1 GBP = 129.93
breaking news

കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ ഇടവക പ്രഖ്യാപനം ജൂലൈ 19ന് പള്ളി തിരുനാൾ മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു.

കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ ഇടവക പ്രഖ്യാപനം ജൂലൈ 19ന് പള്ളി തിരുനാൾ മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുന്നു.

ബെന്നി അഗസ്റ്റിൻ, കാർഡിഫ്

കാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സ്പാർക്കിയുടെ ഭാഗമായ കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന കാർഡിഫ് മിഷൻ ജൂലൈ 19ന് ഇടവകയായി പ്രഖ്യാപിക്കും. സെന്റ് തോമസ് മിഷൻ ഇനി മുതൽ കാർഡിഫ് സെന്റ് തോമസ് ചർച്ച് എന്നറിയപ്പെടും. പുതിയ ഇടവകയുടെ തിരുന്നാൾ ജൂലൈ 17, 18 19 എന്നീ ദിവസങ്ങളിൽ ആഘോഷമായി ആചരിക്കുകയാണ്. എപ്പാർക്കിയുടെ ആറാമത്തെ ഇടവകയാണ് ഈ പുതിയ കാർഡിഫ് ഇടവക. കാർഡിഫ് മിഷന്റെ ഇപ്പോഴത്തെ മിഷൻ ഡയറക്റ്ററായ ബഹുമാനപ്പെട്ട പ്രജിൽ പണ്ടാരപ്പറമ്പിൽ അച്ഛൻറെ പ്രയത്നഫലമായാണ് ഇടവക എന്ന സ്വപ്നം ഒരു യാഥാർഥ്യമായത്. സിബിച്ചൻ ജോസഫ്, സിൽവി സജി എന്നിവരാണ് ഇപ്പോഴത്തെ മിഷൻ ട്രസ്റ്റിമാരായി പ്രവർത്തിക്കുന്നത്.

വിശ്വാസവും ഐക്യവും ദൈവപരിപാലനവും നിറഞ്ഞ ഒരു ആത്മീയ യാത്രയാണ് കാർഡിഫ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രം. ഏതാനും മലയാളി കത്തോലിക്കാ കുടുംബങ്ങളുടെ പ്രാർത്ഥനാസംഗമമായി ആരംഭിച്ച ഈ സമൂഹം ഇന്ന് വെയിൽസിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ഭവനമായി വളർന്നിരിക്കുകയാണ്.

2002-ഓടെ തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ കേരളത്തിൽ നിന്ന് നിരവധി മലയാളി കുടുംബങ്ങൾ കാർഡിഫിലേക്കും ന്യൂപോർട്ടിലേക്കും സ്വാൻസിയിലേക്കും സൗത്ത് വെയിൽസിലെ മറ്റു പ്രദേശങ്ങളിലേക്കും കുടിയേറിത്തുടങ്ങി.

2001ൽ കേരളത്തിൽ നിന്നും യൂകെയിലേക്കുള്ള കുടിയേറ്റത്തിൽ കാർഡിഫിലേക്കും സീറോ മലബാർ വിശ്വാസികളായ നഴ്സുമാരും കുടുംബങ്ങളും ചേക്കേറി. അന്ന് കാർഡിഫിൽ സീറോ മലബാർ വൈദികരുടെ സ്ഥിരസാന്നിധ്യം ഉണ്ടായിരുന്നില്ല. അതിനാൽ കുടുംബങ്ങൾ സമീപ ലത്തീൻ കത്തോലിക്കാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്നെങ്കിലും, സ്വന്തം പാരമ്പര്യ ആരാധനക്രമത്തിൽ വിശുദ്ധ കുർബാന അർപ്പിക്കണമെന്ന ആഗ്രഹം ശക്തമായിരുന്നു.
ഈ കാലഘട്ടത്തിൽ വിശ്വാസികൾ വീടുകളിൽ ഒന്നിച്ചുകൂടി ജപമാല, വചനവിചിന്തനം, ഭക്തിഗാനങ്ങൾ, കുടുംബപ്രാർത്ഥന എന്നിവയിലൂടെ ആത്മീയജീവിതം പരിപോഷിപ്പിച്ചു.

2002-ടെ ഫാ. കുര്യാക്കോസ് കണ്ണംകര ഓ എഫ് എം അച്ചന്റെ സഹായത്തോടെ സീറോ മലബാർ കുർബാന കാർഡിഫിൽ തുടങ്ങുവാനും പിന്നീട് കാർഡിഫ് ലാറ്റിൻ രൂപതയ്ക്ക് വേണ്ടി നാട്ടിൽ നിന്നും വന്ന പല സീറോ മലബാർ അച്ചന്മാരും മാറി മാറി കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നോക്കുന്നതിൽ ശ്രദ്ധ കാണിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പിൽ സിഎംഐ , ഫാ. ടോം പട്ടശ്ശേരിൽ IC, ഫാ. ടോമി അഗസ്റ്റിൻ സിഎംഐ, ഫാ. ആംബ്രോസ് IC, ഫാ. ജോർജ് പുത്തൂരാൻ IC തുടങ്ങിയ അച്ചന്മാർ യുകെയിൽ ഒരു എപ്പാർക്കി രൂപീകൃതമാകുന്നത് വരെ സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം അർപ്പിച്ചു. ഫാ. ജെയിംസ് കാണിപ്പറമ്പിൽ പിന്നീട് സീറോ മലബാർ കുർബാന കാർഡിഫിലെ സെന്റ് ജോസഫ് പള്ളിയിൽ വച്ച് മാസത്തിന്റെ ഒന്നാം ഞായറാഴ്ചകളിൽ അർപ്പിച്ചിരുന്നു. തുടർന്ന് വാർഷിക ധ്യാനവും, വലിയ വാര ശുശ്രുഷകളും ഒക്ടോബർ മാസത്തിൽ മാതാവിന്റെ വണക്കമാസവും തുടങ്ങി. മാസാദ്യ വെള്ളിയാഴ്ചകളിൽ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ കാത്തോലിക് ചാപ്ലൈൻസിയിൽ വച്ച് നൈറ്റ് വിജിലും തുടങ്ങിയിരുന്നു. ക്രമേണ മാസത്തിലൊരിക്കൽ വിശുദ്ധ കുർബാന, കുടുംബസംഗമങ്ങൾ, കുട്ടികൾക്കുള്ള മതബോധന ക്ലാസുകൾ, ക്രിസ്തുമസ്- ഈസ്റ്റർ ആഘോഷങ്ങൾ, ദൈവമാതാവിനോടുള്ള പ്രത്യേക ഭക്താനുഷ്ഠാനങ്ങൾ തുടങ്ങിയവ ആരംഭിച്ചു. കാർഡിഫ് അതിരൂപത ഈ സമൂഹത്തിന് ദേവാലയ സൗകര്യങ്ങൾ നൽകിയും ആത്മാർത്ഥമായ പിന്തുണ നൽകിയും വലിയ സഹകരണം നൽകി.

2009 ൽ നിയമിതനായ ടോം പട്ടശ്ശേരിൽ അച്ചൻ കാർഡിഫിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചക്കും ആത്മീയ പോഷണത്തിനും വേണ്ടി പ്രവർത്തിക്കുവാൻ താത്പര്യം കാണിച്ചു. 2011ൽ ടോം പട്ടശ്ശേരിൽ അച്ചന്റെയും ടോമി അഗസ്റ്റിൻ അച്ചന്റേയും നേതൃത്വത്തിൽ ജോസി മാത്യു കോഓർഡിനേറ്റർ ആയും ബെന്നി അഗസ്റ്റിൻ വേദപാഠ ഹെഡ് ടീച്ചർ ആയും ഉള്ള അല്മയരുടെ ഒരു 25 അംഗ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പിന്നീട് 2014ൽ ജോബി ജോസഫ് വേദപാഠ ഹെഡ് ടീച്ചർ ആയും 2019ൽ വിനീതാ ജെയ്സൺ നിയമിതരായി.

2010–2015 കാലയളവിൽ കാർഡിഫിലെ സീറോ മലബാർ സമൂഹം കൂടുതൽ ശക്തിപ്പെട്ടു ഒരു സംഘടിത കൂട്ടായ്മയായി വളർന്നു. ക്രമേണ ഗായകസംഘം, മതബോധന സംവിധാനം, യുവജനങ്ങളുടെ സജീവ പങ്കാളിത്തം, കുടുംബ യൂണിറ്റുകൾ, വാർഷിക ധ്യാനങ്ങൾ, ബൈബിൾ കലോത്സവം, പ്രത്യേക തിരുനാൾ ആഘോഷങ്ങൾ എന്നിവയെല്ലാം വളരെ ചിട്ടയോടെ നടത്തുവാൻ തുടങ്ങി. ഫാ. ടോമി അഗസ്റ്റിനും, ഫാ. ടോം പട്ടശ്ശേരിലും ഇതിനെല്ലാം നേതൃത്വം കൊടുത്തു. ഫാ. ടോമിയുടെ നേതൃത്വത്തിൽ കാർഡിഫ് കൂടാതെ ന്യൂപോർട്, ബാരി, ഹെർഫോർഡ് എന്നിവിടങ്ങളിൽ കൂടി കുർബാന സെന്ററുകൾ തുടങ്ങി.

കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി സീറോ മലബാർ സഭയുടെ തന്നെ അച്ചനെ നിയമിക്കണമെന്ന ആവശ്യം യുകെയിലെ സീറോ മലബാർ കോഓർഡിനേറ്റർ ആയ തോമസ് പറയടി അച്ചനെ അറിയിക്കുകയും അതിന്റെ വെളിച്ചത്തിൽ അന്നത്തെ സഭയുടെ പ്രവാസി ഇൻചാർജ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് കാർഡിഫ് സന്നർശിക്കുകയും സമൂഹത്തിന്റെ ആവശ്യം കാർഡിഫ് അതിരൂപത മെത്രാനെ അറിയിക്കുകയും ചെയ്തു. അതിന്റെ വെളിച്ചത്തിൽ 2015ൽ റോസ്‌മേനിയൻ സഭക്കാരനായ ജോർജ് പുത്തൂരാൻ അച്ചനെ കാർഡിഫ് രൂപതയിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി ആദ്യമായി ചാപ്ലയിൻ ആയി നിയമിച്ചു.

കാർഡിഫിൽ എല്ലാ വർഷവും വാർഷിക ധ്യാനങ്ങ്ൾ നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖരായ സുവിശേഷ പ്രഘോഷകരായ ഫാ. മാത്യു നായ്ക്കാംപറമ്പിൽ, ഫാ. ജോർജ് പനക്കൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമിനിക് വാളന്മനാൽ, ഫാ. റോയ് പാലാട്ടി, ഷെവലിയർ ബെന്നി പുന്നത്തറ, ഫാ. ജോസ് ഉപ്പാണി, ഫാ. എബ്രഹാം കടിയാക്കുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ബ്രദർ സന്തോഷ് ടി, ഫാ. ജസ്റ്റിൻ അലക്സ്, എന്നിവർ കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന്റെ ആത്മീയ വളർച്ചക്ക് വേണ്ടി ധ്യാനങ്ങൾക്ക് നേതൃത്വം നൽകി.

2016 ജൂലൈ 28-ന് ഫ്രാൻസിസ് മാർപാപ്പ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിക്കുകയും മാർ ജോസഫ് സ്രാമ്പിക്കൽ ആദ്യ മെത്രാനായി നിയമിക്കുകയും ചെയ്തു. ഇത് ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി. മെത്രാഭിഷേകത്തിന് മുമ്പ് ബിഷപ്പ്-ഇലക്ട് മാർ ജോസഫ് സ്രാമ്പിക്കൽ കാർഡിഫ് സന്ദർശിച്ച് വിശ്വാസികളെ കണ്ടുമുട്ടുകയും എല്ലാവരെയും തന്റെ മെത്രാഭിഷേക ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. കാർഡിഫിൽ നിന്ന് വലിയൊരു സംഘം വിശ്വാസികൾ ആ ചരിത്ര മുഹൂർത്തത്തിൽ പങ്കെടുത്തു.

സമൂഹത്തിന്റെ അഭ്യർത്ഥനപ്രകാരം സ്ഥിരം വൈദികനെ നിയമിക്കാൻ ശ്രമിച്ചുവെങ്കിലും, വൈദികരുടെ കുറവ് കാരണം അത് ഉടൻ സാധ്യമായില്ല. എന്നിരുന്നാലും മാർ ജോസഫ് സ്രാമ്പിക്കൽ പലതവണ കാർഡിഫ് സന്ദർശിച്ച് വിശുദ്ധ കുർബാന, രാത്രി ജാഗരണം, വാർഷിക ധ്യാനങ്ങൾ, വിവിധ ആത്മീയ ശുശ്രൂഷകൾ
എന്നിവയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഈ സന്ദർശനങ്ങൾ കാർഡിഫിലെ സമൂഹത്തിന് വലിയ ആത്മീയ ഉണർവ് നൽകി.

2017–2020 കാർഡിഫിലെ സീറോ മലബാർ സമൂഹത്തിന് പുതിയ വളർച്ചയുടെ കാലഘട്ടമായിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നതോടെ കാർഡിഫ് സമൂഹം കൂടുതൽ സംഘടിതമായി. ഈ കാലഘട്ടത്തിൽ വിശുദ്ധ കുർബാന കൂടുതൽ ക്രമമായി നടന്നു, കുട്ടികളുടെ മതബോധനം ശക്തിപ്പെട്ടു, യുവജന പ്രവർത്തനങ്ങൾ സജീവമായി, കുടുംബസംഗമങ്ങളും വാർഷിക ധ്യാനങ്ങളും പതിവായി, സീറോ മലബാർ പാരമ്പര്യ ആരാധനയും ആത്മീയതയും കൂടുതൽ ശക്തിപ്പെട്ടു.
2017ൽ സെന്റ് തോമസ് മിഷനിൽ വിമൻസ് ഫോറം രൂപീകൃതമായി. ത്രേസിയാമ്മ ബെന്നി പ്രസിഡന്റ് ആയും അൻസാമ്മ ജോൺ സെക്രട്ടറി ആയും ഒരു കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ മാസവും ഓരോ വീട്ടിലും പ്രാർത്ഥനകൾ വായിക്കുകയും, ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാംസ് നടത്തുകയും, പള്ളിയിലെ എല്ലാ കാര്യങ്ങളിലും എപ്പോഴും സഹായിക്കുകയും ചെയ്തിരുന്നു.

2018ൽ ഫാ. ടോണി പഴയകളം സി എസ് ടി, കാർഡിഫ് കുർബാന സെന്ററിന്റെ ഇൻചാർജ് ആയി നിയമിതനായി. അച്ചന്റെ ശ്രമഫലമായി, കുടുംബ സന്നർശനങ്ങൾ നടത്തുകയും കാർഡിഫിലെ സമൂഹത്തിനെ ഒന്നിപ്പിക്കുവാനും സാധിച്ചതിന്റെ ഫലമായി കാർഡിഫിനെ ഔദ്യോഗികമായി സെന്റ് തോമസ് പ്രോപോസ്ഡ് മിഷൻ ആയി മാർ സ്രാമ്പിക്കൽ പിതാവ് പ്രഖ്യാപിച്ചു. പിന്നീട് നിയമിതാനായി വന്ന ഫാ. ജോയി വയലിൽ പ്രോപോസ്ഡ് മിഷന്റെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചു. മാസത്തിൽ ഒരു കുർബാന മാത്രമായിരുന്നത് മാസത്തിൽ എല്ലാ ഞായറാഴ്ചയുമായി തുടങ്ങി. അച്ചന് താമസിക്കുന്നതിന് വേണ്ടി ഒരു വീട് വാടകക്ക് എടുക്കുകയും ചെയ്തു.

2018ൽ സീറോ മലബാർ യൂത്ത് മൂവേമെന്റ് രൂപീകൃതമായി. ക്രിസ്തുവിന്റെ സുവിശേഷമൂല്യങ്ങൾ ജീവിതത്തിൽ പകർത്തി, ദൈവരാജ്യത്തിന്റെ വളർച്ചക്കും നീതിയും സ്നേഹവും, സമാധാനവും നിറഞ്ഞ ഒരു പുതിയ സമൂഹത്തിന്റെ നിര്മാണത്തിനുമായി യുവജനങ്ങൾ സജീവമായി പ്രവർത്തിക്കുക എന്നതാണ് സീറോ മലബാർ യൂത്ത് മൂവേമെന്റിന്റെ ദൗത്യം. വളർന്നു വരുന്ന യുവജനങ്ങൾക്ക്‌ ആഴത്തിലുള്ള വിശ്വാസത്തിൽ വളരുവാനും അവരുടെ ബുദ്ധിയും കഴിവും സഭയുടെ വളർച്ചയെ സഹായിക്കുവാനും വേണ്ടിയാണ് ഈ യൂത്ത് മൂവേമെന്റ്.

2020–2021 ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുആരാധനകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. എങ്കിലും സമൂഹം ആത്മീയജീവിതം തുടർന്നു. ഓൺലൈൻ വിശുദ്ധ കുർബാന, ഓൺലൈൻ മതബോധനം, കുടുംബ പ്രാർത്ഥന, ഓൺലൈൻ ധ്യാനങ്ങൾ, വെർച്വൽ ആത്മീയ കൂട്ടായ്മകൾ എന്നിവ കൊണ്ട് ഈ കാലഘട്ടം കുടുംബവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തി. സീറോ മലബാർ യൂത്ത് മൂവേമെന്റ് ഓൺലൈനിൽ ബൈബിൾ ക്ലബ് സംഘടിപ്പിച്ചിരുന്നു.

2020ൽ ഫാ. ജോയി വയലിൽ കേരളത്തിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ ഫാ. ഫാൻസ്വാ പത്തിൽ നിയമിതനായി. അദ്ദേഹം വീട് സന്നർശനം വളരെ റെഗുലർ ആക്കുകയും, മിഷൻ ലീഗ് തുടങ്ങുകയും, ആദ്യമായി കാർഡിഫിൽ സീറോ മലബാർ കുർബാനയിൽ കുട്ടികൾക്ക് ആദ്യകുർബാന നൽകുകയും ചെയ്തു. മെതോഡിസ്റ് പള്ളിയിൽ വച്ച് നടന്നിരുന്ന കുർബാന കാർഡിഫിലെ സെന്റ് ആൽബൻസ് പള്ളിയിലേക്ക് മാറ്റി. വാർഷിക ധ്യാനങ്ങൾ സെന്റ് ഡേവിഡ്’സ് കാത്തോലിക് കോളേജിൽ വച്ച് നടത്തിയിരുന്നു. ഭാവിയിൽ ഒരു പള്ളി വേണം എന്ന മുൻകരുതലോടെ ജോസി മാത്യുവിന്റെ നേതൃത്വത്തിൽ ഒരു പ്രോപ്പർട്ടി കമ്മിഷൻ ഫാ. ഫാൻസ്വാ രൂപികരിച്ചു.

ജൂലൈ 3, 2022-നു പെരുന്നാൾ ദിവസം കാർഡിഫ് ഒരു മിഷൻ ആയി പ്രഖ്യാപിക്കപ്പെട്ടു. മിഷന്റെ ആദ്യത്തെ കൈക്കാരന്മാരായ ജോൺസൻ വര്ഗീസും ജെസ്സി സ്കറിയയും തിരഞ്ഞെടുക്കപ്പെട്ടു.

2022 ഡിസംബറിൽ ഫാ. മാത്യു പാലരകരോട്ട് CRM പുതിയ മിഷൻ ഡയറക്ടർ ആയി നിയമിതനായി. അതിന് ശേഷം കാർഡിഫ് സീറോ മലബാർ മിഷനിലെ വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തി കാർഡിഫിലെയും സമീപപ്രദേശങ്ങളിലെയും കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ക്രമമായ ആരാധനജീവിതത്തിന് നേതൃത്വം നൽകിവന്നിരുന്നു. മാത്യു അച്ചന്റെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായും പ്രോപ്പർട്ടി കമ്മീഷന്റെ തീഷ്ണമായ പ്രവർത്തനത്തിന്റെയും ഭാഗമായി കാർഡിഫ് അതിരൂപതയുടെ പള്ളിയായ ബ്ലെസ്സഡ് സാക്രമെന്റ് ചർച് നമ്മുടെ സമൂഹത്തിന്റെ ആത്മീയകാര്യങ്ങൾ നടത്തുവാൻ വേണ്ടി കാർഡിഫ് അതിരൂപത അനുവദിച്ചു തന്നു.

2023 ഡിസംബറിൽ ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ നിയമിതനായി. കാർഡിഫ് സീറോ മലബാർ മിഷന്റെ വളർച്ചയിൽ പ്രജിൽ അച്ചന്റെ സേവനം വിലമതിക്കാനാകാത്തതാണ്. വിശുദ്ധകുർബാനയിലൂടെയും കൂദാശകളിലൂടെയും ദൈവജനത്തെ ആത്മീയമായി വളർത്തുകയും, കുടുംബത്തെ സഭയോട് കൂടുതൽ ചേർത്തുനിർത്തുകയും, കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസപരിശീലനം നൽകി ഭാവിതലമുറയെ സഭയുടെ പാരമ്പര്യത്തിൽ ഉറപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സമർപ്പണവും ലാളിത്യവും സ്‌നേഹപൂർവമായ തേതൃത്വവും കാർഡിഫ് മിഷന്റെ വളർച്ചക്ക് ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു. പ്രജിൽ അച്ചന്റേയും, കൈക്കാരന്മാരായ സിബിച്ചൻ ജോസഫ്, സിൽവി സജി, ജോസി മാത്യു നേതൃത്വം കൊടുക്കുന്ന പ്രോപ്പർട്ടി കമ്മീഷൻ അംഗങ്ങൾ എന്നിവരുടെ കഠിന പ്രയത്നത്തിന്റെയും മിഷനിലെ മുഴുവൻ വിശ്വാസികളുടെ തീവ്രമായതും തീഷ്ണമായതുമായ പ്രാര്ഥനയുടെ ഫലമായിട്ടാണ് ഒരു ഇടവക എന്ന സ്വപ്നം യാഥാർഥ്യമായത്. ആത്മാർത്ഥമായ പ്രാർത്ഥനക്ക് ദൈവത്തിന്റെ മറുപടി.

ഇപ്പോൾ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കുന്ന ബ്ലെസ്സഡ് സാക്രമെന്റ് പള്ളി നമ്മുടെ മിഷന് കൈമാറ്റം ചെയ്തതിന്റെ അവസരത്തിലാണ് ജൂലൈ 19ന് ഞായറാഴ്ച രാവിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഈ മിഷൻ ഒരു ഇടവകയായി പ്രഖ്യാപിക്കുന്നത്. ഈ എപ്പാർക്കിയിലെ ആറാമത്തെ ഇടവകയായിരിക്കും കാർഡിഫ് സെന്റ് തോമസ് പാരിഷ്. തദവസരത്തിൽ കാർഡിഫ് ലാറ്റിൻ അതിരൂപതയുടെ ആർച്ച്ബിഷപ്പ് റെവ. മാർക്ക് ഒറ്റൂൾ സന്നിഹിതനായിരിക്കും.

ജൂലൈ 17, 18, 19 എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്ന തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശിർവാദം സ്വീകരിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ പ്രജിൽ അച്ചൻ അറിയിച്ചു. ജൂലൈ 17ന് വൈകുന്നേരം 6.30നും, 18ന് രാവിലെ 9 മണിക്കും,19ന് രാവിലെ 8.45നുമായിരിക്കും തിരുന്നാൾ തിരുകർമ്മങ്ങൾ ആരംഭിക്കുക.

ഇന്ന് കാർഡിഫ് സീറോ മലബാർ സമൂഹം വെയിൽസിലെ സജീവമായ വിശ്വാസസമൂഹങ്ങളിലൊന്നായി വളർന്നിരിക്കുന്നു. ഒരു പുതിയ ഇടവകയായി പ്രഖ്യാപിക്കപ്പെടുന്ന ഈ അവസരത്തിൽ ഇവിടെ ക്രമമായ വിശുദ്ധ കുർബാന, മതബോധന ക്ലാസുകൾ, യുവജന-കുടുംബ ശുശ്രൂഷകൾ, ധ്യാനങ്ങൾ, തിരുനാൾ ആഘോഷങ്ങൾ, സാംസ്കാരിക പരിപാടികൾ, ഗ്രേറ്റ് ബ്രിട്ടൻ രൂപതയുമായുള്ള ശക്തമായ ബന്ധം തുടങ്ങിയവ കൃത്യമായി നടത്തപ്പെടുന്നു. പുതിയ ഇടവകയാക്കി പ്രഖ്യാപിക്കപ്പെടുന്ന ഈ പള്ളി ഒരു ആരാധനാ സ്ഥലം മാത്രമല്ല, പ്രത്യാശയും സമാധാനവും, സ്നേഹവും പങ്കിടുന്ന ഒരു ആത്മീയ കുടുംബമാകട്ടെ എന്ന പ്രാർത്ഥിക്കുന്നു. പരിശുദ്ധ കുർബാനയിൽ നിന്ന് ശക്തി സ്വീകരിച്ചു് ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കാൻ നമുക്ക് ഒരുമിച്ച് മുന്നേറാം. ദൈവമാതാവിന്റെ മാധ്യസ്ഥവും ഈ ഇടവകയുടെ മാദ്ധ്യസ്ഥ വിശുദ്ധനായ തോമാശ്ലീഹായുടെ സംരക്ഷണവും ഈ പുതിയ ദൗത്യത്തിൻമേൽ എപ്പോഴും ഉണ്ടാകട്ടെ.

കാർഡിഫ് സീറോ മലബാർ സമൂഹത്തിന്റെ ചരിത്രം ഒരു ദേവാലയത്തിന്റെ ചരിത്രം മാത്രമല്ല, അത് വരും തലമുറകൾക്ക് എന്നുമെന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു മഹാ ചരിത്രമായി എന്നുമെന്നും നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more