1 GBP = 129.16
breaking news

ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ബെൽജിയവും

ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ബെൽജിയവും

ബ്രസൽസ്: ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ബെൽജിയവും. ഇതോടൊപ്പം, ഇസ്രായേലിനെതിരെ ഉപരോധങ്ങളും പ്രഖ്യാപിക്കും. വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി വിലക്ക് അടക്കം 12 ഉപരോധങ്ങളാണ് നടപ്പാക്കുക.

ഗസ്സയിലടക്കം ഫലസ്തീനിലുടനീളം തുടരുന്ന മാനുഷിക ദുരന്തം കണക്കിലെടുത്താണ് നടപടി. എന്നാൽ, ഗസ്സയിലെ അവസാന ബന്ദിയും മോചിതനാകുകയും ഹമാസ് ഫലസ്തീൻ ഭരണത്തിലില്ലാതിരിക്കുകയും ചെയ്യു​മ്പോഴേ അംഗീകാരം പ്രാബല്യത്തിലാകൂ എന്ന് പ്രധാനമന്ത്രിയുടെ ചുമതലയുള്ള പ്രിവോട്ട് പറഞ്ഞു.

ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുമെന്ന് ജൂലൈ അവസാനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിരുന്നു. ആസ്ട്രേലിയ, കാനഡ, യു.കെ രാജ്യങ്ങളും അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫ്രാൻസും സൗദിയും ചേർന്ന് സെപ്റ്റംബർ 22ന് ആതിഥേയത്വം വഹിക്കുന്ന യോഗത്തിലാകും ഫലസ്തീൻ അംഗീകാര നടപടികൾ വിവിധ രാജ്യങ്ങൾ പൂർത്തീകരിക്കുക.

അതേസമയം, 10 ലക്ഷത്തോളം ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന ഗസ്സ സിറ്റിയെ തരിപ്പണമാക്കാൻ ഇസ്രായേൽ കര, വ്യോമ നീക്കങ്ങൾ തകൃതിയാക്കുന്നതിനിടെ ഗസ്സയിൽ പട്ടിണി മരണം കൂടുന്നു. 24 മണിക്കൂറിനിടെ മൂന്നു കുട്ടികളടക്കം 13 ഫലസ്തീനികളാണ് കൊടുംപട്ടിണി മുലം മരണത്തിന് കീഴടങ്ങിയത്. ഇതോടെ, പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 130 കുരുന്നുകളടക്കം 361 ആയി.

ഗസ്സയിലുടനീളം തുടരുന്ന ആക്രമണങ്ങളിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ച മരണസംഖ്യ 78 ആണ്. ഗസ്സ സിറ്റിയിൽ മാത്രം 42 പേരെയാണ് ഇസ്രായേൽ സേന അറുകൊല നടത്തിയത്. ഗസ്സ സിറ്റിയിലെ ദറജിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്.ഖാൻ യൂനുസിലെ മവാസിയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ഏഴു കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു.

വെള്ളം ശേഖരിക്കാനായി കാത്തുനിന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഏറ്റവുമൊടുവിൽ ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദേശത്തിന് ഇസ്രായേൽ പ്രതികരണം അറിയിച്ചിട്ടില്ലെന്ന് ഖത്തർ അറിയിച്ചു. ഗസ്സ സിറ്റിയിൽ ആക്രമണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിന് റിസർവ് സൈനികരെ പ്രദേശത്ത് വിന്യസിച്ച് തുടങ്ങിയിട്ടുണ്ട്.

അതേ സമയം, 44 രാജ്യങ്ങളിൽനിന്നുള്ളവരുടെ പങ്കാളിത്തത്തോടെ 20 ബോട്ടുകളിലായി ഗസ്സ ലക്ഷ്യമാക്കി പുറപ്പെട്ട സുമുദ് ​േഫ്ലാട്ടില വീണ്ടും ബാഴ്സലോണയിൽനിന്ന് യാത്ര തിരിച്ചു. കടുത്ത കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസം യാത്ര മുടക്കിയ ​േഫ്ലാട്ടിലയാണ് വീണ്ടും പുറപ്പെട്ടത്. ​പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് യാത്രയുടെ ഭാഗമാകുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more