1 GBP = 123.76
breaking news

മംദാനി​യെ വെല്ലുവിളിച്ച് ന്യൂയോർക്ക് പെൻഷൻ ഫണ്ട് ഇസ്രായേലിൽ നിക്ഷേപിക്കാൻ നീക്കം

മംദാനി​യെ വെല്ലുവിളിച്ച് ന്യൂയോർക്ക് പെൻഷൻ ഫണ്ട് ഇസ്രായേലിൽ നിക്ഷേപിക്കാൻ നീക്കം

ന്യൂയോർക്ക്: മേയർ സൊഹ്‌റാൻ മംദാനിയുമായുള്ള ഏറ്റുമുട്ടലിന് വഴി തുറന്ന് ന്യൂയോർക്കിലെ നികുതിദായകരുടെ പണം ഇസ്രായേൽ ബോണ്ടുകളിൽ വീണ്ടും നിക്ഷേപിക്കാനുള്ള നീക്കവുമായി ചീഫ് ഫിനാൻഷ്യൽ ഓഫിസർ. ന്യൂയോർക്ക് നഗരത്തിലെ പെൻഷൻ ഫണ്ടുകൾ ഇസ്രായേലി സർക്കാർ ബോണ്ടുകളിൽ നിക്ഷേപം പുനഃരാരംഭിക്കുന്നതോടെ പൊതുജനങ്ങളുടെ പണം നേരിട്ട് ഇസ്രായേലിന്റെ ട്രഷറിയിലേക്ക് എത്തും. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കും അധിനിവേശ വെസ്റ്റ് ബാങ്കിലെ വർണവിവേചന വ്യവസ്ഥക്കും ഇത് കരുത്തുപകരുമെന്ന വിമർശനം നിലനിൽക്കെയാണിത്.

ഗസ്സയിലെ ആക്രമണത്തിന്റെ പേരിൽ പുതിയ മേയർ സൊഹ്‌റാൻ മംദാനി ഇസ്രായേലിനെ പരസ്യമായി എതിർത്തിട്ടും ന്യൂയോർക്ക് നഗരം വീണ്ടും ഫണ്ട് നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ ബോണ്ടുകൾ വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്നുവെന്നും ആ പ്രകടന റെക്കോർഡിനെ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും ന്യൂയോർക്ക് സിറ്റി ചീഫ് ഫിനാൻഷ്യൽ ഓഫിസർ മാർക്ക് ലെവിൻ പറഞ്ഞതായാണ് റി​പ്പോർട്ട്.

ഇസ്രായേൽ സർക്കാറിന്റെ ബോണ്ടുകൾ, പണം നേരിട്ട് ഖജനാവിലേക്ക് എത്തിക്കുന്നു. നിക്ഷേപകർക്ക് സ്ഥിരമായ പലിശ പേയ്‌മെന്റുകൾ നൽകുന്നു. അതേസമയം ഇസ്രായേലിന്റെ വർണ്ണവിവേചന വ്യവസ്ഥ, അനധികൃത കുടിയേറ്റങ്ങളുടെ വ്യാപനം, ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കൽ, ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും സാധാരണക്കാരെ കൊല്ലൽ എന്നിവക്ക് അത്തരം ധനസഹായം പിന്തുണ നൽകുന്നുവെന്നും വിമർശകർ വാദിക്കുന്നു.

വീണ്ടും നിക്ഷേപിക്കാനുള്ള ഏതൊരു നീക്കവും സിറ്റി ഹാളിനകത്തെ സംഘർഷങ്ങൾ രൂക്ഷമാക്കും. ജനുവരി 1ന് അധികാരമേറ്റതിനുശേഷം മംദാനിയുടെ ആദ്യ നടപടികളിലൊന്ന്, തന്റെ മുൻഗാമിയായ എറിക് ആഡംസ് പുറപ്പെടുവിച്ച എക്സിക്യൂട്ടിവ് ഉത്തരവ് റദ്ദാക്കുക എന്നതായിരുന്നു. അത് നഗര ഏജൻസികളെ ഇസ്രായേലിനെ ബഹിഷ്കരിക്കുന്നതിനോ അതിൽ നിന്ന് പിന്മാറുന്നതിനോ വിലക്കേൾപ്പെടുത്തിയിരുന്നു. ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തെ ദീർഘകാലമായി വിമർശിക്കുന്ന മംദാനി, അധികാരമേറ്റെടുക്കുന്നതിന് മുമ്പ് പറഞ്ഞത് ‘ന്യൂയോർക്കിന് അന്താരാഷ്ട്ര നിയമലംഘനത്തിൽ നിക്ഷേപിക്കുന്ന ഒരു ഫണ്ട് ഉണ്ടാകരുത്’ എന്നാണ്.

ജൂതനായ ചീഫ് ഫിനാൻഷ്യൽ ഓഫിസർ മാർക്ക് ലെവിൻ ഇസ്രായേലുമായുള്ള വ്യക്തിപരമായ ബന്ധത്തെ അംഗീകരിച്ചയാളാണ്. കുടുംബത്തിലൂടെയും സുഹൃത്തുക്കളിലൂടെയും ഭാഷയിലൂടെയും മറ്റും തനിക്ക് ഇസ്രായേലുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്ന വസ്തുതയെക്കുറിച്ച് ലെവിൻ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.

മൂഡീസ് ഉൾപ്പെടെയുള്ള ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും, ഇസ്രായേലി ബോണ്ടുകൾ വർധിച്ചുവരുന്ന അപകടസാധ്യതയുള്ള നിക്ഷേപം ആയി മാറിക്കൊണ്ടിരിക്കുന്നു. ലെവിൻ അവ വാങ്ങാനുള്ള ശ്രമം വീണ്ടും തുറന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ ന്യൂയോർക്കിന്റെ പെൻഷൻ ഫണ്ടുകൾ ബാങ്ക് ചെയ്യണമോ എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച പുനരുജ്ജീവിപ്പിച്ചു.

മുൻകാല രീതികളിൽ നിന്നുള്ള ഒരു മൂർച്ചയുള്ള ഇടവേളയെ തുടർന്നാണ് ഈ ചർച്ച. മനുഷ്യാവകാശ സംഘടനകൾ നയത്തെ അപലപിച്ചപ്പോഴും ന്യൂയോർക്ക് ദശലക്ഷക്കണക്കിന് ഡോളർ പെൻഷൻ പണം ഇസ്രായേലി കടത്തിൽ പതിവായി നിക്ഷേപിച്ചു കൊണ്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more