കൊളംബോ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് ബാറ്റിങ് നിരയുടെ ഇന്നിങ്സ് 114 റൺസിൽ അവസാനിച്ചു. 61 റൺസിനാണ് ഇന്ത്യയുടെ ജയം. 44 റൺസ് നേടിയ ഉസ്മാൻ ഖാനാണ് പാകിസ്താന്‍റെ ടോപ് സ്കോറർ.
തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ, ചേസിങ്ങിന്‍റെ ഒരുഘട്ടത്തിലും പാകിസ്താന് വെല്ലുവിളി ഉയർത്താനായില്ല. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരം. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട് ബർത്ത് ഉറപ്പാക്കി. നമീബിയക്കെതിരെ ജയിച്ചാൽ പാകിസ്താനും അടുത്ത റൗണ്ടിലെത്താം. സ്കോർ: ഇന്ത്യ -20 ഓവറിൽ ഏഴിന് 175, പാകിസ്താൻ -18 ഓവറിൽ 114ന് ഓൾഔട്ട്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ആദ്യ ഓവറിൽ തന്നെ സാഹിബ് സാദ ഫർഹാനെ (പൂജ്യം) നഷ്ടമായി. ഹാർദിക് പാണ്ഡ്യയാണ് വിക്കറ്റ് മെയ്ഡനായ ആദ്യ ഓവർ എറിഞ്ഞത്. ഫർഹാൻ ഉയർത്തിയടിച്ച പന്ത് 30 യാർഡ് സർക്കിളിനുള്ളിൽ റിങ്കു സിങ് കൈയിലൊതുക്കി. ജസ്പ്രീത് ബുംറയെറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് വിക്കറ്റുകൾ കൂടി വീണു. സയിം അയൂബ് വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ, പാക് ക്യാപ്റ്റൻ സൽമാൻ ആഗയെ ബുംറ ഹാർദിക്കിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ പാകിസ്താന്‍റെ സ്കോർ രണ്ടോവറിൽ മൂന്നിന് 13 എന്ന നിലയിലായി.
പവർപ്ലേയിൽ തന്നെ ബാബർ അസമിനെ (അഞ്ച്) കൂടി മടക്കി ഇന്ത്യ പാകിസ്താനെ പ്രതിരോധത്തിലാക്കി. മധ്യനിരയിൽ ഉസ്മാൻ ഖാന്‍റെ ചെറുത്തുനിൽപ്പ് മാത്രമാണ് പാകിസ്താന് ഓർത്തുവെക്കാനുള്ളത്. 34 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 44 റൺസാണ് താരം നേടിയത്.
ശദാബ് ഖാൻ (14), മുഹമ്മദ് നവാസ് (നാല്), ഫഹീം അഷ്റഫ് (10), അബ്രാർ അഹ്മദ് (പൂജ്യം), ഷഹീൻ അഫ്രീദി (23*), ഉസ്മാൻ താരിഖ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ. അവസാന ഓവറുകളിൽ ഷഹീന്‍റെ ചെറുത്തുനിൽപ്പാണ് ടീം സ്കോർ മൂന്നക്കം കടത്തിയത്. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി.
click on malayalam character to switch languages