ലണ്ടൻ: അഭയാർത്ഥി വിസ അപ്പീൽ സംവിധാനത്തിൽ ഒരു അഴിച്ചുപണി നടത്താൻ സർക്കാർ പദ്ധതിയിടുന്നു. ഹോട്ടലുകളിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സംവിധാനത്തിൽ കാര്യമായ അഴിച്ചുപണികൾ നടത്തുന്നതിനുള്ള തീരുമാനത്തിലാണ് സർക്കാർ.
സ്വതന്ത്ര ജഡ്ജിമാർ ഉൾപ്പെടുന്ന ഒരു പുതിയ ബോഡി സ്ഥാപിക്കുന്നതിലൂടെ അസ്വീകാര്യമായ കാലതാമസം അവസാനിപ്പിക്കാൻ പ്രായോഗിക നടപടികൾ സ്വീകരിക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ ഹോട്ടലുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സർക്കാർ കൂടുതൽ സമ്മർദ്ദത്തിലാണ്, വാരാന്ത്യത്തിൽ യുകെയിലുടനീളം നടന്ന പ്രകടനങ്ങൾ നയത്തിനെതിരായ പ്രതിഷേധ പരമ്പരയിലെ ഏറ്റവും പുതിയതാണ്.
ഹോട്ടൽ ഉപയോഗം അവസാനിപ്പിക്കുമെന്ന് മന്ത്രിമാർ ഈ പാർലമെന്റിൽ തന്നെ വാഗ്ദാനം നൽകിയിരുന്നു, എന്നാൽ നിലവിൽ 32,000 അഭയാർത്ഥികളെ ഇപ്പോഴും ഹോട്ടലിൽ പാർപ്പിച്ചിട്ടുണ്ട്. അഭയാർത്ഥി വിസ അപേക്ഷകളിലെ പ്രാരംഭ തീരുമാനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ടെങ്കിലും, നിരസിക്കപ്പെട്ട ആളുകൾ അപ്പീൽ നൽകാൻ തീരുമാനിക്കുന്നതിലൂടെ അസ്വീകാര്യമായ കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കൂപ്പർ പറഞ്ഞു.
ഒരു അപ്പീൽ പരിഗണിക്കാൻ നിലവിൽ ശരാശരി ഒരു വർഷത്തിൽ കൂടുതൽ സമയമെടുക്കുന്നു, കൂടാതെ 51,000 കേസുകൾ ഇപ്പോഴും തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഈ സമയത്ത്, പരാജയപ്പെട്ട അഭയാർത്ഥി വിസ അപേക്ഷകരെ നികുതിദായകരുടെ ചെലവിൽ ഹോട്ടലിൽ താമസിപ്പിക്കുന്നതാണ് സർക്കാരിനെതിരെ പ്രതിഷേധം ഉയരാൻ കാരണം.
ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനായി, അപ്പീലുകൾ കൈകാര്യം ചെയ്യുന്നതിനായി സ്വതന്ത്ര വിധികർത്താക്കളുടെ ഒരു പുതിയ പാനലിനെ സർക്കാർ നിയമിക്കും. കോടതികളേക്കാൾ വേഗത്തിൽ സ്വതന്ത്ര വിധികർത്താക്കളുടെ പുതിയ പാനൽ പ്രവർത്തിക്കുമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ശരത്കാലത്ത് കേസുകൾ എങ്ങനെ വേഗത്തിലാക്കുമെന്ന് കൂടുതൽ വിശദാംശങ്ങൾ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം അഭയാർത്ഥി വിസ സംവിധാനം കുഴപ്പത്തിലാണെന്ന് കൺസർവേറ്റീവുകൾ ആരോപിച്ചപ്പോൾ, നിയമവിരുദ്ധമോ ക്രമരഹിതമോ ആയ വഴികളിലൂടെ എത്തുന്നവരെ കൂട്ടത്തോടെ നാടുകടത്തണമെന്ന് റിഫോം യുകെ ആവശ്യപ്പെട്ടു.
click on malayalam character to switch languages