ലണ്ടൻ: അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് ചുമത്തുന്ന ഡിജിറ്റൽ ടാക്സ് ഒഴിവാക്കിയില്ലെങ്കിൽ യുകെയ്ക്ക് മേൽ വലിയ താരിഫുകൾ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
2020-ൽ അവതരിപ്പിച്ച ഡിജിറ്റൽ സേവന നികുതി, നിരവധി വലിയ യുഎസ് ടെക് ഭീമന്മാരുടെ വരുമാനത്തിൽ 2% ലെവി ചുമത്തുന്നു. വ്യാഴാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച യുഎസ് പ്രസിഡന്റ് തങ്ങൾ ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, യുകെയിൽ ഒരു വലിയ താരിഫ് ഏർപ്പെടുത്തുന്നതിലൂടെ അത് വളരെ എളുപ്പത്തിൽ നേരിടാൻ കഴിയുമെന്നും അതിനാൽ അവർ ശ്രദ്ധിക്കുന്നത് നല്ലതാണെന്നും പറഞ്ഞു. “അവർ നികുതി ഉപേക്ഷിച്ചില്ലെങ്കിൽ, ഞങ്ങൾ യുകെയിൽ ഒരു വലിയ താരിഫ് ഏർപ്പെടുത്താൻ സാധ്യതയുണ്ട്.” ട്രംപ് കൂട്ടിച്ചേർത്തു.
ഡിജിറ്റൽ പ്രവർത്തനങ്ങളിൽ നിന്ന് ലോകമെമ്പാടുമുള്ള വരുമാനം £500 മില്യൺ ($673 മില്യൺ) കവിയുന്ന കമ്പനികളെയും, യുകെ ഉപയോക്താക്കളിൽ നിന്ന് £25 മില്യണിൽ കൂടുതൽ വരുമാനമുള്ള കമ്പനികളെയും ഈ നികുതി ലക്ഷ്യമിടുന്നു.
യുകെയിലെ കോർപ്പറേഷൻ നികുതി മിക്ക ബിസിനസുകളും അടയ്ക്കുന്നുണ്ട്. എന്നാൽ കൂടുതൽ നികുതി സമാഹരിക്കുമ്പോൾ, ആമസോൺ, ഗൂഗിൾ, ആപ്പിൾ എന്നിവ അവരുടെ സൈറ്റുകൾ ഉപയോഗിക്കുന്ന മൂന്നാം കക്ഷി ബിസിനസുകളുടെയും വിൽപ്പനക്കാരുടെയും ബില്ലുകളിലേക്ക് നികുതി കൈമാറുന്നു. ഇത് ബിസിനസുകൾക്ക് തിരിച്ചടി നൽകുന്നുണ്ടെന്നാണ് വിലയിരുത്തൽ. പ്രധാനമായും വലിയ കമ്പനികളെ ലക്ഷ്യമിടുമ്പോൾ ഇതിൽ ഉൾപ്പെടുന്നത് യുഎസ് കമ്പനികളാണ്. ഇതാണ് ട്രംപിനെ ചൊടിപ്പിക്കുന്നതും.
2024 നും 2029 നും ഇടയിൽ നികുതി 4.4 ബില്യൺ മുതൽ 5.2 ബില്യൺ വരെ വരുമാനം ഉണ്ടാക്കുമെന്ന് കഴിഞ്ഞ വർഷം ടാക്സ് ജസ്റ്റിസ് യുകെ കണക്കാക്കി.
യുഎസ് താരിഫുകളുടെ ഭീഷണി ഉണ്ടെങ്കിലും ഡിജിറ്റൽ സേവന നികുതി പിൻവലിക്കാൻ യുകെ ഉദ്ദേശിക്കുന്നില്ലെന്ന് വെള്ളിയാഴ്ച ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.
click on malayalam character to switch languages