1 GBP = 130.55
breaking news

ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026….  മാന്‍വേഴ്‌സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..

ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026….  മാന്‍വേഴ്‌സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി.

ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന  യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി കുടുംബോത്സവമായാണ് അരങ്ങേറിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളി കുടുംബങ്ങളും വള്ളംകളി ടീമുകളും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ മാന്‍വേഴ്‌സ് തടാകക്കര അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമായി മാറി. പരിപാടിക്ക് മുമ്പുതന്നെ സംഘാടകര്‍ ഇതിനെ വള്ളംകളി, സ്വാതന്ത്ര്യദിനാഘോഷം, കലാപരിപാടികള്‍, കുടുംബ കാര്‍ണിവല്‍ എന്നിവ സമന്വയിപ്പിച്ച മഹോത്സവമായാണ് പ്രഖ്യാപിച്ചിരുന്നത്. 

ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം; സമൂഹത്തിന് അഭിമാനമായ ചരിത്രനിമിഷം

ഈ വര്‍ഷത്തെ കേരളപൂരത്തെ ചരിത്രപരമായി വേറിട്ടുനിര്‍ത്തിയത് ബ്രിട്ടീഷ് ചാന്‍സിലര്‍  ബഹുമാന്യനായ ജോണ്‍ ഹീലി എം.പിയുടെ സാന്നിധ്യമായിരുന്നു. കേരളത്തിന്റെ സംസ്കാരവും പൈതൃകവും ആഘോഷിക്കാന്‍ ഒത്തുകൂടിയ യു.കെ മലയാളി സമൂഹത്തിനൊപ്പം രാജ്യത്തിന്റെ ഉന്നത ഭരണനേതൃത്വത്തിലെ ഒരാള്‍ നേരിട്ടെത്തിയത് യു.കെയിലെ മലയാളി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് സ്വീകരിക്കപ്പെട്ടത്. പരിപാടിക്ക് ശേഷമുള്ള പൊതുപ്രതികരണങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം കേരളപൂരം 2026-നെ കൂടുതല്‍ സവിശേഷമാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ബ്രിട്ടന്റെ ദേശീയ പതാക ചാന്‍സിലറും ഭാരതത്തിന്റെ ദേശീയ പതാക അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയും ഉയര്‍ത്തി. ഒരു ബ്രിട്ടീഷ് ചാന്‍സലര്‍ കേരളത്തിന്റെ വള്ളംകളി പാരമ്പര്യം ആഘോഷിക്കുന്ന മലയാളി സമൂഹത്തിനിടയില്‍ എത്തി അതിന്റെ ഭാഗമാകുന്ന കാഴ്ച, കേരളപൂരം 2026-ന്റെ ചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട ഓര്‍മ്മകളിലൊന്നായി മാറി. കേരളപൂരത്തിന്റെ ചരിത്രമുഹൂര്‍ത്തത്തിന് കൂടുതല്‍ തിളക്കമേകി ഇന്ത്യയില്‍ നിന്ന് ഡീന്‍ കുര്യാക്കോസ് എം.പി, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മലയാളി സാന്നിധ്യമായ സോജന്‍ ജോസഫ് എം.പി, ബേസിങ്സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ സജീഷ് ടോം തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇവരുടെ സാന്നിധ്യം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ജനകീയ ബന്ധത്തിന്റെയും പ്രവാസി മലയാളി സമൂഹത്തിന്റെ വളര്‍ന്നുവരുന്ന പൊതുപ്രാതിനിധ്യത്തിന്റെയും മനോഹരമായ പ്രതീകമായി. 

പതാക ഉയര്‍ത്തിയതിന് ശേഷം തടാകക്കരയില്‍ തന്നെ സംഘടിപ്പിച്ച ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.  ചാന്‍സിലര്‍ ജോണ്‍ ഹീലി എം.പിയെ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ പൊന്നാട അണിയിക്കുകയും വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയേല്‍ ബൊക്കെ നല്‍കുകയും ദേശീയ ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍ എന്നിവര്‍ ചേര്‍ന്ന് ഏലയ്ക്കാ മാല അണിയിക്കുകയും ചെയ്തു. ചാന്‍സലറെ കേരളീയ പാരമ്പര്യത്തിന്റെ തനിമയോടെ താലപ്പൊലി ഏന്തിയ വനിതകളുടേയും മുത്തുക്കുടകളുടേയും അകമ്പടിയില്‍ വാദ്യമേളങ്ങളുടെ ഘോഷത്തോടെ സ്വീകരിച്ചാനയിച്ചത് സ്മിതാ തോട്ടത്തിന്റെയും റെയ്മോള്‍ നിധീരിയുടേയും  നേതൃത്വത്തിലാണ്. ദേശീയ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.   

ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പിയുടെ  സന്ദര്‍ശനം ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി ചേര്‍ന്നുനിന്നു. സ്വാതന്ത്ര്യദിന ഘോഷയാത്ര, പൊതുസമ്മേളനം, വള്ളംകളി വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയിലും അദ്ദേഹത്തിന്റെ പങ്കാളിത്തം നേരത്തേ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ ലണ്ടന്‍ കോര്‍ഡിനേറ്റര്‍ എബ്രാഹം പൊന്നുംപുരയിടത്തിന്റെ നേതൃത്വത്തിലാണ് ഹീത്രോ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. 

സോജന്‍ ജോസഫ് എം.പിയുടെ  സാന്നിധ്യവും സമൂഹത്തിന് ഏറെ അഭിമാനകരമായി. ഒരുകാലത്ത് ഈ വള്ളംകളിയുടെ മത്സരരംഗത്ത് ക്യാപ്റ്റനായി പങ്കെടുത്തിരുന്ന ഒരാള്‍ പിന്നീട് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായി അതേ വേദിയിലേക്ക് മടങ്ങിയെത്തിയത് കേരളപൂരത്തിന്റെ വളര്‍ച്ചയോടൊപ്പം യു.കെ മലയാളി സമൂഹം സഞ്ചരിച്ച ദൂരത്തിന്റെയും പ്രതീകമായി.

തടാകക്കരയിലെ ഔദ്യോഗിക ചങ്ങുകള്‍ക്ക് ശേഷം യുക്മ നേതാക്കള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കുമൊപ്പം പ്രത്യേക ഫോട്ടോ സെഷനും സംഘടിപ്പിച്ചിരുന്നു.  യുക്മയുടെ മുതിര്‍ന്ന നേതാക്കളായ അലക്സ് വര്‍ഗ്ഗീസ്, ഡോ. ബിജു പെരിങ്ങത്തറ എന്നിവരുടെ നേതൃത്വത്തിലാണ് ഫോട്ടോ സെഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. യുക്മ ദേശീയ ഭാരവാഹികള്‍, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങള്‍, ബിസ്സിനസ്സ് രംഗത്തെ മലയാളി പ്രമുഖര്‍,  ആരോഗ്യ രംഗത്തെ നേതാക്കള്‍, വനിതാ വിഭാഗം നേതാക്കള്‍, ചാരിറ്റി എന്നിങ്ങനെ വളരെ ഭംഗിയായ തരത്തില്‍ ആസൂത്രണം ചെയ്ത പരിപാടികള്‍ കൃത്യതയോടെ പൂര്‍ത്തീകരിച്ചു. ചടങ്ങുകളില്‍ പങ്കെടുത്ത ചാന്‍സിലര്‍ വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് ജനറല്‍ കണ്‍വീനര്‍ ഡിക്സ് ജോര്‍ജ്ജിന് പതാക കൈമാറി നിര്‍വഹിച്ചപ്പോള്‍ മാന്‍വേഴ്‌സ് തടാകത്തിന്റെ തീരത്ത് ആവേശം അലയടിച്ചു. ആദ്യ തുഴ സോജന്‍ ജോസഫ് എം.പി ഒന്നാം ഹീറ്റ്സ് മത്സരത്തിന്റെ ഒന്നാം ട്രാക്കില്‍ തുഴയുന്ന ഷെഫീല്‍ഡ് എസ്.കെ.സി.എയുടെ ക്യാപ്റ്റന്‍ രാജു ചാക്കോയ്ക്ക് കൈമാറി. തുടര്‍ന്ന് ആദ്യ ഒന്‍പത് ഹീറ്റ്സ് മത്സരങ്ങള്‍ നടന്നു. വള്ളംകളിയുടെ ചുമതലയുള്ള ജോര്‍ജ്ജ് തോമസ്, ജോബിന്‍ ജോര്‍ജ്ജ് എന്നിവര്‍ മത്സരനടത്തിപ്പിനും ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍, ജിനോ സെബാസ്റ്റ്യന്‍, തോമസ് പോള്‍ എന്നിവര്‍ റണ്ണിങ് കമന്ററിയ്ക്കും നേതൃത്വം നല്‍കി. 

സ്വാതന്ത്ര്യത്തിന്റെ നിറങ്ങളില്‍ മാന്‍വേഴ്‌സ് 

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കൂടിയായ ഓഗസ്റ്റ് 15-ന് കേരളപൂരം നടന്നത് ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ദേശീയ പ്രാധാന്യം നല്‍കി.

എണ്‍പത് വര്‍ഷങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിന് 80 ഇന്ത്യന്‍ ദേശീയപതാകകളും ഒപ്പം ബ്രിട്ടീഷ് പതാകകളും ദേശസ്നേഹത്തിന്റെ ത്രിവര്‍ണ്ണ നിറങ്ങളും കേരളീയ കലാരൂപങ്ങളും ചേര്‍ന്നപ്പോള്‍ മാന്‍വേഴ്‌സ് ലേക്ക് ഇന്ത്യയുടെ വൈവിധ്യത്തിന്റെ ആഘോഷവേദിയായി. 80 ഇന്ത്യന്‍ ദേശീയപതാകകള്‍ അണിനിരത്തിയ സ്വാതന്ത്ര്യദിന ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്നു. 

മാതൃരാജ്യത്തിന്റെ പൈതൃകം അഭിമാനത്തോടെ സംരക്ഷിക്കുമ്പോള്‍ തന്നെ തങ്ങള്‍ ജീവിക്കുന്ന ബ്രിട്ടീഷ് സമൂഹത്തിന്റെ പുരോഗതിയിലും ആരോഗ്യരംഗം, വിദ്യാഭ്യാസം, നിയമം, ബിസിനസ്, ധനകാര്യം, സാങ്കേതികവിദ്യ, കല, പൊതുസേവനം തുടങ്ങി വിവിധ മേഖലകളിലും മലയാളികള്‍ നല്‍കുന്ന സംഭാവനകളെ ഓര്‍മ്മപ്പെടുത്തുന്ന വേദിയായി കേരളപൂരം മാറി. സാംസ്ക്കാരിക ഘോഷയാത്രയും സ്റ്റേജിലെ പരിപാടികളും ഏകോപിപ്പിച്ചത് മനോജ് കുമാര്‍ പിള്ളയും അമ്പിളി മാത്യൂസും ചേര്‍ന്നാണ്. 

27 ടീമുകളുടെ പോരാട്ടം; എമറാള്‍ഡ് ഡ്രാഗണ്‍സ് ജലരാജാക്കന്മാര്‍

കേരളപൂരത്തിന്റെ ഹൃദയമായ വള്ളംകളിയില്‍ ഇത്തവണ ജനറല്‍ വിഭാഗത്തില്‍ 27 ടീമുകള്‍ മത്സരരംഗത്തിറങ്ങി. വിവിധ നഗരങ്ങളെയും മലയാളി കൂട്ടായ്മകളെയും പ്രതിനിധീകരിച്ച ടീമുകള്‍ ഹീറ്റുകള്‍ പിന്നിട്ട് കിരീടത്തിനായി നടത്തിയ പോരാട്ടം മാന്‍വേഴ്‌സ് ലേക്കിനെ ആവേശത്തിലാഴ്ത്തി.

അവസാനം അയര്‍ലന്‍ഡില്‍ നിന്നെത്തിയ എമറാള്‍ഡ് ഡ്രാഗണ്‍സ് ബോട്ട് ക്ലബിന്റെ എടത്വാ വള്ളം ജലരാജാക്കന്മാരായി. ചലഞ്ചേഴ്സ് ക്ലബ് മാഞ്ചസ്റ്ററിന്റെ പുളിങ്കുന്ന് ചുണ്ടന്‍ രണ്ടാമതും ജവഹര്‍ ബോട്ട് ക്ലബ് ലിവര്‍പൂളിന്റെ പുന്നമട മൂന്നാം സ്ഥാനവും സ്വന്തമാക്കി. 

വനിതകളുടെ കരുത്ത്; ലിമ ലിവര്‍പൂള്‍  ചാമ്പ്യന്മാര്‍

വനിതാ വിഭാഗത്തില്‍ അഞ്ച് ടീമുകള്‍ പങ്കെടുത്തത് ഇത്തവണത്തെ വള്ളംകളിയുടെ മറ്റൊരു ശ്രദ്ധേയ സവിശേഷതയായി. ആവേശകരമായ വനിതാ ഫൈനലില്‍ ലിമ ലിവര്‍പൂള്‍ ഒന്നാം സ്ഥാനവും കിരീടവും നേടി. മിത്ര ബോട്ട് ക്ലബ് ഹള്‍, രണ്ടാം സ്ഥാനവും സെവന്‍സ്റ്റാര്‍സ് ബോട്ട് ക്ലബ് കവന്‍ട്രി മൂന്നാം സ്ഥാനവും നേടി.

ജനറല്‍, വനിതാ വിഭാഗങ്ങളിലായി ആകെ 32 ടീമുകള്‍ മത്സരരംഗത്തെത്തിയതോടെ കേരളത്തിന്റെ വള്ളംകളി പാരമ്പര്യം ബ്രിട്ടീഷ് മണ്ണില്‍ എത്രത്തോളം വേരുറച്ചുവെന്നതിന്റെ ശക്തമായ തെളിവായി ഈ വര്‍ഷത്തെ മത്സരം.

വള്ളംകളിയുടെ വിജയകരമായ നടത്തിപ്പിന് പിന്നില്‍ റേസ് ദി ഡ്രാഗണ്‍ ടീമിന്റെ സാങ്കേതിക വൈദഗ്ധ്യവും നിര്‍ണായകമായി. ഓരോ മത്സരവും സുരക്ഷിതമായും ക്രമബദ്ധമായും നടത്തുക, മത്സരങ്ങള്‍ സമയക്രമത്തില്‍ മുന്നോട്ടുകൊണ്ടുപോകുക, കൃത്യമായ ടൈമിംഗ് രേഖപ്പെടുത്തുക, ഫലനിര്‍ണയത്തിലെ വിശ്വാസ്യത ഉറപ്പാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ വര്‍ഷങ്ങളായി പ്രൊഫഷണല്‍ നിലവാരത്തില്‍ നിര്‍വഹിക്കുന്ന ടീം ഇത്തവണയും കേരളപൂരത്തിന്റെ വിശ്വസ്ത പങ്കാളികളായി. സെക്കന്‍ഡിന്റെ ചെറിയ അംശങ്ങള്‍ പോലും വിജയിയെ നിര്‍ണയിച്ച ഫൈനലില്‍ അവരുടെ കൃത്യമായ സമയനിര്‍ണയം മത്സരത്തിന്റെ നിലവാരത്തിന് കൂടുതല്‍ കരുത്തേകി.

യുക്മ ഷീ ലീഡ്സ്; സ്ത്രീശക്തിയുടെ പുതിയ അധ്യായം

കേരളപൂരം 2026 സാംസ്കാരിക രംഗത്തും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. വനിതാ ശാക്തീകരണവും നേതൃത്വവും ലക്ഷ്യമിട്ട് രൂപീകരിച്ച വനിതാ വിഭാഗം യുക്മ ഷീ ലീഡ്സ് കേരളപൂരത്തിലെ പ്രധാന സാംസ്കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിന്റെ കലയും പാരമ്പര്യവും പുതുതലമുറയുമായി ബന്ധിപ്പിക്കുന്ന വിവിധ പരിപാടികള്‍ ഒരുക്കി. അഞ്ഞൂറിലധികം കലാകാരന്മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തി വിപുലമായ സാംസ്കാരിക അവതരണങ്ങള്‍ ഒരുക്കിയിരുന്നു. 

കളേഴ്സ് ഓഫ് ഇന്ത്യ; 80 കലാകാരന്മാരുടെ ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഒരുക്കിയ കളേഴ്സ് ഓഫ് ഇന്ത്യ കേരളപൂരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക അവതരണങ്ങളിലൊന്നായി.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കലയും വേഷവും സംഗീതവും സംസ്കാരവും പ്രതിനിധീകരിച്ച് 80 കലാകാരന്മാര്‍ ഒരേ വേദിയിലെത്തിയ അവതരണം, നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ ആശയം ബ്രിട്ടീഷ് മണ്ണില്‍ വര്‍ണാഭമായി അവതരിപ്പിച്ചു. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന ആശയം മുന്‍നിര്‍ത്തി എണ്‍പത് കലാകാരന്മാരെ അണിയിച്ചൊരുക്കിയത് കേരളപൂരത്തിന്റെ ദേശീയാഘോഷങ്ങള്‍ക്ക് വേറിട്ട ഭംഗി നല്‍കി.

തിരുവാതിര മുതല്‍ മലയാളി സുന്ദരി വരെ

കേരളീയ സ്ത്രീകളുടെ പാരമ്പര്യ കലാരൂപമായ തിരുവാതിരയും കേരളപൂരത്തിന്റെ സാംസ്കാരിക വേദിയെ മനോഹരമാക്കി. പരമ്പരാഗത വേഷവും താളവും സംഗീതവും ചേര്‍ന്ന അവതരണങ്ങള്‍ മാന്‍വേഴ്‌സില്‍ കേരളത്തിന്റെ ഉത്സവാന്തരീക്ഷം പുനഃസൃഷ്ടിച്ചു. അതോടൊപ്പം യുക്മ – ഇസ തെരേസാസ് ലണ്ടന്‍ “ഓണച്ചന്തം  മലയാളി സുന്ദരി സീസണ്‍ – 2” ആഘോഷത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമായി.യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 12 മത്സരാര്‍ത്ഥികള്‍ കേരളീയ തനിമ, ആത്മവിശ്വാസം, സൗന്ദര്യം, പാരമ്പര്യം, ആധുനികത എന്നിവ സമന്വയിപ്പിച്ച് റാമ്പിലെത്തി. പ്രമുഖ മലയാളി ഫാഷന്‍ ഡിസൈനര്‍ കമല്‍ മാണിക്കത്ത്, കൊറിയോഗ്രാഫര്‍ ദിവ്യ രഞ്ജിത്ത്, യുക്മയുടെ വനിതാ നേതൃത്വം എന്നിവരുടെ ഏകോപനത്തില്‍ ഒരുക്കിയ മത്സരം കേരളത്തിന്റെ ഓണനിറങ്ങളെയും ഫാഷന്റെ ആധുനിക സൗന്ദര്യത്തെയും ഒരേ വേദിയില്‍ എത്തിച്ചു.

താരത്തിളക്കവുമായി സനുഷാ സന്തോഷ് 

ചലച്ചിത്ര–ടെലിവിഷന്‍ രംഗത്ത് ബാലതാരമായും പിന്നീട് നായികയായും ശ്രദ്ധേയമായ സനുഷാ സന്തോഷ് കേരളപൂരം 2026-ന്റെ സെലിബ്രറ്റി ഗസ്റ്റ് ആയി എത്തിയത് ആഘോഷങ്ങള്‍ക്ക് താരത്തിളക്കം നല്‍കി.സ്വാതന്ത്ര്യദിനാഘോഷങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കുചേര്‍ന്ന സനൂഷ, വൈകുന്നേരത്തെ “ഓണച്ചന്തം  മലയാളി സുന്ദരി സീസണ്‍ – 2” ആഘോഷങ്ങളിലും സാന്നിധ്യമറിയിക്കുകയും പ്രധാന ജേതാവിന് കിരീടമണിയിക്കുകയും ചെയ്തു. 

കുടുംബങ്ങള്‍ക്ക് കാര്‍ണിവല്‍ അനുഭവം

കേരളപൂരം 2026 വള്ളംകളിയിലും സ്റ്റേജ് പരിപാടികളിലും ഒതുങ്ങിയില്ല. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് ഒരുക്കിയ ബിഗ് സ്ലൈഡ്, ഫണ്‍റൈഡ്സ്, ബൗണ്‍സി കാസില്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ മാന്‍വേഴ്‌സിനെ ഒരു യഥാര്‍ത്ഥ ഫാമിലി കാര്‍ണിവലാക്കി. ഒരു വശത്ത് വള്ളംകളിയുടെ ആവേശം, മറുവശത്ത് കലാപരിപാടികള്‍, കുട്ടികളുടെ വിനോദങ്ങള്‍, ഭക്ഷണശാലകള്‍, കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമം—ഒരു ദിവസം മുഴുവന്‍ ആഘോഷിക്കാവുന്ന സമ്പൂര്‍ണ ഉത്സവാനുഭവമാണ് കേരളപൂരം സമ്മാനിച്ചത്.

കേരളത്തിന്റെ രുചിയും മാന്‍വേഴ്‌സില്‍

കേരളത്തിന്റെ ആഘോഷം ഭക്ഷണമില്ലാതെ പൂര്‍ണമാകില്ല. വിവിധ ഫുഡ് കൗണ്ടറുകളും പരമ്പരാഗത വിഭവങ്ങളും സന്ദര്‍ശകര്‍ക്ക് കേരളത്തിന്റെ രുചിയും ഓര്‍മ്മകളും സമ്മാനിച്ചു. വര്‍ഷങ്ങളായി കേരളപൂരം വള്ളംകളിയില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്ക് പരമ്പരാഗത ഭക്ഷണം ഒരുക്കുന്ന മട്ടാഞ്ചേരി ഉള്‍പ്പെടെയുള്ള ഭക്ഷണ പങ്കാളികളും ഈ മഹാമേളയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

കരുത്തായി സ്പോണ്‍സര്‍മാര്‍

ഇത്രയും വിപുലമായ ഒരു പരിപാടിയുടെ വിജയത്തിന് പിന്നില്‍ സമൂഹത്തോടൊപ്പം നില്‍ക്കുന്ന സ്പോണ്‍സര്‍മാരുടെ വലിയ പിന്തുണയുമുണ്ട്. കേരളപൂരം 2026-ന്റെ ഇവന്റ് ടൈറ്റില്‍ സ്പോണ്‍സറായി ഇസ ലണ്ടന്‍ ആയി എത്തിയപ്പോള്‍ മാതൃസ്ഥാപനമായ തെരേസാസ് ലണ്ടന്‍  പ്രധാന പിന്തുണ നല്‍കി. യുകെയിലെ സൗത്ത് ഇന്ത്യന്‍ ഫാഷന്‍ രംഗത്ത് പാരമ്പര്യവും ആധുനികതയും കൂട്ടിയിണക്കുന്ന സ്ഥാപനങ്ങളായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. 

യുക്മയുമായി ഏകദേശം രണ്ട് പതിറ്റാണ്ടിനടുത്ത ബന്ധം പുലര്‍ത്തുന്ന ലൈഫ്ലൈന്‍ പ്രൊട്ടക്ട് മെഗാ സ്പോണ്‍സര്‍ ആയി വീണ്ടും കേരളപൂരത്തിനൊപ്പം നിന്നു. പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, എല്‍.റ്റി.സി ഗ്ലോബല്‍, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, മലബാര്‍ ഫുഡ്സ്, ബെത്ലഹേം കുടുംബ യൂണിറ്റ് സിനിമ, എയര്‍ വിഞ്ച് കാര്‍ഗോ, ഇന്‍ഫിന്‍ ടൂര്‍സ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പിന്തുണയും കേരളപൂരത്തിന്റെ വിജയത്തിന് കരുത്തായി. സ്പോണ്‍സര്‍മാരുടെ പങ്കാളിത്തം ഈ മഹോത്സവത്തിന്റെ നിര്‍ണായക ഘടകമാണെന്ന് യുക്മ വ്യക്തമാക്കിയിരുന്നു. 

ഒരു ദിവസത്തെ ആഘോഷത്തിന് പിന്നില്‍ മാസങ്ങളുടെ അധ്വാനമുണ്ടായിരുന്നു.

ദേശീയ ഭരണസമിതി, റീജണല്‍ കമ്മറ്റികള്‍, കേരളാ പൂരം ഓര്‍ഗനൈസിങ് കമ്മറ്റി, യുക്മ ഷീ ലീഡ്സ്, ബോട്ട് റേസ് ടീം, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സ്, സ്റ്റേജ് പ്രോഗ്രാം, ഹോസ്പിറ്റാലിറ്റി, സെക്യൂരിറ്റി, മെഡിക്കല്‍ ടീം, പാര്‍ക്കിങ് കോര്‍ഡിനേറ്റേഴ്സ്, മീഡിയാ ടീം, ഫോട്ടോഗൊഫി, വീഡിയോ, വിവിധ വ്യാപാര സ്ഥാപനങ്ങള്‍, തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിച്ച നൂറുകണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമമാണ് കേരളപൂരം യാഥാര്‍ഥ്യമാക്കിയത്.

ലൈവ് പ്രക്ഷേപണം നല്‍കി ഡീക്കന്‍. ജോയ്സ് പള്ളിയ്ക്കമ്യാലിയുടെ നേതൃത്വത്തിലുള്ള മാഗ്നാ വിഷന്‍ ടി.വി ചാനല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേയ്ക്ക് പരിപാടി തല്‍സമയം എത്തിച്ചു. 

പുലര്‍ച്ചെ മുതല്‍ രാത്രി വരെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വോളന്റിയര്‍മാരാണ് കേരളപൂരത്തിന്റെ വിജയത്തിന് പിന്നിലെ  യഥാര്‍ത്ഥ കരുത്ത്. പരിപാടിക്ക് മുമ്പ് പ്രഖ്യാപിച്ച വിപുലമായ സംഘാടക സമിതിയില്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത സുരേന്ദ്രന്‍ ആരക്കോട്ട്, ജെയ്സണ്‍ ചാക്കോച്ചന്‍, രാജേഷ് രാജ്, അഡ്വ. ജോബി പുതുക്കുളങ്ങര, ജോസ് വര്‍ഗ്ഗീസ്, ബിജു പീറ്റര്‍, ഷാജി വരാക്കുടി, ബെന്നി അഗസ്റ്റിന്‍, ജോഷി തോമസ് എന്നിവരടക്കം നിരവധി ദേശീയ–പ്രാദേശിക ഭാരവാഹികള്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്തിരുന്നു. 

ചരിത്രം സൃഷ്ടിച്ചത് ജനപങ്കാളിത്തം

എന്നാല്‍ കേരളപൂരം 2026-ന്റെ ഏറ്റവും വലിയ വിജയശക്തി വേദിയിലോ വള്ളത്തിലോ മാത്രമായിരുന്നില്ല—മാന്‍വേഴ്‌സിലേക്ക് ഒഴുകിയെത്തിയ മലയാളി കുടുംബങ്ങളിലായിരുന്നു.  കുട്ടികളെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും കൂട്ടി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ തടാകക്കരയെ ആഘോഷഭരിതമാക്കി. കേരളത്തിന്റെ വസ്ത്രങ്ങളും സംഗീതവും കലയും ഭക്ഷണവും വള്ളംകളിയും ഒരുമിച്ചപ്പോള്‍ സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ പലര്‍ക്കും മാന്‍വേഴ്‌സില്‍ വീണ്ടും ജീവിച്ചു. പരിപാടിക്ക് ശേഷമുള്ള പൊതുപ്രതികരണങ്ങളിലും കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിവിധ സമൂഹങ്ങളെ ഒരുമിപ്പിച്ച ആഘോഷമായാണ് കേരളപൂരം വിശേഷിപ്പിക്കപ്പെട്ടത്. കേരളപൂരം 2026 ഓഗസ്റ്റ് 15-ന് മാന്‍വേഴ്‌സില്‍ അവസാനിച്ചത് ഒരു വള്ളംകളി മാത്രമായിരുന്നില്ല. കേരളത്തില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ ജീവിക്കുമ്പോഴും സ്വന്തം ഭാഷയും സംസ്കാരവും കലയും പാരമ്പര്യവും പുതുതലമുറയ്ക്ക് കൈമാറാന്‍ കഴിയുമെന്ന് യു.കെ മലയാളികള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. അതോടൊപ്പം, തങ്ങള്‍ ജീവിക്കുന്ന ബ്രിട്ടന്റെ സാമൂഹിക–സാമ്പത്തിക–പൊതുജീവിതത്തില്‍ സജീവമായി പങ്കാളികളാകുന്നതിനൊപ്പം സ്വന്തം പൈതൃകം അഭിമാനത്തോടെ ആഘോഷിക്കാന്‍ കഴിയുന്നതാണ് ബഹുസാംസ്കാരിക സമൂഹത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യമെന്ന സന്ദേശവും കേരളപൂരം ഉയര്‍ത്തി. ബ്രിട്ടീഷ്  ഭരണനേതൃത്വം, ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിനിധി, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മലയാളി പ്രതിനിധി, പ്രാദേശിക ഭരണനേതൃത്വം, സിനിമാ–സാംസ്കാരിക രംഗം, ബിസിനസ് സമൂഹം, കലാകാരന്മാര്‍, വള്ളംകളി താരങ്ങള്‍, വോളന്റിയര്‍മാര്‍, കുടുംബങ്ങള്‍—എല്ലാവരും ഒരേ വേദിയില്‍ കൈകോര്‍ത്ത ദിനമായിരുന്നു. മാന്‍വേഴ്‌സില്‍ യു.കെ മലയാളി സമൂഹം ഒരുമിച്ച് സൃഷ്ടിച്ച ഓര്‍മ്മകളും ചരിത്രവും അവിടെ അവസാനിക്കുന്നില്ല. യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ഒരു ആഘോഷം മാത്രമായിരുന്നില്ല; യു.കെ  മലയാളി സമൂഹം ചരിത്രത്തിലേക്ക് ഒരുമിച്ച് തുഴഞ്ഞൊരു ദിനമായിരുന്നു.

ബെറ്റർ ഫ്രെയിമിന് വേണ്ടി പ്രശസ്ത ഫോട്ടോഗ്രാഫർ രാജേഷ് നടേപ്പള്ളി പകർത്തിയ  യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളിയുടെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://mega.nz/folder/6ThkXKLS#fAz_bHJssF9xvZMxiG79mQ

പ്രശസ്ത ഫേട്ടോഗ്രാഫർ റെയ്മണ്ട് മുണക്കാട്ട് പകർത്തിയ  യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളിയുടെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://photos.app.goo.gl/TiuakS2vjnKwjMvP8

https://photos.app.goo.gl/rt5dMV5SKssRfTDv9

https://www.facebook.com/share/1Gua8ksPC5/?mibextid=wwXIfr

പ്രശസ്ത ഫേട്ടോഗ്രാഫർ ജീവൻ 4U യുടെ ജീവൻ കല്ലുംകമാക്കൽ പകർത്തിയ  യുക്മ ഇസ ലണ്ടൻ കേരളപൂരം വള്ളംകളിയുടെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://www.facebook.com/share/1MReKgLPcj/?mibextid=wwXIfr

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more