1 GBP = 127.90
breaking news

അലോപ്പതി മരുന്നുകളോട് വിമുഖത, ‘സ്വാഭാവിക പ്രസവം’ വേണമെന്ന കുടുംബത്തിന്‍റെ ആഗ്രഹം; യുവതിയുടെ ജീവനെടുത്തു, ഭർത്താവിനെതിരെ കേസ്

അലോപ്പതി മരുന്നുകളോട് വിമുഖത, ‘സ്വാഭാവിക പ്രസവം’ വേണമെന്ന കുടുംബത്തിന്‍റെ ആഗ്രഹം; യുവതിയുടെ ജീവനെടുത്തു, ഭർത്താവിനെതിരെ കേസ്

ചെന്നൈ: യൂട്യൂബ് വീഡിയോകൾ കണ്ട് വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ച 32കാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശിയായ ശശികല എന്ന യുവതിയാണ് രണ്ടാമത്തെ പ്രസവത്തിനിടയിൽ മരിച്ചത്. കുഞ്ഞിനെ ജീവനോടെ കിട്ടിയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ആദ്യ പ്രസവം സിസേറിയൻ ആയിരുന്നുവെന്നും അതിനുശേഷം അവർക്ക് അലോപ്പതി മരുന്നുകളോട് കടുത്ത വിമുഖത തോന്നിയിരുന്നുവെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടാമത്തെ പ്രസവത്തിൽ ശസ്ത്രക്രിയ ഒഴിവാക്കാനും സ്വാഭാവികമായ രീതിയിൽ പ്രസവിക്കാനും വേണ്ടിയാണ് കുടുംബം യൂട്യൂബിലെ വിവരങ്ങളെ ആശ്രയിച്ച് വീട്ടിൽ പ്രസവം നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

സ്വാഭാവിക പ്രസവം നടക്കണമെന്ന ആഗ്രഹത്താൽ, ഗർഭകാലത്ത് കൃത്യമായ പരിശോധനകൾക്ക് കുടുംബം തയ്യാറായിരുന്നില്ല. ജൂൺ 24-ന് വീട്ടിൽ വച്ച് പ്രസവം നടന്നതിന് പിന്നാലെ ശശികലയ്ക്ക് അമിത രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പെരുന്തുറൈയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസവിച്ച കുഞ്ഞ് നിലവിൽ പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു.

സംഭവത്തിൽ യുവതിയുടെ കുടുംബാംഗങ്ങൾ ആരും പരാതി നൽകിയിട്ടില്ലെങ്കിലും, ഭർത്താവ് കൊളന്തസാമിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ടിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വീട്ടിൽ പ്രസവം നടന്ന സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്രീയമല്ലാത്ത ഓൺലൈൻ മെഡിക്കൽ ഉപദേശങ്ങൾ ഇതിലേക്ക് നയിച്ചതിനെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പ്രസവ സമയത്ത് മറ്റാരെങ്കിലും ഇവരെ സഹായിക്കാൻ എത്തിയിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗർഭകാലത്ത് നിർബന്ധമായും നടത്തേണ്ട പരിശോധനകൾ ഈ കുടുംബം നടത്തിയോ എന്നും ആരോഗ്യപ്രവർത്തകർ നൽകിയ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ബോധപൂർവ്വം അവഗണിച്ചോ എന്നുമാണ് ആരോഗ്യ വകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more