ലണ്ടൻ: ജയിലിൽ ജീവനൊടുക്കിയ കുപ്രസിദ്ധ യു.എസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറില്ലെങ്കിലും അദ്ദേഹവും മുൻ ലേബർ സർക്കാരുകളും പ്രതിക്കൂട്ടിലാകുകയാണ്.
സ്റ്റാർമറുടെ അടുപ്പക്കാരനും ലേബർ പാർട്ടിയിലെ ഉന്നതനും യു.എസിലെ മുൻ ബ്രിട്ടീഷ് അംബാസഡറുമായ പീറ്റർ മണ്ടേൽസന്റെ പേര് എപ്സ്റ്റീൻ രേഖകളിൽ വന്നതാണ് സ്റ്റാർമർക്ക് തലവേദനയായത്. 2024ൽ, മണ്ടേൽസനെ എന്തിന് യു.എസിലെ അംബാസഡറായി നിയോഗിച്ചുവെന്ന ചോദ്യമാണിപ്പോൾ സ്റ്റാർമർക്കുനേരെ ഉയരുന്നത്.
മണ്ടേൽസന് എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നുവെന്ന് സ്റ്റാർമർക്ക് അറിയാമായിരുന്നു. എന്നിട്ടും മണ്ടേൽസനെ അംബാസഡറായി നിയമിച്ചുവെന്നാണ് വിമർശനം. എന്നാൽ, താൻ മണ്ടേൽസന്റെ വാക്കുകൾ വിശ്വസിച്ചുപോയി എന്നാണ് സ്റ്റാർമറുടെ ന്യായം. പരിചയമുള്ള കുറെ ആളുകളിൽ ഒരാൾ എന്ന നിലയിൽ മാത്രമാണ് എപ്സ്റ്റീനുമായി തനിക്കുള്ള ബന്ധമെന്നായിരുന്നു മണ്ടേൽസൻ സ്റ്റാർമറെ ധരിപ്പിച്ചിരുന്നത്.
അവർ നടത്തിയ സാമ്പത്തിക ഇടപാടുകളും മറ്റും അറിയില്ലായിരുന്നുവെന്നും സ്റ്റാർമർ പറയുന്നു. കഴിഞ്ഞ ദിവസം, എപ്സ്റ്റീന്റെ ഇരകളോട് സ്റ്റാർമർ പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും പാർട്ടിക്കുള്ളിലും പുറത്തുമുള്ള രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ‘‘സ്റ്റാർമർക്ക് തെറ്റു സംഭവിച്ചു; ഇന്നോ നാളെയോ സർക്കാർ നിലം പതിച്ചേക്കാം’’ -മാഞ്ചസ്റ്റർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രഫസർ റോബ് ഫോർഡിന്റെ നിരീക്ഷണം ഇങ്ങനെയാണ്.
അതേസമയം പീറ്റർ മണ്ടൽസണെ തന്റെ സർക്കാരിലേക്ക് കൊണ്ടുവന്നതിൽ താൻ അഗാധമായി ഖേദിക്കുന്നുവെന്നും, യുകെ രാഷ്ട്രീയത്തിൽ ജെഫ്രി എപ്സ്റ്റീന്റെ സ്വാധീനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ തനിക്ക് വെറുപ്പുണ്ടാക്കിയെന്നും മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ പറഞ്ഞു.
മണ്ടേൽസനെതിരെ കഴിഞ്ഞദിവസം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മണ്ടേൽസന് എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ രേഖകൾ പ്രകാരം, ഒന്നര പതിറ്റാണ്ടു മുമ്പ് മണ്ടേൽസൻ വിപണിയുമായി ബന്ധപ്പെട്ട അതിനിർണായക വിവരങ്ങൾ എപ്സ്റ്റീന് കൈമാറിയിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട വസതികളിൽ പോലീസ് അന്വേഷണം നടത്തുകയാണ്.
click on malayalam character to switch languages