1 GBP = 129.90
breaking news

കാരണവർ വധക്കേസ്: ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി

കാരണവർ വധക്കേസ്: ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി

തിരുവനന്തപുരം: കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും. മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി. നിലവിൽ പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തിയാൽ ജയിൽ മോചിതയാകും. ജൂലൈ 24-വരെയാണ് ഷെറിന്റെ പരോൾ കാലാവധി. ഇതിനകം ജയിലിലേക്ക് എത്തി ഷെറിന് ജയിൽ മോചിതയാകാം.

ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിൻ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവർണർ അംഗീകരിച്ചത്.

നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇവർക്ക് അടിക്കടി പരോൾ ലഭിച്ചത് വിവാദത്തിന് വഴിവെച്ചു. ഇതിനിടെ തന്നെ ഷെറിൻ ജയിലിൽ സഹതടവുകാരിയെ മർദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ രാജ്ഭവൻ വിഷയത്തിൽ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സർക്കാർ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.

പിന്നാലെ ഷെറിൻ അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശുപാർശ ഗവർണർ വിശദമായി പരിശോധിച്ചു. തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം, ജയിലിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു.

പതിനാല് വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ അഞ്ഞൂറ് ദിവസത്തോളമാണ് ഷെറിന് പരോൾ ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവും കൂടി പരോൾ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നൽകാൻ ജയിൽ ഉപദേശകസമിതി ശുപാർശ ചെയ്തത്.

2009 നവംബർ ഏഴിനാണ് ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001-ൽ ഇവർ വിവാഹിതരായത്. പക്ഷേ ഷെറിന്റെ മറ്റ് ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.

2010 ജൂൺ 11-നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെവെച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്ക് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉയർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more