ലണ്ടൻ: വേനൽക്കാല അവധിയാത്രകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന സുപ്രധാന മാറ്റം ജൂലൈ 8 മുതൽ നിലവിൽ വരുന്നു. ഇതോടെ എട്ട്, ഒൻപത് വയസ്സുള്ള കുട്ടികൾക്കും ചില നിബന്ധനകൾ പാലിക്കുന്ന പക്ഷം വിമാനത്താവളങ്ങളിലെ ഓട്ടോമാറ്റിക് പാസ്പോർട്ട് പരിശോധനാ സംവിധാനമായ eGate ഉപയോഗിക്കാൻ അനുമതി ലഭിക്കും. ഇതിലൂടെ കുടുംബങ്ങൾ നീണ്ട നിരയിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഗണ്യമായി കുറയുമെന്നാണ് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നത്.
നിലവിൽ 10 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് eGate ഉപയോഗിക്കാൻ കഴിയുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ 8, 9 വയസ്സുള്ള കുട്ടികൾക്കും, കുറഞ്ഞത് 120 സെന്റിമീറ്റർ (3 അടി 11 ഇഞ്ച്) ഉയരമുണ്ടെങ്കിൽ പ്രായപൂർത്തിയായ ഒരാളോടൊപ്പം eGate വഴി കടന്നുപോകാം. ഇതോടെ പ്രതിവർഷം ഏകദേശം 15 ലക്ഷം കുട്ടികൾക്ക് അധികമായി ഈ സൗകര്യത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.
വേനൽക്കാല സ്കൂൾ അവധിക്കാലത്ത് വിദേശയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ബ്രിട്ടീഷ് കുടുംബങ്ങൾക്ക് കാത്തിരിപ്പ് സമയം കുറയ്ക്കുകയാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. eGate ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതോടെ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൂടുതൽ സങ്കീർണമായ പരിശോധനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിലായി 290-ലധികം eGate-കളാണ് നിലവിലുള്ളത്. ഹീത്രോ, ഗാറ്റ്വിക്, മാഞ്ചസ്റ്റർ, ബർമിങ്ഹാം, എഡിൻബറോ, സ്റ്റാൻസ്റ്റഡ് തുടങ്ങിയ വിമാനത്താവളങ്ങൾക്കു പുറമെ പാരീസിലെയും ബ്രസ്സൽസിലെയും യുകെ അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലും പുതിയ നിയമം ബാധകമാകും.
എന്നിരുന്നാലും എല്ലാ കുട്ടികൾക്കും ഈ സൗകര്യം ലഭിക്കില്ല. ബയോമെട്രിക് പാസ്പോർട്ട് ഉണ്ടായിരിക്കണം, കൂടാതെ യാത്രയ്ക്കിടെ പ്രായപൂർത്തിയായ ഒരാളുടെ കൂടെ ആയിരിക്കണം. ഈ നിബന്ധനകൾ പാലിക്കുന്നവർക്ക് മാത്രമാണ് പുതിയ ഇളവ് ലഭിക്കുക.
ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ യാത്രാനുഭവം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന് കണക്കാക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
click on malayalam character to switch languages