1 GBP = 127.75
breaking news

വലിയ വില നൽകേണ്ടി വരും; ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

വലിയ വില നൽകേണ്ടി വരും; ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: തങ്ങൾക്ക് അനുകൂലമായ മികച്ചൊരു സമാധാന കരാർ ഒപ്പിടാൻ ഇറാൻ വല്ലാതെ വൈകിച്ചുവെന്നും ഇതിന് അവർ ‘വലിയ വില’ നൽകേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വാർത്താലേഖകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്. യു.എസ് സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തുടർന്നുണ്ടായ പരസ്പര ആക്രമണങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഇറാനെതിരെ ഇന്നും ‘ശക്തമായ പ്രഹരം’ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.

ഞങ്ങൾ ഇന്നലെ അവരെ ശക്തമായി പ്രഹരിച്ചു, ഇന്നും അത് തുടരും. ചർച്ചകൾ നീട്ടിക്കൊണ്ടുപോയി അവർ ഞങ്ങളെ വിഡ്ഢികളാക്കുകയാണ്. ഒരു ആണവായുധം നിർമ്മിക്കാൻ അവരെ രാജ്യാന്തര സമൂഹം അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ വൈകിപ്പിക്കുന്നതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയും ഭീഷണിപ്പെടുത്തി.

അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയായി ബുധനാഴ്ച പുലർച്ചെ മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം. എന്നാൽ ഇവയിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായാണ് വിവരം. ആക്രമണങ്ങളിൽ പെട്ടെന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

തിങ്കളാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാന്റെ ഡ്രോൺ ഇടിച്ചു തെറിപ്പിച്ചതാണ് നിലവിലെ യുദ്ധസാഹചര്യത്തിന് കാരണമായതെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയും കടൽ ഡ്രോൺ ഉപയോഗിച്ച് രക്ഷപ്പെടുത്തി. യു.എസ് സൈനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു കടൽ ഡ്രോൺ ഉപയോഗിച്ച് ഇത്തരമൊരു രക്ഷാപ്രവർത്തനം നടത്തുന്നത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ യു.എസ് യുദ്ധവിമാനങ്ങൾ കടുത്ത ആക്രമണം ആരംഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more