെ കൈവശമാണെന്ന് പ്രോസിക്യൂട്ടർ വെയ്ൻ ക്രാൻസ്റ്റൺ-മോറിസ് വെളിപ്പെടുത്തി.
ആറ് കുട്ടികളുടെ പിതാവായ തോമസ് 2018 ൽ അറസ്റ്റിലായെങ്കിലും കഴിഞ്ഞ വർഷം മാത്രമാണ് കോടതിയിൽ ആദ്യമായി ഹാജരായത്. അറസ്റ്റ് മുതൽ കോടതിയിൽ ഹാജരാകുന്നതുവരെയുള്ള ആറ് വർഷത്തെ കാലതാമസത്തിന് യുക്തമായഒരു വിശദീകരണവുമില്ലെന്ന് ജഡ്ജി മൂണി പറഞ്ഞു.
ബിനോയ് തോമസ് യുകെയിൽ ജോലി ചെയ്യാൻ അവകാശമില്ലാത്ത ആളുകളെ ജോലിക്കെടുത്തുകൊണ്ട് കുടിയേറ്റ നിയമങ്ങൾ അറിഞ്ഞുകൊണ്ട് ലംഘിച്ചുവെന്നും, നിയമിച്ചവരിൽ പലരും മതിയായ പരിശീലനമോ മെഡിക്കൽ വൈദഗ്ധ്യമോ ഇല്ലാതെ ഏറ്റവും ദുർബലരായ ആളുകൾക്കായി ജോലി ചെയ്തിരുന്നുവെന്നും, ഇത് പരിചരണം ആവശ്യമുള്ളവരുടെ സുരക്ഷയും ക്ഷേമവും ഗണ്യമായ അപകടത്തിലാക്കുന്നുവെന്നും വിചാരണയിൽ തോമസിനെ പ്രോസിക്യൂട്ട് ചെയ്ത അഭിഭാഷകയായ കാറ്റി സാംവേസ് പറഞ്ഞു.
click on malayalam character to switch languages