സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മുന്നണി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ട്വന്റി-20 രൂപീകരണത്തിന് ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ച നടത്തിയത്. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താൻ ഇരിക്കവെയാണ് നിർണായക നീക്കം നടന്നത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി-20ക്ക് ഇത്തവണ ക്ഷീണമേറ്റിരുന്നു.നാലു പഞ്ചായത്തിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗങ്ങൾ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈവിട്ടു.
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കരനാട് പഞ്ചായത്തിൽ പതിനാറു സീറ്റിൽ മുഴുവൻസീറ്റും സ്വന്തമാക്കാനായി. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭരണമാണ് നഷ്ടമായത്. തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയുമായി.
ഭരണം നടത്തിയിരുന്ന വടവുകോട് ബ്ലോക്കിൽ ഇത്തവണ അഞ്ചുസീറ്റ് മാത്രമാണ് ലഭിച്ചത്. മഴുവന്നൂരിൽ ആറും പൂതൃക്കയിൽ ഏഴും വെങ്ങോലയിൽ ആറും തിരുവാണിയൂരിൽ ഒൻപതും പുത്തൻകുരിശിൽ രണ്ടും തൃക്കാക്കര നഗരസഭയിൽ ഒരു ഡിവിഷനും ജയിക്കാനായി. ജില്ലാപഞ്ചായത്തിൽ കോലഞ്ചേരി, വെങ്ങോല ഡിവിഷനുകൾ നഷ്ടമായി. എറണാകുളത്തിനു പുറത്ത് തൊടുപുഴയിൽ മണക്കാട് പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ജയിക്കാനായി.
click on malayalam character to switch languages