1 GBP = 127.90
breaking news

ഇറാനെ വീണ്ടും ആക്രമിക്കരുത്; ഇസ്രായേലിന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

ഇറാനെ വീണ്ടും ആക്രമിക്കരുത്; ഇസ്രായേലിന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെ വീണ്ടും ആക്രമിച്ചാൽ ഇസ്രായേൽ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിലിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഉണ്ടായ പുതിയ സായുധ സംഘർഷം താൽക്കാലികമായി നിർത്തുമെന്ന് ഇസ്രായേലും ഇറാനും അറിയിച്ചതിനു പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന് ട്രംപ് താക്കീത് നൽകിയത്. യു.എസ് മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ നെതന്യാഹുവിനെ വിളിച്ച് ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെട്ടു. “‘ബീബി, നിങ്ങൾ ജാഗ്രത പാലിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ നിങ്ങൾ വളരെ വേഗം ഒറ്റപ്പെടും’ എന്ന് ഞാൻ പറഞ്ഞു,” എന്ന് താൻ നെതന്യാഹുവിനോട് പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ മാരകമായ ബോംബാക്രമണത്തെ തുടർന്നാണ് ഞായറാഴ്ച സംഘർഷം ആരംഭിച്ചത്. യുഎസുമായുള്ള ഏതൊരു സമാധാന കരാർ, ലെബനനിലെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച് ഇറാൻ വടക്കൻ ഇസ്രായേലിൽ മിസൈൽ ആക്രമണം നടത്തി പ്രതികരിച്ചു. ഇസ്രായേലിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ഇറാനിലെ തെഹ്റാനിലും ഇസ്ഫഹാനിലും തബ്രീസിലും ഇസ്രായേൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. സൈനിക നീക്കം ഇസ്രായേൽ, യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും വൈറ്റ് ഹൗസിനെ നേരിട്ട് മുൻകൂട്ടി അറിയിച്ചിരുന്നില്ല. ഇതോടെ ഇറാൻ വീണ്ടും ഇസ്രായേലിൽ ആക്രമണം നടത്തി.

ഇസ്രായേൽ നീക്കങ്ങൾ ഇറാനുമായി നയതന്ത്ര ചർച്ചകളെ തടസ്സപ്പെടുത്തുകയും യു.എസിൽ നിന്ന് തനിക്ക് കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുമെന്ന ആശങ്കയിലുമാണ് ട്രംപിന്റെ ഭീഷണി. യുദ്ധം ആരംഭിച്ച് ഏകദേശം 100 ദിവസം പിന്നിട്ടിട്ടും ഇറാനുമായി ഒരു കരാറിൽ എത്താൻ വൈകുന്നത് കനത്ത വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്. ഇറാന്റെ പെട്രോകെമിക്കൽ ഇൻഫ്രാസ്ട്രക്ചറിന്റെ ചില ഭാഗങ്ങളും ടെഹ്റാനിലെ സ്ഥലങ്ങളും ഇസ്രായേൽ തിങ്കളാഴ്ച ആക്രമിച്ചിരുന്നു. ഇതിന് ഇറാൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിനെതിരായ സൈനിക നടപടികൾ അവസാനിപ്പിച്ചതായി ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ലെബനനെതിരെയുള്ള മാരകമായ ആക്രമണം തുടർന്നാൽ ഇസ്രായേലിനെതിരെ കൂടുതൽ കഠിനമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇസ്രായേലും യു.എസും ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. തുടർന്ന് പ്രധാന എണ്ണ വിപണന പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. ഇത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more