വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അമേരിക്കയുടെ പരമ്പരാഗത സൈനിക നീക്കങ്ങളിലൂടെത്തന്നെ ഇറാനെതിരെ ലക്ഷ്യമിട്ട വിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ആണവാക്രമണത്തിനുള്ള സാധ്യതകളെ ട്രംപ് പൂർണ്ണമായും തള്ളിക്കളഞ്ഞത്.
ഇറാന് നേരെ ആണവായുധം പ്രയോഗിക്കുമോ എന്ന ചോദ്യത്തെ വിഡ്ഢിത്തം എന്ന് വിശേഷിപ്പിച്ച ട്രംപ്, അതിന്റെ ആവശ്യകതയെന്താണെന്ന് തിരിച്ചുചോദിച്ചു. “ആണവായുധമില്ലാതെ തന്നെ സാധാരണ സൈനിക നീക്കങ്ങളിലൂടെ നാം അവരെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. അപ്പോൾ പിന്നെ എന്തിന് ഞാൻ ആണവായുധം ഉപയോഗിക്കണം?” ട്രംപ് ചോദിച്ചു.
സൈനികമായ മുന്നേറ്റങ്ങളിൽ താൻ സംതൃപ്തനാണെന്നും അനാവശ്യമായ പ്രകോപനങ്ങളിലേക്ക് നീങ്ങാൻ താല്പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. അതോടൊപ്പം ആണവായുധങ്ങൾ ആരും തന്നെ ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണെന്ന് ട്രംപ് ആവർത്തിച്ചു. യു.എസ് സൈനിക നടപടികളിലൂടെ ഇറാന്റെ സൈനിക ശേഷി ഇതിനോടകം തന്നെ വലിയ തോതിൽ തകർത്തതായും ട്രംപ് മാധ്യമങ്ങളോട് വിശദീകരിച്ചു.
എന്നാൽ, ഇറാനെ പൂർണ്ണമായും നശിപ്പിക്കുന്നതിലുപരി ഇറാൻ ഇതിനോടകം ശേഖരിച്ചുവെച്ചിട്ടുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായി കൈക്കലാക്കുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി അമേരിക്കക്കുണ്ട്. ഇറാന്റെ ആണവ നിലയങ്ങളിൽ ശേഖരിക്കപ്പെട്ട ഈ യുറേനിയം ബോംബുകളിലൂടെ നശിപ്പിക്കുന്നത് വലിയ റേഡിയേഷൻ ഭീഷണി ഉയർത്തുമെന്നതിനാലും, ഈ ഇന്ധനം അമേരിക്കയുടെ നിയന്ത്രണത്തിലാക്കുന്നത് ഇറാന്റെ ആണവമോഹങ്ങൾക്ക് അന്ത്യം കുറിക്കുമെന്നതിനാലുമാണ് ട്രംപ് ആണവാക്രമണത്തെ തള്ളിക്കളയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാന്റെ ആണവശേഷി സൈനികമായി തകർക്കുന്നതിനൊപ്പം ഈ വിലപ്പെട്ട ഇന്ധനം പിടിച്ചെടുക്കാനാണ് വാഷിങ്ടൺ ലക്ഷ്യമിടുന്നത്.
അതേസമയം ഹുർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഇറാനിയൻ നാവികസേനയുടെ ബോട്ടുകൾക്ക് നേരെ നിറയൊഴിക്കാനും അവ നശിപ്പിക്കാനും താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ട്രംപ് അറിയിച്ചു. “നമ്മുടെ നാവികസേനയെ വെല്ലുവിളിക്കുന്ന ഒരു ബോട്ടും അവശേഷിക്കരുത്. മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മൂന്നിരട്ടിയായി വർദ്ധിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്,” എന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
click on malayalam character to switch languages