ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യുകെ-യുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കുന്നതിനും രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി, പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി ആൻഡി ബർണാം തിങ്കളാഴ്ച കീവിലേക്ക് യാത്ര തിരിക്കും.
തന്റെ മുൻഗാമിയായ സർ കീർ സ്റ്റാർമറുടെ കാലത്ത് യുകെയും ഫ്രാൻസും ചേർന്ന് രൂപീകരിച്ച സന്നദ്ധ സഖ്യത്തിന്റെ യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഉക്രെയ്നിന് യുകെ നൽകുന്ന പിന്തുണയെ മാനിച്ചുകൊണ്ട് നൽകുന്ന ഒരു പുരസ്കാരം ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി ഏറ്റുവാങ്ങുന്നതിനൊപ്പം, സ്വാതന്ത്ര്യദിന പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
കഴിഞ്ഞ ആഴ്ചകളിൽ ഉക്രെയ്നിനുനേരെയുണ്ടായ റഷ്യൻ ആക്രമണങ്ങൾ – വെള്ളിയാഴ്ച ഒരു ഷോപ്പിംഗ് സെന്ററിനുനേരെയുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെ – രൂക്ഷമായ സാഹചര്യത്തിൽ, കീവിനുള്ള യുകെയുടെ പിന്തുണ ബർണാം വീണ്ടും ഉറപ്പിക്കും.
“ഉക്രെയ്നിന്റെ സ്വാതന്ത്ര്യത്തിന്റെ 35-ാം വാർഷികത്തിൽ, ഉക്രേനിയൻ ജനതയ്ക്ക് ഒരു സംശയവും വേണ്ട ഇന്നും, എത്ര കാലം വേണ്ടിവന്നാലും, യുകെ നിങ്ങൾക്ക് ഒപ്പമുണ്ടാകും. ഉക്രെയ്നിനായി നമ്മുടെ രാജ്യം നൽകിയ സംഭാവനകളിൽ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ പിന്തുണയിൽ ഒരു കുറവും ഉണ്ടാവില്ലെന്ന് ഉക്രേനിയൻ ജനത നേരിട്ട് എന്നിൽ നിന്ന് തന്നെ കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഉക്രെയ്നിന്റെ സുരക്ഷ എന്നത് നമ്മുടെ തന്നെ സുരക്ഷയാണ്.
ഉക്രെയ്നും യുകെയും തമ്മിലുള്ള സൗഹൃദം റഷ്യയുടെ നിയമവിരുദ്ധമായ യുദ്ധത്തിന് ശേഷവും ദീർഘകാലം നിലനിൽക്കും” തിങ്കളാഴ്ചത്തെ സന്ദർശനത്തിന് മുന്നോടിയായി ബർണാം പറഞ്ഞു. “ഞങ്ങളുടെ ദൃഢനിശ്ചയത്തെക്കുറിച്ച് റഷ്യയ്ക്ക് ഒരു സംശയവും വേണ്ട. നീതിപൂർവ്വവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നത് വരെ ഞങ്ങൾ പിന്മാറില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ ഉക്രൈൻ അടുത്തിടെ ആക്രമണങ്ങൾ ശക്തമാക്കിയപ്പോൾ, അതിൽ ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിച്ചതിനെത്തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മോസ്കോ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മോസ്കോയ്ക്കും മറ്റ് റഷ്യൻ മേഖലകൾക്കുമെതിരെ ഉക്രൈൻ ദൂരപരിധി കൂടിയ ആക്രമണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ വൈൽഡ്ബെറീസിന്റെ വെയർഹൗസുകളും എണ്ണ ശുദ്ധീകരണശാലകളുമാണ് ഇതിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
click on malayalam character to switch languages