1 GBP = 112.22
breaking news

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് 

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന് 

കുര്യൻ ജോർജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്)  പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്.  2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തി, ഒരു നേതൃനിര രൂപപ്പെടുത്തി രണ്ടു വര്‍ഷക്കാലം ദേശീയ തലത്തില്‍ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് പുതിയ ഭാരവാഹികള്‍ ഏറ്റെടുത്തിരിക്കുന്നത്.

അഡ്വ. എബി സെബാസ്റ്റ്യന്‍ – പ്രസിഡന്റ്

സംഘാടകമികവിനെ അടിസ്ഥാനമാക്കിയാല്‍ യുക്മയുടെ ‘പകരക്കാരില്ലാത്ത അമരക്കാരന്‍’ എന്ന് വിശേഷിപ്പിക്കാവുന്ന എബി സെബാസ്റ്റ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടേയും പ്രതിഫലനമാണ് യുക്മയുടെ പ്രശസ്തിയും പ്രസക്തിയും വാനോളുമുയര്‍ത്തിയ “കേരളാ പൂരം” എന്ന പേരില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന വള്ളംകളിയും അതിനോട് അനുബന്ധിച്ചുള്ള കേരളീയ കലാ-സാംസ്ക്കാരിക പരിപാടികളും. തുടക്കം മുതല്‍ തുടര്‍ച്ചയായി ആറ് തവണ ‘കേരളാ പൂരം’ ജനറല്‍ കണ്‍വീനര്‍ സ്ഥാനത്തുള്ള എബിയുടെ കൂടി  പ്രവര്‍ത്തനത്തിലൂടെ  മലയാളികളുടെ എല്ലാ വര്‍ഷവുമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഗമം എന്ന നിലയിലേയ്ക്ക് ‘കേരളാ പൂരം’ വളര്‍ന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലം യുക്മയുടെ സന്തതസഹചാരിയായ എബി പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന യുക്മ ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് ശക്തമായ പിന്തുണയും മാര്‍ഗനിദേശങ്ങളും നല്‍കി പിന്നണിയില്‍നിന്ന് സംഘടനക്ക് ആത്മവിശ്വാസം പകര്‍ന്നത് എബിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതൃപാടവം തന്നെയായിരുന്നു. കഴിഞ്ഞ 15 ദേശീയ കലാമേളകളിലും  എബി സജീവസാന്നിധ്യമായിരുന്നു. അദ്ദേഹം ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ യുക്മക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്. യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ്, വക്താവ് എന്നീ നിലകളിലും, ഒ.ഐ.സി.സി യു.കെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്. കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. കെ.എസ്.യു കോട്ടയം ജില്ലാ  സെക്രട്ടറിയായിരുന്ന  അദ്ദേഹം മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍  രണ്ട് തവണ ചെയര്‍മാന്‍  സ്ഥാനാര്‍ത്ഥിയായിരുന്നു. സൗത്ത് ഈസ്റ്റിലെ ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രതിനിധിയായി യുക്മ ദേശീയ നേതൃത്വത്തിലേക്കെത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ എബി ലണ്ടനില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. സിവില്‍ എഞ്ചിനിയറായ ഭാര്യ റിനറ്റ്, സീനിയര്‍ പ്ലാനിങ് മാനേജറാണ്.    

ജയകുമാര്‍ നായര്‍ – ജനറല്‍ സെക്രട്ടറി

വിദ്യാര്‍ത്ഥിയായിയിരുന്ന  കാലം മുതല്‍ പൊതുരംഗത്ത് സജീവമായിരുന്ന ജയകുമാര്‍ നായര്‍ യുക്മ എന്ന മഹാപ്രസ്ഥാനത്തിലെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി എക്കാലവും നിറഞ്ഞുനിന്ന് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുണ്ട്. പൊതുജീവിതത്തില്‍ ഒരു സംഘടനയുടെ താഴെത്തട്ട് മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങനെ സംഘടനാ പ്രവര്‍ത്തനം നടത്താനാവുമെന്നുള്ളത് വളരെ കൃത്യതയോടെ പകര്‍ന്ന് കാട്ടിയ അദ്ദേഹം യുക്മ നഴ്സസ് ഫോറം ജോ. സെക്രട്ടറി, മിഡ്ലാന്റ്സ് റീജിയണല്‍ ആര്‍ട്ട്സ് കോര്‍ഡിനേറ്റര്‍, മിഡ്ലാന്റ്സ് റീജിയണല്‍ പ്രസിഡന്റ്, ദേശീയ ജോ. ട്രഷറര്‍, ദേശീയ എക്സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യുക്മ മിഡ്ലാന്റ്സില്‍ സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളും വിജയകരമായി നടപ്പിലാക്കുന്നതിനു പിന്നിലുള്ള കഠിനാധ്വാനത്തില്‍ ജയകുമാറിന്റെ പങ്ക് വളരെയേറെ വലുതാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മൂന്ന് തവണയും ദേശീയ കലാമേളയുടെ കോര്‍ഡിനേറ്ററായും ‘കേരളാപൂരം’ വള്ളംകളിയുടെ റേസ് മാനേജര്‍ എന്ന നിലയില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് വരുന്നു. പത്തനംതിട്ട റാന്നി സ്വദേശിയായ അദ്ദേഹം  മിഡ്ലാന്റ്സിലെ വെന്‍സ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ അംഗമാണ്.  റോയൽ വോള്‍വര്‍ഹാംപ്ടണ്‍ എന്‍.എച്ച്.എസ് ട്രസ്റ്റിലെ സ്റ്റാഫ് നഴ്സാണ്. ഭാര്യ ഷീജയും റോയര്‍ വോള്‍വര്‍ഹാംപ്ടണിലെ നഴ്സാണ്. മക്കള്‍: ആനന്ദ്, ആദിത്യ 

ഷീജോ വര്‍ഗ്ഗീസ് – ട്രഷറര്‍ 

യുക്മയുടെ വിവിധ പദ്ധതികള്‍ക്കായി ശക്തമായ സാമ്പത്തിക അടിസ്ഥാനം ഉറപ്പാക്കുന്നതിന് ഷീജോ വര്‍ഗീസിന്റെ ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തനം വഴിയൊരുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. പെരുമ്പാവൂര്‍ ചേരാനല്ലൂര്‍ സ്വദേശിയായ ഷീജോ വര്‍ഗീസ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ സജീവമായിരുന്നു. നോര്‍ത്ത് വെസ്റ്റിലെ വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായി പ്രവര്‍ത്തിച്ച ശേഷം, 2015 മുതല്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ സെക്രട്ടറി, റീജണല്‍ പ്രസിഡന്റ് കഴിഞ്ഞ കമ്മറ്റിയിലെ നാഷണല്‍ വൈസ് പ്രസിഡന്‍റ് എന്നിങ്ങനെ മികവുറ്റ പ്രകടനമാണ് മുന്‍ വര്‍ഷങ്ങളില്‍ അദ്ദേഹം നടത്തിയതാണ്. വാറിംഗ്ടണിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ നാന്‍സി, വാറിംഗ്ടണ്‍ എന്‍.എച്ച്.എസ് ബ്രിഡ്ജ് വാട്ടര്‍ ട്രസ്റ്റില്‍  സ്റ്റാഫ് നഴ്സാണ്. മക്കള്‍:  റിച്ചാര്‍ഡ്, റിയ, റിമ.

വര്‍ഗ്ഗീസ് ഡാനിയേല്‍ – വൈസ് പ്രസിഡന്റ്

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്ന വര്‍ഗ്ഗീസ് ഡാനിയേല്‍ സൗദി അറേബ്യയിലെ പ്രവാസ കാലത്തും സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു. യുക്മ നാഷണല്‍ കലാമേളയുടെ പ്രസംഗമത്സര വേദിയിലെ സ്ഥിരം ജേതാക്കളില്‍ ഒരാളായിരുന്ന ഇദ്ദേഹം 2015ല്‍ യുക്മ യോര്‍ക്ഷെയര്‍ റീജണല്‍ സെക്രട്ടറിയായിട്ടാണ് നേതൃനിരയിലേക്കെത്തിയത്. അഞ്ച് അസ്സോസ്സിയേഷനുകള്‍  മാത്രമുണ്ടായിരുന്ന റീജിയണെ 10 അസോസിയേഷനുകളാക്കി വളര്‍ത്തി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.  2022ല്‍ റീജണല്‍  പ്രസിഡന്റായി ചുമതലയേറ്റ ശേഷം നാല് അസോസിയേഷനുകള്‍ കൂടെ ഉള്‍പ്പെടുത്തി ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുത്ത വര്‍ഗീസ് യുക്മ ചാരിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു കേരളാപൂരം വള്ളംകളി യോര്‍ക്ക്ഷെയറിലെ മാന്‍വേഴ്സ് തടാകത്തില്‍ സ്ഥിരമായി നടത്തുന്നതിന് നിര്‍ണ്ണായക പങ്ക് വഹിച്ചു.    നിലവില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (എസ്.കെ.സി.എ) സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം  പ്രസിഡന്റായും ട്രഷറര്‍ ആയും എസ്.കെ.സി.എയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.കെയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച  ഇദ്ദേഹം നിലവില്‍ സഭയുടെ നാഷണല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്. ഷെഫീല്‍ഡ് ടീച്ചിങ് ഹോസ്പിറ്റലിലെ സ്റ്റാഫാണ് വര്‍ഗ്ഗീസ്.  ഭാര്യ റിനിമോള്‍ അതെ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലിചെയ്യുന്നു. മകന്‍ ജെറിന്‍, മകള്‍ ജിഷ്ന.  

സ്മിത തോട്ടം – വൈസ് പ്രസിഡന്റ് 

സമൂഹ പ്രവര്‍ത്തനത്തിലും പ്രൊഫഷണല്‍ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്മിത തോട്ടം, സംഘടനയുടെ ഉന്നമനത്തിനായി പുതുമയും പ്രചോദനവും നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.  കഴിഞ്ഞ ദേശീയ കമ്മറ്റിയില്‍ ജോയിന്റ് സെക്രട്ടറിയായും മുന്‍പ് മിഡ്ലാന്റ്സ് റീജണല്‍ ജോ. സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ദേശീയ കായികമേള കോര്‍ഡിനേറ്റര്‍, കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള മെഗാതിരുവാതിര ഫ്യൂഷന്‍ഡാന്‍സ് എന്നിവ വിജയകരമായി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. യുക്മ കൂടാതെ നിരവധി സാമൂഹിക, സാംസ്‌കാരിക, മതസംഘടനകളിലും സ്മിതയുടെ സജീവ പങ്കാളിത്തമുണ്ട്. യു.കെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് ദേശീയ ഡയറക്ടര്‍, സ്കൂള്‍ ഗവര്‍ണ്ണര്‍, നീണ്ടൂര്‍ സംഗമം വൈസ് പ്രസിഡണ്ട്, ബര്‍മിംഗ്ഹാം ക്നാനായ അസോസിയേഷനിലും മറ്റു പ്രാദേശിക സംഘടനകളിലും എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്ക്കൂള്‍-കോളേജ് വിദ്യാഭ്യാസ കാലത്ത് വൈസ് ചെയര്‍പേഴ്സനും ആര്‍ട്ട്സ്  കോര്‍ഡിനേറ്ററും ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സാമൂഹ്യ പ്രവര്‍ത്തനത്തിനുപുറമെ കലാ-കായിക മേഖലയിലും നിരവധി വേദികളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സ്മിത. ബക്കിംഗ്ഹാം പാലസില്‍ നടന്ന റോയല്‍ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ക്ഷണമനുസരിച്ച് പങ്കെടുത്തു. എം.ജി. ശ്രീകുമാര്‍ വിധികര്‍ത്താവായിരുന്ന പാട്ട് മത്സരത്തില്‍ വിജയിയായി. യു.കെയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളിലും ടിവി സീരീസുകളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. വിവിധ ആല്‍ബങ്ങളില്‍ ഗാനം ആലപിച്ചു. വാര്‍വിക് മെഡിക്കല്‍ സ്കൂളില്‍ നിന്ന് അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷണര്‍, വൂള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി പ്രാക്ടീഷണര്‍, ദേവി അഹില്യാ വിശ്വവിദ്യാലയ കോളേജ് ഓഫ് നഴ്സിംഗില്‍ നിന്ന് ബി.എസ്.സി നഴ്സിംഗില്‍ ബിരുദം. ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ പ്രാക്ടീഷണറായി ജോലി നോക്കുന്നു. ഭര്‍ത്താവ് ബാബു രഞ്ചിത്ത് തോട്ടം  ഐ.ടി പ്രൊഫഷണലാണ്. മക്കള്‍: നിയ, നെവിന്‍, റൂബന്‍  

സണ്ണിമോന്‍ മത്തായി – ജോയിന്റ് സെക്രട്ടറി

സമൂഹസേവനത്തിന്റെയും കലാ സാംസ്കാരിക രംഗത്തെയും നിസ്വാര്‍ത്ഥ സേവനത്തിന്റെ  മാതൃകയാണ് കോട്ടയം വാകത്താനം സ്വദേശി  വാറ്റ്ഫോര്‍ഡില്‍ നിന്നുള്ള സണ്ണിമോന്‍ മത്തായി.  വാറ്റ്ഫോര്‍ഡ് കെസിഎഫ് ചാരിറ്റി സംഘടനയുടെ സ്ഥാപകനും, ചെയര്‍മാനുമായും, ട്രസ്റ്റിയുമായും പ്രവര്‍ത്തിച്ചുവരുന്നു. വാറ്റ്ഫോര്‍ഡിലെ എക്യുമിനിക്കല്‍ പ്രസ്ഥാനങ്ങളിലും നിരവധി വര്‍ഷങ്ങളായി അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. ദീര്‍ഘകാലമായി യുക്മയുടെ വിശ്വസ്ത സഹയാത്രികനായ സണ്ണിമോന്‍ മത്തായി ഈസ്റ്റ് ആംഗ്ലിയ റീജണല്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ്, ദേശീയ സമിതി അംഗം എന്നിങ്ങനെ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കലയെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും വളര്‍ത്തിയെടുക്കുന്നതില്‍ സജീവമായ സണ്ണിമോന്‍, യുകെയിലെ പ്രൗഢഗായകര്‍ ഒത്തുചേരുന്ന 7 ബീറ്റ്സ് സംഗീതോല്‍സവത്തിന്റെ സംഘാടകരിലൊരുവനാണ്. 1999-ല്‍ യുകെയില്‍ എത്തിയ സണ്ണിമോന്‍,  ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ സര്‍ട്ടിഫിക്കേഷന്‍ നേടി നിലവില്‍ റണ്‍വുഡ് ഹോംസിന്റെ മെയിന്റനന്‍സ് ഇന്‍ ചാര്‍ജ് ആയി ജോലി ചെയ്യുന്നു. ഭാര്യ ഏലിസബത്ത് മത്തായി വാറ്റ്ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ ബാന്റ് 7 നഴ്സ് ആണ്. മക്കള്‍: കെസിയ, ജോഷ്വ, ജെറമിയ.

റെയ്മോള്‍ നിധീരി – ജോ. സെക്രട്ടറി

യുക്മ സംഘടിപ്പിച്ച ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ്, അക്കാദമിക്, കലാസാംസ്ക്കാരിക പരിപാടികളുടെ സംഘാടകയായി തിളങ്ങിയ റെയ്മോള്‍ നിധീരി യുക്മയുടെ സജീവ അസോസിയേഷനുകളിലൊന്നായ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളാണ്. 25 വര്‍ഷമായി സ്വിന്‍ഡണ്‍ ബറോ കൗണ്‍സിലില്‍ ഐടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.  കുട്ടിക്കാലം മുതല്‍ തന്നെ, കല, സംസ്കാരം, പ്രസംഗം, സംഗീതം, നൃത്തം തുടങ്ങിയ നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം മികവുറ്റ അക്കാദമിക് നേട്ടങ്ങള്‍ കൈവരിക്കുന്നതിനും സാധിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് റെയ്മോള്‍ നിധീരി. വിവിധ കമ്മ്യൂണിറ്റികള്‍,  അസോസിയേഷനുകള്‍, ചാരിറ്റികള്‍ എന്നിവയ്ക്കായി ക്ലാസിക്കല്‍, സിനിമാറ്റിക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ നിരവധി നൃത്ത വേദികളില്‍ അവതരിപ്പിക്കുന്നതിനു പുറമേ, മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കലാപ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതിനും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സോഷ്യല്‍ ജേണലുകളുടെയും മാഗസിനുകളുടെയും എഡിറ്റോറിയല്‍ ബോര്‍ഡിലും അംഗമായ അവര്‍ തന്റെ എഞ്ചിനീയറിംഗ്, കലാ പരിജ്ഞാനം സംയോജിപ്പിച്ച് നിരവധി ചര്‍ച്ചകള്‍ക്കും പ്രസംഗങ്ങള്‍ക്കും പ്രഭാഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ കോവിഡ് കാലത്ത് നിരവധി സിനിമാ താരങ്ങള്‍ക്കും സംഗീതജ്ഞര്‍ക്കും വെര്‍ച്വല്‍ വേദിയില്‍ അണിയിച്ചൊരുക്കിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.  ഇന്ത്യന്‍ വനിതാ എഞ്ചിനീയര്‍മാരെ ബന്ധിപ്പിക്കുന്ന, ‘ഇന്ത്യന്‍ വുമണ്‍ എഞ്ചിനീയേഴ്സ് – സൗത്ത് വെസ്റ്റ്’ന്റെ സ്ഥാപക നേതാക്കളിരൊരാളായ റെയ്മോള്‍, എസ്.എ.പി.എ.സി ((സൗത്ത് ഏഷ്യന്‍ പെര്‍ഫോമിംഗ് ആര്‍ട്സ് സെന്റര്‍) ബോര്‍ഡില്‍ പ്രോജക്ട് ആന്‍ഡ് ടെക്നിക്കല്‍ ലീഡായി പ്രവര്‍ത്തിക്കുന്നു. അധ്യാപനത്തിലും മികവ് തെളിയിച്ച റെയ്മോള്‍ ഗ്രാമര്‍ സ്കൂള്‍ പ്രവേശന പരീക്ഷകള്‍ക്കായി കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പുറമേ  ട്യൂട്ടറിംഗ് ബിസിനസ്സില്‍ പ്രവര്‍ത്തിക്കുന്ന ട്യൂട്ടര്‍വേവ്സിന്റെ യൂറോപ്പ് ഓപ്പറേഷന്‍സ് ഹെഡ് കൂടിയാണ്. കായിക രംഗത്ത് സജീവമായ റെയ്മോള്‍, നിലവില്‍ ഡിവിഷന്‍ 1 സ്വിന്‍ഡണ്‍ ഡിസ്ട്രിക്റ്റ് ചാമ്പ്യന്മാരായ സ്ട്രാറ്റണ്‍ പോള്‍സ്ക ബാഡ്മിന്റണ്‍ ക്ലബ് ലേഡീസ് ടീമിന്റെ ക്യാപ്റ്റനാണ്. ലോകത്തിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥി ചാപ്റ്ററുകളും ഉള്‍പ്പെടുത്തി, പ്രമുഖ വ്യക്തികളെയും കലാകാരന്മാരെയും പ്രദര്‍ശിപ്പിക്കുന്ന ‘ടെക്ടാല്‍ജിയ’ (തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്പ്സ് ഇന്ത്യ ആന്‍ഡ് എബ്രോഡ്) എന്ന പേരില്‍ ആദ്യത്തെ ഗ്ലോബല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി മീറ്റ് സംഘടിപ്പിച്ചതിനും ആതിഥേയത്വം വഹിച്ചതിനും ടെകോസ (തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍) യില്‍ നിന്ന് റേമോളിന് അവാര്‍ഡ് ലഭിച്ചു.റെയ്മോള്‍ അങ്കമാലി സ്വദേശിനിയും ഭര്‍ത്താവ് ജോ നിധിരി കുറവിലങ്ങാട് സ്വദേശിയും ഐടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റുമാണ്. മക്കള്‍:  എറിക്ക, അനിക 

പീറ്റര്‍ താണോലില്‍ (ജോ. ട്രഷറര്‍)

പാലായില്‍ ജനിച്ച്, ഇടുക്കി ജില്ലയിലെ ഉപ്പുതോട് സ്വദേശിയായ പീറ്റര്‍ താണോലില്‍, ചെറുപ്പം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാണ്. മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് യൂണിയന്‍ പ്രതിനിധിയായി. ആയോധനകലകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് നേട്ടം കരസ്ഥമാക്കി. ഡല്‍ഹിയില്‍ പ്രവാസ ജീവിതത്തിലും പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം വെയില്‍സ്‌യിലെ അബരിസ് വിത്ത് എന്ന മനോഹര നഗരത്തില്‍, ലെക്റ്റാലീസ് എന്ന കമ്പനിയില്‍ ടീം ലീഡര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. യുക്മയുടെ തുടക്കം മുതല്‍ വിശ്വസ്തനായ സഹയാത്രികനായിരുന്ന അദ്ദേഹം വെയില്‍സ് റീജിയന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു.വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റായും അബരിസ്വിത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയി 10 വര്‍ഷം സേവനം ചെയ്തിട്ടുണ്ട്. അബരിസ്വിത്ത്  സിറോ മലബാര്‍ മിഷന്‍ ട്രസ്റ്റിയായി 7 വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ റോസിന പീറ്റര്‍  അബരിസ്വിത്ത് ബ്രോങ്സ്ലെയ്സ് ഹോസ്പിറ്റലില്‍ ക്ലിനിക്കല്‍ കാര്‍ഡിയാക് സ്പെഷ്യലിസ്റ്റ് നഴ്‌സ് ആയി സേവനം ചെയ്യുന്നു. റോസിന, പ്രശസ്ത ക്രിസ്ത്യന്‍ ഭക്തിഗാനരചയിതാവുമാണ്.90-ല്‍ പരം ഗാനങ്ങള്‍, നൊവേന, മാതാവിനോടൊപ്പമുള്ള കുരിശിന്റെ വഴി, കവിതകള്‍, ഓണപ്പാട്ടുകള്‍, പ്രണയഗാനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി തയ്യാറാക്കിയ “കുരിശിന്റെ വഴി” എന്ന ആല്‍ബം ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നു.മകന്‍: റിക്സണ്‍ 

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ, റീജണല്‍ ഭാരവാഹികളെയും മറ്റ് ക്ഷണിക്കപ്പെട്ട നേതാക്കളേയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക നേതൃയോഗം ഏപ്രില്‍ 5 ശനിയാഴ്ച്ച ചേര്‍ന്ന് വരുന്ന രണ്ട് വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് രൂപംനല്‍കും. ആഗോള പ്രവാസിമലയാളി സമൂഹത്തില്‍ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കുന്ന യുക്മയുടെ പ്രസക്തി ഏറിവരുന്ന കാലഘട്ടത്തില്‍ ദേശീയ നേതൃത്വം ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ പ്രാധാന്യവും ഗൗരവവും വര്‍ദ്ധിക്കുന്നു. പരിചയസമ്പന്നതയും യു.കെ മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിറസാന്നിധ്യവുമായ നവനേതൃനിരയെ ഏറെ പ്രതീക്ഷകളോടെയാണ് യുക്മയെ സ്നേഹിക്കുന്നവര്‍  നോക്കിക്കാണുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more