1 GBP = 127.83
breaking news

ഹോർമൂസിന് പകരക്കാരനാകാൻ യുഎഇയുടെ ‘പ്ലാൻ ബി’; ഇറാന്‍റെ ഭീഷണിക്ക് മുമ്പിൽ പതറാതെ ബദൽപാത വികസനം അതിവേഗം

ഹോർമൂസിന് പകരക്കാരനാകാൻ യുഎഇയുടെ ‘പ്ലാൻ ബി’; ഇറാന്‍റെ ഭീഷണിക്ക് മുമ്പിൽ പതറാതെ ബദൽപാത വികസനം അതിവേഗം

ദുബായ്: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സംഘർഷ സാഹചര്യം ആഗോള ഇന്ധന-ഭക്ഷ്യ വിപണികളെ വൻ പ്രതിസന്ധിയിലാക്കുകയാണ്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ചാനലായ ‘ഹോർമൂസ് കടലിടുക്കിലൂടെയുള്ള’ സുരക്ഷിത ഗതാഗതം തടസ്സപ്പെട്ടതോടെ, അന്താരാഷ്ട്ര വിപണിയിലെ എണ്ണ ശേഖരം ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയും സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

ഉത്തരാർദ്ധഗോളത്തിൽ കടുത്ത വേനൽക്കാലം ആരംഭിക്കാനിരിക്കെ എണ്ണ ലഭ്യത കുറയുന്നത് ഇന്ധന സുരക്ഷയെയും ആഗോള സാമ്പത്തിക വളർച്ചയെയും വൻതോതിൽ ബാധിക്കും. ഈ സാഹചര്യത്തിൽ, ഹോർമൂസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇറാന്റെ ഭീഷണികളെ മറികടക്കാനുമായി ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ബദൽ എണ്ണക്കയറ്റുമതി പാതകളുടെ വികസനം അതിവേഗത്തിലാക്കുകയാണ്.

ലോകത്തിലെ ആകെ ഇന്ധന കയറ്റുമതിയുടെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. എന്നാൽ ഇറാന്റെ ആക്രമണങ്ങളും ഭീഷണികളും കാരണം ഈ വഴി അപകടത്തിലായതോടെ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ‘പ്ലാൻ ബി’ പുറത്തെടുത്തു കഴിഞ്ഞു. ഈ നീക്കത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്നത് യുഎഇയിലെ ഫുജൈറ എനർജി ഹബ്ബാണ്.

ഹോർമൂസ് കടലിടുക്കിന് പുറത്ത്, രാജ്യത്തിന്‍റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഫുജൈറ വഴി ഒമാൻ കടലിലേക്ക് നേരിട്ട് എണ്ണ എത്തിക്കാൻ സാധിക്കും. അബുദാബിയിൽ നിന്നും ഫുജൈറയിലേക്കുള്ള എണ്ണ പൈപ്പ്‌ലൈൻ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഇന്ധന ശൃംഖലയായി മാറിയിരിക്കുകയാണ്. ഇതിന് പുറമെ സൗദി അറേബ്യ തങ്ങളുടെ കിഴക്കൻ എണ്ണപ്പാടങ്ങളിൽ നിന്നും ചെങ്കടൽ തീരത്തേക്ക് ഇന്ധനമെത്തിക്കുന്ന ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ പദ്ധതിക്കും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ഒമാനിൽ പുതിയ സംഭരണശാലകൾ നിർമ്മിക്കാനും ആലോചനയുണ്ട്.

ആക്രമണ ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചിട്ടില്ലെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെപി മോർഗന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നിലവിൽ പ്രതിദിനം ശരാശരി 25 കപ്പലുകൾ ഈ വഴി കടന്നുപോകുന്നുണ്ട്. പല വാണിജ്യ കപ്പലുകളും തങ്ങളുടെ കൃത്യമായ സ്ഥാനം വ്യക്തമാക്കുന്ന എ.ഐ.എസ് സംവിധാനങ്ങൾ ഓഫാക്കിയോ അല്ലെങ്കിൽ ഒമാൻ തീരത്തോട് ചേർന്നുമാത്രമോ ആണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. യുഎസ് മിലിട്ടറി ഈ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷാ ഏകോപനവും രഹസ്യ നിരീക്ഷണവും നൽകുന്നുണ്ടെന്നാണ് വിവരം.

ഇന്ധനവില വർദ്ധനവും വളത്തിന്‍റെ ക്ഷാമവും ഇന്ത്യ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ കാർഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിച്ചു തുടങ്ങി. വിതരണ ശൃംഖല തകർന്നതോടെ വളത്തിന്‍റെ വില കുതിച്ചുയരുകയാണ്. സംഘർഷം മൂലം ആഗോള സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടായതായി ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ വ്യക്തമാക്കി. പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കാൻ 20 ബില്യൺ മുതൽ 50 ബില്യൺ ഡോളർ വരെ സാമ്പത്തിക സഹായം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ സാമ്പത്തിക തകർച്ച മറികടക്കാൻ ബംഗ്ലാദേശ് ഇതിനോടകം തന്നെ ഐഎംഎഫിനോട് അടിയന്തര ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more