ലണ്ടൻ: ലേബർ പാർട്ടി അധികാരമേറ്റതിനുശേഷം ഏകദേശം 60,000 അനധികൃത കുടിയേറ്റക്കാരെയും കുറ്റവാളികളെയും യുകെയിൽ നിന്ന് പുറത്താക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഹോം ഓഫീസ് അറിയിച്ചു.
കുടിയേറ്റത്തെ കുറ്റകൃത്യവുമായി തുലനം ചെയ്തുകൊണ്ട് സർക്കാർ ദോഷകരമായ സ്റ്റീരിയോടൈപ്പുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2024 ലെ തിരഞ്ഞെടുപ്പിന് ശേഷം യുകെയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന 15,200 പേരെ നീക്കം ചെയ്തതായി വകുപ്പ് പറഞ്ഞു. അതിന് മുൻപുള്ള 19 മാസങ്ങളെ അപേക്ഷിച്ച് 45% വർദ്ധനവാണിത്. നിയമവിരുദ്ധമായി യുകെയിൽ ഉണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് 43,000 പേർ സ്വമേധയാ പോയതായി ഒരു പ്രസ്താവനയിൽ പറയുന്നു. വിദേശ പൗര കുറ്റവാളികളുടെ നാടുകടത്തൽ 32% വർദ്ധിച്ചു, ഈ ലേബർ സർക്കാരിന്റെ കീഴിൽ 8,700 ൽ അധികം പേരെ നാടുകടത്തി.
ഹോം ഓഫീസ് അടുത്തിടെ നടത്തിയ നീക്കം ചെയ്യലിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. കിഴക്കൻ യൂറോപ്പിലേക്കുള്ള ഒരു വിമാനത്തിലേക്ക് കൊണ്ടുപോകുന്ന അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. നാടുകടത്തലുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞതിന് പിന്നാലെയാണ് കണക്കുകളും പുറത്തുവിട്ടത്.
റിഫോം യുകെയ്ക്കും ടോറികൾക്കും പിന്നിൽ സമീപകാല വോട്ടെടുപ്പുകളിൽ മൂന്നാം സ്ഥാനത്തുള്ള കെയർ സ്റ്റാർമറുടെ സർക്കാർ നാടുകടത്തൽ വർദ്ധിപ്പിക്കാനും അഭയ ഹോട്ടലുകളുടെ ഉപയോഗം അവസാനിപ്പിക്കാനും ചാനലിന് കുറുകെ ആളുകളെ കൊണ്ടുവരുന്ന ചെറിയ ബോട്ടുകളുടെ എണ്ണം നിയന്ത്രിക്കാനും ശക്തമായ നീക്കങ്ങളാണ് നടത്തി വരുന്നത്. സ്റ്റാർമർ പ്രധാനമന്ത്രിയായതിനുശേഷം 65,000-ത്തിലധികം ആളുകൾ ചാനൽ കടന്ന് യുകെയിൽ എത്തിയിട്ടുണ്ട്. നീക്കം ചെയ്യൽ നേരിടുന്നവരെ യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ ഉപയോഗിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിൽ നിന്ന് തടയാൻ നിയമനിർമ്മാണം നടത്താൻ ഹോം ഓഫീസ് ഒരുങ്ങുകയാണ്.
click on malayalam character to switch languages