ടോം ജോസ് തടിയംപാട്
ക്യാമറയും ഫോട്ടോഗ്രാഫിയുമാണ് എന്റെ ജീവിതത്തെ കൂടുതല്‍ കൃയാത്മകമാക്കുന്നത്. പിതാവിന്റെ മരണം എനിക്കു തരുന്ന സന്ദേശം മനസിന് ഇഷ്ട്ടമുള്ളത് ചെയ്യുക, അതില്‍ ആനന്ദം കണ്ടെത്തുക എന്നതാണ്, ഇന്നലെ കാര്‍ഡിഫില്‍ വച്ച് പരിചയപ്പെട്ട മലയാളികള്‍ക്കിടയിലെ ശ്രദ്ധേയനായ കലാകാരന്‍ ജൈസണ്‍ ലോറന്‍സ് ജീവിതത്തെ വിലയിരുത്തുന്നത് ഇങ്ങനെയൊക്കെയാണ്.
ഫോട്ടോഗ്രാഫിയും ജീവിതവുമായി ലയിച്ചു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ വീടു തന്നെ ഒരു വലിയ സ്റ്റുഡിയോയാണെന്ന് നമുക്ക് തോന്നും. വീടു നിറയെ വിവിധ തരം ക്യാമറയും ലൈറ്റും കൊണ്ട് നിറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ജോലി നഴ്‌സിംഗ് ആണെങ്കിലും രണ്ടു ദിവസം ആ ജോലി ചെയ്ത ശേഷം ബാക്കി മുഴുവന്‍ സമയവും ഫോട്ടോഗ്രാഫിക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു.
നഴ്‌സിംഗ് പഠിച്ചത് കൂടാതെ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് കൂടി പഠിച്ച ജൈസണ്‍ ക്യാമറ പല രീതിയില്‍ വാഹനങ്ങളില്‍ ഫിറ്റു ചെയ്യാവുന്ന ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. യുകെ മലയാളി സമൂഹത്തില്‍ നിന്നും പൊട്ടി മുളച്ചുവീണ ഒരു ബിലാത്തി പ്രണയം, എഡ്ജ് ഓഫ് സാനിറ്റി , ഒരു കുഞ്ഞുപൂവിനെ എന്നീ സിനിമകള്‍ ഒപ്പിയെടുത്തത് ജൈസണിന്റെ ക്യാമറകളായിരുന്നു.
ഏറണാകുളം സ്വദേശിയായ ജൈസണിന്റെ കുടുംബത്തിനും സിനിമയുമായി അടുത്ത ബന്ധമുണ്ട്. 1980കളില്‍ മഹാനടന്‍ സുകുമാരനെ വച്ചു നാലു ലക്ഷം രൂപ മുടക്കി ജൈസണിന്റെ പിതാവ് ഒരു സിനിമ പിടിച്ചിരുന്നു എന്നു ജൈസണ്‍ പറഞ്ഞു. ഭാര്യയും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന ജൈസണിന്റെ കുടുംബം പൂര്‍ണ്ണമായി ജൈസണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.
ജൈസണിന്റെ ഭാര്യ സ്മിത ജൈസണിന്റെ ഒരു അസിസ്റ്റന്റ് പോലെയാണ് ജൈസണോടൊപ്പം ജോലി ചെയ്യുന്നത്. കുട്ടികളും ഫോട്ടോഗ്രാഫിയില്‍ വളരെ തല്‍പ്പരരാണ് എന്നു ജൈസണ്‍ പറഞ്ഞു .
സ്മിത എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോ ലി ചെയ്യുന്നു. ഒഴിവു സമയങ്ങളില്‍ ജൈസണെ സഹായിക്കാന്‍ ഒരു പിശുക്കും കാണിക്കാറില്ല. അല്‍പ്പം പാട്ടും ഡാന്‍സും ഒക്കെയായി ജീവിതത്തെ പ്രണയിക്കുന്ന ജൈസണിന്റെ ഏറ്റവും വലിയ ആഗ്രഹം 10 വയസുകാരി മകള്‍ വളര്‍ന്നു സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കണം എന്നതാണ്.
ബ്രിട്ടനിലെ ആദ്യത്തെ മലയാളി ആക്‌സിഡന്റ് ക്ലെയിം കമ്പനി ഉടമ ഷോയ് ചെറിയാനുമായി ഒരു അഭിമുഖം നടത്തുന്നതിനു വേണ്ടിയാണ് വെയില്‍സിലുള്ള ജൈസണിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തിയത്.
click on malayalam character to switch languages