ലണ്ടൻ: നിയമവിരുദ്ധമായി ബ്രിട്ടനിൽ എത്തുന്ന ആളുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിന് ഇരുപത് വർഷം കാത്തിരിക്കേണ്ടി വരും. അഭയം തേടുന്നവർക്കുള്ള ബ്രിട്ടന്റെ “ഗോൾഡൻ ടിക്കറ്റ്” അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. യുകെയിലേക്ക് വരുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്നത് സർക്കാർ തടഞ്ഞില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഹോം സെക്രട്ടറിയുടെ കടുത്ത നടപടികൾ. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ നാളെ പാർലമെന്റിൽ അവതരിപ്പിക്കും.
“നിയമവിരുദ്ധ കുടിയേറ്റം നമ്മുടെ രാജ്യത്തെ ശിഥിലമാക്കുന്നത് എനിക്ക് കാണാൻ കഴിയും. ഒരു ലേബർ ഗവൺമെന്റ് എന്ന നിലയിൽ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ജോലി, ഇത് പരിഹരിക്കുന്നില്ലെങ്കിൽ, നമ്മുടെ രാജ്യം കൂടുതൽ വിഭജിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു.” ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഷബാന മഹ്മൂദ് പറഞ്ഞു.
അഭയാർത്ഥി പദവി താൽക്കാലികമാകുമെന്നും, അഭയാർത്ഥികളുടെ രാജ്യങ്ങൾ സുരക്ഷിതമാണെങ്കിൽ ഉടൻ തന്നെ അവർ നാട്ടിലേക്ക് മടങ്ങണമെന്നുമാണ് പുതിയ നടപടികൾ. ഓരോ 30 മാസത്തിലും അഭയാർത്ഥി പദവി അവലോകനം ചെയ്യും. 2005-ൽ അവസാന ലേബർ ഗവൺമെന്റ് അവതരിപ്പിച്ച നിലവിലെ സമ്പ്രദായത്തിൽ, അഭയാർത്ഥികൾക്ക് അഞ്ച് വർഷത്തിന് ശേഷം പെർമനന്റ് സെറ്റിൽമെന്റിന് (ILR) അപേക്ഷിക്കാം, ഇത് ആനുകൂല്യങ്ങളും പൊതു ഫണ്ടുകളിലേക്കും പൗരത്വത്തിലേക്കുമുള്ള വഴിയും നൽകുന്നു. നിലവിലെ നിയമം പൂർണ്ണമായും നിർത്തലാക്കിക്കൊണ്ടുള്ള നടപടികളാണ് വരുന്നത്.
ചെറിയ ബോട്ടുകളിലോ ലോറികളിലോ പോലുള്ള നിയമവിരുദ്ധമായി എത്തി അഭയം തേടുന്നവർക്കും, വിസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനിൽ തങ്ങി അവകാശവാദം ഉന്നയിക്കുന്നവർക്കും പുതിയ 20 വർഷത്തെ യോഗ്യതാ കാലയളവ് ബാധകമാകും. യൂറോപ്പിലെ തന്നെ സ്ഥിരതാമസത്തിനുള്ള ഏറ്റവും ദൈർഘ്യമേറിയ പാതയായിരിക്കും ബ്രിട്ടനിലേത്. എട്ട് വർഷത്തെ കാത്തിരിപ്പുള്ള ഡെൻമാർക്ക് രണ്ടാം സ്ഥാനത്താണ്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണമായി വാഴ്ത്തപ്പെടുന്ന ഈ മാറ്റങ്ങൾ പുതുതായി എത്തുന്നവർക്ക് മാത്രമേ ബാധകമാകൂ. ജൂൺ വരെയുള്ള വർഷത്തിൽ ആകെ 111,000 പേർ യുകെയിൽ അഭയം തേടിയിട്ടുണ്ട്. മാർച്ചിൽ, ഈ പ്രക്രിയ പ്രകാരം 172,798 പേർക്ക് ILR അനുവദിച്ചു.
click on malayalam character to switch languages