സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കൊല്ലുന്നതിനെതിരെ ഇറാൻ അധികാരികൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടൺ അവരുടെ രക്ഷയ്‌ക്കെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയയിലെ ദി ട്രൂത്തിലാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ്, ട്രംപ് ഇടപെട്ടാൽ ജാഗ്രത പാലിക്കണം എന്ന് പറഞ്ഞുകൊണ്ട് പ്രതികരിച്ചു. മിഡിൽ ഈസ്റ്റിലുടനീളം സാധ്യമായ കുഴപ്പങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഒരു ആഴ്ചയോളം നീണ്ടുനിന്ന ബഹുജന പ്രതിഷേധങ്ങൾക്ക് ശേഷം വ്യാഴാഴ്ച ഇറാനിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ട്രൂത്ത് സോഷ്യലിലെ വെള്ളിയാഴ്ചത്തെ പോസ്റ്റിൽ ട്രംപ് എഴുതി: “സമാധാനമപരമായി പ്രതിഷേധംനടത്തുന്നവരെ കൊലപ്പെടുത്തിയാൽ, അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും.”
തൊട്ടുപിന്നാലെ ഖമേനി ഉപദേഷ്ടാവ് അലി ലാരിജാനി മുന്നറിയിപ്പുമായി രംഗത്തെത്തി. “ഈ ആഭ്യന്തര വിഷയത്തിൽ യുഎസ് ഇടപെടുന്നത് മുഴുവൻ മേഖലയെയും അസ്ഥിരപ്പെടുത്തുകയും അമേരിക്കയുടെ താൽപ്പര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുമെന്ന് ട്രംപ് അറിയണം,” അദ്ദേഹം എഴുതി.
ഇറാനിയൻ അധികാരികൾക്കെതിരെ വാഷിംഗ്ടണിന് എന്ത് നടപടിയെടുക്കാനാകുമെന്ന് യുഎസ് പ്രസിഡന്റ് തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല. ജൂണിൽ, ട്രംപിന്റെ ഉത്തരവനുസരിച്ച്, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ യുഎസ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണങ്ങൾ ടെഹ്‌റാൻ ആണവായുധം നിർമ്മിക്കാനുള്ള സാധ്യതയെ ഗണ്യമായി പിന്നോട്ടടിച്ചുവെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പിന്നീട് വാദിച്ചു. എന്നാൽ ഇറാൻ ഈ അവകാശവാദത്തെ എതിർത്തു. പ്രതികാരമായി, ഖത്തറിലെ ഒരു പ്രധാന യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
click on malayalam character to switch languages