പത്തനംതിട്ട: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിക്ക് പിന്നില്‍ ഗള്‍ഫില്‍ ഉറ്റബന്ധുവിനെ കുരുക്കിയ രാഹുല്‍ കൃഷ്ണ തന്നെ.
2010ല്‍ ശ്രീഷനെന്ന സ്വന്തം പിതാവിന്റെ സഹോദരിയുടെ മകനെ രാഹുല്‍ കൃഷ്ണ ഷാര്‍ജയില്‍ കൊണ്ട് പോയിരുന്നു. ഇവിടെ ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ടൂര്‍ കമ്പനിയുടെ ജനറല്‍ മാനേജരായി നിയമിക്കുകയും ചെയ്തു. ഇതിനു ശേഷം ശ്രീഷിന്റെ പേരില്‍ ദുബായിലെ ബാങ്കില്‍ നിന്നും വന്‍ തുക രാഹുല്‍ ലോണെടുക്കുകയായിരുന്നു.
എന്നാല്‍ 2013 ല്‍ നാട്ടിലേക്ക് മടങ്ങാന്‍ ദുബായ് എയര്‍പോര്‍ട്ടിലെത്തിയ ശ്രീഷിനെ ലോണ്‍ കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. ഈ സമയം രാഹുല്‍ ശ്രീഷിന്റെ വീട്ടില്‍ വിളിക്കുകയും സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തടഞ്ഞ് വച്ചിരിക്കുകയാണെന്നും അറിയിച്ചു.
പ്രശ്‌നം താന്‍ പരിഹരിക്കാമെന്നും സെക്യൂരിറ്റിക്കായി എതാനും മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് തരണമെന്നും അവരോട് ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്ന് സ്വര്‍ണ്ണം പണയം വച്ചും പലിശക്കെടുത്തും 17 ലക്ഷം രൂപയും മുദ്രപത്രങ്ങളും വീട്ടുകാര്‍ രാഹുലിന് അയച്ച് കൊടുത്തു. തുടര്‍ന്ന് മോചിതനായ ശ്രീഷ് നാട്ടിലെത്തിയപ്പോഴാണ് ചതി മനസ്സിലാക്കിയത്.
ശ്രീഷിന്റെ അച്ചന്‍ ഒപ്പിട്ട് നല്‍കിയ മുദ്രപത്രത്തില്‍ വ്യാജമായി എഴുതി ചേര്‍ത്ത് ഇവരുടെ ഭൂമിയും വീടും തട്ടിയെടുക്കാനാണ് രാഹുല്‍ ശ്രമിച്ചിരുന്നത്. അനന്തരവനായതിനാലാണ് തനിക്ക് സംശയമില്ലാതിരുന്നതെന്ന് ശ്രീഷിന്റെ പിതാവ് വ്യക്തമാക്കുന്നു.
ഈ തട്ടിപ്പിനെതിരെ നല്‍കിയ പരാതിയില്‍ അന്നത്തെ പത്തനം തിട്ട എസ്.പി ടി.നാരായണന്‍ ഇടപെട്ട് രാഹുലിനെതിരെ കേസെടുപ്പിച്ചിരുന്നു.
ഇതു പോലെ നിരവധി പേരെ പറ്റിച്ച രാഹുലാണ് ബിനോയ് കോടിയേരിക്കെതിരെ പുതിയ പരാതിയുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് പരസ്പരം തീര്‍ന്ന ഒരു ഇടപാട് കുത്തിപ്പൊക്കിയത് കോടിയേരി ബാലകൃഷ്ണനെയും സി.പി.എമ്മിനെയും മനഃപൂര്‍വ്വം താറടിക്കാനുള്ള നീക്കമാണെന്നാണ് പറയപ്പെടുന്നത്. രാഹുല്‍ കൃഷ്ണയുടെ ട്രാവല്‍ കമ്പനി ഒരു സൗദി പൗരന്‍ ഏറ്റെടുത്തതോടെയാണ് തട്ടിപ്പാരോപണവും ഉയര്‍ത്തിയിരിക്കുന്നത്.
അതേസമയം ഒരു കേസും നിലവിലില്ലന്ന രേഖ ഔദ്യോഗികമായി ദുബായ് കോടതിയില്‍ നിന്നും വാങ്ങി രാഹുലിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ബിനോയിയുടെ തീരുമാനം
ഇതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം സി.പി.എം കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു.
click on malayalam character to switch languages