1 GBP = 128.40
breaking news

ബിന്ദു പത്മനാഭന്‍ തിരോധാന കേസില്‍ വഴിത്തിരിവ്; ബിന്ദു കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച്

ബിന്ദു പത്മനാഭന്‍ തിരോധാന കേസില്‍ വഴിത്തിരിവ്; ബിന്ദു കൊല്ലപ്പെട്ടെന്ന് ക്രൈംബ്രാഞ്ച്

ആലപ്പുഴ: ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ വഴിത്തിരിവ്. ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും. നിലവില്‍ ജെയ്‌നമ്മ കൊലക്കേസില്‍ റിമാന്റിലാണ് സെബാസ്റ്റ്യന്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തു.

ജയ ആള്‍മാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരില്‍ സ്വത്ത് തട്ടാന്‍ സെബാസ്റ്റിനെ സഹായിച്ചത്. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്‌സാനക്കും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചില പേപ്പറുകളില്‍ റുക്‌സാനയും ഒപ്പിട്ടെന്നാണ് വിവരം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ ജയയേയും റുക്‌സാനെയും ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

ബിന്ദു പത്മനാഭന്‍ കേസില്‍ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി സഹോദരന്‍ പ്രവീണ്‍ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രതി സെബാസ്റ്റ്യനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും തെളിവുകള്‍ സഹിതം പരാതിയിട്ടും പൊലീസ് എഫ്‌ഐആര്‍ ഇട്ടത് 70 ദിവസങ്ങള്‍ക്ക് ശേഷമാണെന്നുമായിരുന്നു പ്രവീണ്‍ ആരോപിച്ചത്.

2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിക്കുന്നത്. പിന്നീട് ആഭ്യന്തര വകുപ്പില്‍ നിന്ന് നേരിട്ട് ഫയല്‍ നമ്പര്‍ ഇട്ടാണ് പരാതി താഴേക്ക് വന്നത്. എന്നിട്ടും പട്ടണക്കാട് പൊലീസ് എഫ്‌ഐആര്‍ ഇടുന്നത് 70 ദിവസങ്ങള്‍ക്ക് ശേഷം. അതും കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് സെബാസ്‌ററ്യനെ അറസ്റ്റ് ചെയ്യുന്നതെന്നും പ്രവീണ്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more