പെരുമഴയ്ക്ക് നേരിയ ശമനമായെങ്കിലും പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ കടുത്ത ദുരിതം തുടരുന്നു. ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷം. കോഴിക്കോട് മലയോര മേഖലയിലും കണ്ണൂരിൽ നഗരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.ഇതോടെ നാല് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിയൊന്നായി.
പെരുമഴപെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ മാറാത്തതാണ് പലയിടത്തും വലിയ പ്രതിസന്ധി. പത്തനംതിട്ടയിലെ അറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. റാന്നിയിൽ ജനവാസ മേഖലകളിൽ വെള്ളമിറങ്ങിയെങ്കിലും വീടുകളും കടകളും പഴയപടിയാകാൻ ദിവസങ്ങളെടുക്കും. ആലപ്പുഴ ചെങ്ങന്നൂരിലും അപ്പർ കുട്ടനാട് മേഖലകളിലും കടുത്ത വെള്ളക്കെട്ടാണ്. ആലപ്പുഴ-ചങ്ങനാശേരി AC റോഡിലും, കോട്ടയം MC റോഡിൽ നാഗമ്പടം ഭാഗത്തും വെള്ളം കയറി.
കോട്ടയം ജില്ലയുടെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാർ- മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ വീണും, കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ടും രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായി. കോഴിക്കോട് പെരുവയലിൽ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഹനീഫയുടെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് മലയോര ഭാഗത്തും കണ്ണൂരിൽ നഗരഭാഗങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. കോഴിക്കോടിന്റെ നഗരഭാഗങ്ങളിൽ വെള്ളക്കെട്ട് മാറിയിട്ടില്ല. കെഎസ്ഇബിക്ക് കീഴിലുള്ള കല്ലാർകുട്ടി ,ഇരട്ടയാർ ,ലോവർ പെരിയാർ, പെരിങ്ങൽക്കൂത്ത്, കുറ്റ്യാടി ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. സംസ്ഥാനത്ത് പതിനാറ് ഡാമുകളും റിസർവോയറുകളുമാണ് തുറന്നിട്ടുള്ളത്.
click on malayalam character to switch languages