വാഷിങ്ടൺ: സാങ്കേതിക തകരാറിനെ തുടർന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിമാനം തിരികെ പറന്നു. സ്വിറ്റസർലാൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കോണമിക് ഫോറം സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ട്രംപ് വാഷിങ്ടണിൽ നിന്നും യാത്ര തിരിച്ചത്. തുടർന്ന് യാത്രക്കിടെ ചെറിയ ഇലക്ട്രിക്കൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മേരിലാൻഡിലെ ജോയിന്റ് എയർബേസ് ആൻഡ്രൂസിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു.
വിമാനം വഴിതിരിച്ച് വിട്ടവിവരം യു.എസ് പ്രസ് സെക്രട്ടറി കാരോള ലിവിറ്റ് സ്ഥിരീകരിച്ചു. തുടർന്ന് പ്രാദേശിക സമയം രാത്രി 11 മണിയോടെ വിമാനം സുരക്ഷിതമായി എയർബേസിൽ ലാൻഡ് ചെയ്തു. ട്രംപും എയർഫോഴ്സ് വണ്ണിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും രണ്ട് വിമാനങ്ങളിലായി ദാവോസിലേക്ക് യാത്രതിരിക്കുമെന്നാണ് റിപ്പോർട്ട്. ഗ്രീൻലാൻഡ് വിഷയത്തിൽ ഉൾപ്പടെ നിർണായക ചർച്ചകൾ ദാവോസിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
ചൈനയുടെയും റഷ്യയുടെയും ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രീൻലൻഡ് സ്വന്തമാക്കാൻ യുഎസ് ശ്രമം നടത്തുന്നത്. ഡെൻമാർക്കിന് പ്രതിരോധ ശേഷിയില്ലെന്നും ട്രംപ് അവകാശപ്പെടുന്നു.
കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളെ പരിഹസിക്കുന്ന ചിത്രമാണ് ട്രംപ്, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ തുടങ്ങിയവര്‍ ഓവല്‍ ഓഫീസില്‍ ഇരിക്കുന്നതായും കാണാം. എഐ ചിത്രമാണിത്. ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണിത്.
മറ്റൊരു പോസ്റ്റില്‍ ഗ്രീന്‍ലാന്‍ഡില്‍ യുഎസ് പതാകയുമേന്തി നില്‍ക്കുന്ന ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പമാണ് ട്രംപ് നില്‍ക്കുന്നത്.
click on malayalam character to switch languages