ബ്രൂണെ:അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ച് ബ്രൂണെയില്‍ ഒളിച്ചുകഴിയുന്ന, സുകുമാരക്കുറുപ്പുമായുള്ള മൂന്ന് പതിറ്റാണ്ടുകാലത്തെ പരിചയം പങ്കുവച്ച് ബ്രൂണെയിലെ മലയാളി വ്യവസായി പാരിജാതന്. 1991 ല്‍ കാലാവധി കഴിഞ്ഞ സുകുമാരക്കുറുപ്പിന്റെ പാസ്പോര്‍ട്ട് താന്‍ നേരില്‍ കണ്ടു. ഇക്കാലയളവില്‍ പലവിധത്തില്‍ താന്‍ നിരീക്ഷിച്ചു. ഇതില്‍ നിന്നെല്ലാം ഇയാള്‍ തന്നെയാണ് സുകുമാരക്കുറുപ്പെന്ന് താന്‍ ഉറപ്പിച്ചു. സുകുമാരക്കുറുപ്പിന്റെ ചിത്രമെടുക്കാന്‍ താന്‍ നാല് മാസത്തോളം പരിശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത നിറഞ്ഞ വ്യക്തിയാണ് ഇയാളെന്നും, ഇന്ത്യാക്കാരുമായി അകന്നു കഴിയുകയാണെന്നും പാരിജാതന് ബ്രൂണെയില്‍ നിന്ന് വെളിപ്പെടുത്തി.
കുറുപ്പിനെ പരിചയപ്പെട്ടത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ബിസിനസ് ആവശ്യത്തിനാണ് ബ്രൂണെയിലേക്ക് ഞാന്‍ വരുന്നത്. ഇവിടെ എന്റെ സുഹൃത്ത് നടത്തുന്ന ഒരു കമ്പനിയുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് കുറച്ച് മെറ്റീരിയല്‍ എടുക്കണമെന്ന് സുഹൃത്ത് പറഞ്ഞതിന്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട ഡിസ്കഷനായാണ് ഞാന്‍ ബ്രൂണെയിലെത്തിയത്. സുഹൃത്തിന്റെ ഓഫീസിലേക്ക് പോയി. മാനേജര്‍ അവിടെയുണ്ടെന്നും അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോഴേക്കും എത്തിക്കോളാമെന്നും സുഹൃത്ത് പറഞ്ഞു. മാനേജരുടെ നമ്പരും തന്നു. ഈ നമ്പരില്‍ വിളിച്ചു. മലേഷ്യന്‍ ഇന്ത്യനാണ് ഈ മാനേജര്‍ എന്നാണ് ബ്രൂണേക്കാരനായ സുഹൃത്ത് പറഞ്ഞത്. ഓഫീസിലെത്തി 10 മിനിറ്റ് ഇയാള്‍ക്കായി കാത്തിരുന്നു. എന്നാല്‍ അദ്ദേഹം അവിടെയില്ലായിരുന്നു. തിരികെ ഇറങ്ങിയപ്പോഴാണ് അയാള്‍ പിന്നീട് വിളിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തവണയോളം ആവര്‍ത്തിച്ചതിന് ശേഷമാണ് അയാളെ കാണാനായത്. തുടക്കം മുതല്‍ സംശയം ജനിപ്പിക്കുന്ന രീതിയായിരുന്നു. അതിന് ശേഷം ബിസിനസ് ചര്‍ച്ചകള്‍ക്ക് പോയാലും ഇയാള്‍ വരില്ലായിരുന്നു. പിന്നാലെ ഇത് കണ്ടിന്യൂ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു – അദ്ദേഹം പറഞ്ഞു.
അവിചാരിതമായി ഒരുദിവസം ഓഫീസില്‍ ചെന്നപ്പോഴാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇയാളുടെ ടേബിളില്‍ ഇരിക്കുന്നത് കണ്ടതെന്ന് പാരിജാതന് പറഞ്ഞു. സുകുമാരന്‍ ശിവരാമ കുറുപ്പ് എന്ന പേരാണ് കണ്ടത്. പാസ്പോര്‍ട്ട് എടുത്ത് ജനന സ്ഥലം, ജനന തീയതി, പാസ്പോര്‍ട്ട് കാലാവധി തീരുന്ന സമയം കാലയളവ് എല്ലാം നോക്കി. 1991ല്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞു. 1946 മേയ് ആയിരുന്ന ജനന തീയതി കണ്ടത്. തന്റെ അനുമതിയില്ലാതെ ആരും ആ ഓഫീസ് റൂമിലേക്ക് വരില്ല എന്ന വിശ്വാസത്തിലായിരിക്കാം അയാള്‍ പാസ്പോര്‍ട്ട് ഇത്തരത്തില്‍ ടേബിളില്‍ വച്ചിരുന്നത്. ഓഫീസിലേക്ക് കയറി വന്ന ഇയാള്‍ ഞാന്‍ പാസ്പോര്‍ട്ട് എടുത്തത് കണ്ട് ഓടി വന്ന് അത് എടുത്ത് അകത്ത് വച്ചു. ഇന്ത്യയില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിന് നേരിട്ട് ഹാജരാകേണ്ടതുണ്ടോ എന്ന് ഇയാള്‍ ചോദിച്ചിരുന്നു – അദ്ദേഹം പറഞ്ഞു.
മലേഷ്യയില്‍ ജനിച്ച മലയാളിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞിരുന്നതെന്ന് പാരിജാതന് പറഞ്ഞു. സംസാര ശൈലി ഇന്ത്യന്‍ രീതിയിലാണല്ലോ എന്ന് പരിചയപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചോദിച്ചിരുന്നു. ജനിച്ചത് ഇന്ത്യയിലാണെന്നും പിന്നീട് മാതാപിതാക്കളുമായി മലേഷ്യയിലേക്ക് വന്നതാണെന്നുമായിരുന്നു മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറി. മക്കളും ഭാര്യയുമെല്ലാം മലേഷ്യയിലാണെന്നാണ് പറഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.
8 ദിവസം മുന്പ്് വരെ സുകുമാരക്കുറുപ്പിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും പാരിജാതന് വെളിപ്പെടുത്തി. 20ാം തിയതിയാണ് അവസാനം സംസാരിച്ചത്. 20ാം തിയതി രാവിലെ വിളിച്ചു. എന്റെ നമ്പരില്‍ നിന്ന് കണക്റ്റ് ചെയ്ത് സുഹൃത്തിനെ കൊണ്ട് സംസാരിച്ചു. ആരാണ് സംസാരിക്കുന്നത് എന്ന് അയാള്‍ ചോദിച്ചു. സംസാരത്തില്‍ അസുഖമുള്ളതായൊന്നും എനിക്ക് തോന്നിയില്ല. എന്നാല്‍ താന്‍ ഹോസ്പിറ്റലൈസ്ഡ് ആണെന്നും തത്കാലം വരാന്‍ ബുദ്ധിമുട്ടാണെന്നുമാണ് അന്ന് പറഞ്ഞത് – അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നാലെ, ഇയാളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും പാരിജാതന് പറഞ്ഞു.
click on malayalam character to switch languages