ലണ്ടൻ: മുൻ ആഭ്യന്തര സെക്രട്ടറിയും കൺസർവേറ്റിവ് സിറ്റിംഗ് എംപിയുമായ സുല്ല ബ്രാവർമാൻ റിഫോം യുകെയിലേക്ക് കൂറുമാറി. ഒരു ആഴ്ചയ്ക്കുള്ളിൽ നിഗൽ ഫാരേജിന്റെ പാർട്ടിയിൽ ചേരുന്ന മൂന്നാമത്തെ സിറ്റിംഗ് കൺസർവേറ്റീവ് എംപിയാണ് സുവല്ല ബ്രാവർമാൻ.
2015 മുതൽ എംപിയായ മുൻ കാബിനറ്റ് മന്ത്രിയും ലിസ് ട്രസിന്റെയും ഋഷി സുനകിന്റെയും കീഴിൽ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതുമായ അവർ ലണ്ടനിൽ നടന്ന റിഫോം യുകെയുടെ പരിപാടിയിലാണ് അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും പാർട്ടിയിൽ ചേരുന്നതായി പ്രഖ്യാപിക്കുകയും ചെയ്തത്. “നമുക്ക് ഒരു മികച്ച ഭാവി സാധ്യമാണെന്ന് എന്റെ ഹൃദയവും ആത്മാവും കൊണ്ട് വിശ്വസിക്കുന്നതിനാലാണ് ഞാൻ കൺസർവേറ്റീവ് വിപ്പും 30 വർഷത്തെ എന്റെ പാർട്ടി അംഗത്വവും രാജിവച്ചത്, എനിക്ക് വീട്ടിലേക്ക് മടങ്ങിയതായി തോന്നുന്നു.” റിഫോം യുകെ വേദിയിൽ അവർ പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള കൂറുമാറ്റത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ടോറി നേതൃത്വം നടത്തിയത്. പ്രസ്താവന പിന്നീട് പിൻവലിച്ചെങ്കിലും ഏറെ ചർച്ചയാവുകയാണ് കൺസർവേറ്റിവ് പാർട്ടി സുല്ല ബ്രാവർമാനെതിരെ നടത്തിയ പ്രസ്താവന.
നേരത്തെയുള്ള ടോറി പ്രസ്താവന ഇങ്ങനെ പറഞ്ഞിരുന്നു: “സുല്ല എപ്പോൾ പിന്മാറുമെന്നത് മാത്രമായിരുന്നു പ്രശ്നം, സുല്ല പിന്മാറുമോ എന്നതല്ല. മാനസികാരോഗ്യം ബാധിച്ച സുല്ലയുടെ മാനസികാരോഗ്യം പരിപാലിക്കാൻ കൺസർവേറ്റീവുകൾ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ അവർ വളരെ അസന്തുഷ്ടയായിരുന്നു. താൻ വീട്ടിലേക്ക് മടങ്ങി എന്ന് തനിക്ക് തോന്നുന്നുവെന്ന് അവർ പറയുന്നു, ഇത് 2024 ൽ തന്റെ മണ്ഡലത്തിൽ ഒരു റിഫോം എംപിയെ തിരഞ്ഞെടുക്കാതിരിക്കാൻ തീരുമാനിച്ച ആളുകളെ അത്ഭുതപ്പെടുത്തും.” എന്ന് തുടങ്ങുന്ന പ്രസ്താവനയാണ് വിവാദത്തിന് തിരി കൊളുത്തിയത്. സുല്ലയുടെ രാജിയെക്കാളും നിലവിൽ പിൻവലിച്ച പ്രസ്താവനയാണ് പാർട്ടിക്ക് ഏറെ തലവേദനയായിരിക്കുന്നത്.
സുല്ല ബ്രെവർമാന്റെ ഭർത്താവ് മുമ്പ് റിഫോമിൽ ചേർന്നിരുന്നു, അതുകൊണ്ട് തന്നെ സുല്ലയെയും, കൂറുമാറിയേക്കാവുന്ന ഒരാളായി വളരെക്കാലമായി കണക്കാക്കപ്പെട്ടിരുന്നു. ജനുവരി 15-ന് കൂറുമാറിയ ഷാഡോ ജസ്റ്റിസ് സെക്രട്ടറിയായിരുന്ന ജെൻറിക്കിനെയും കുറച്ച് ദിവസങ്ങൾക്ക് ശേഷം ആ നീക്കം നടത്തിയ ആൻഡ്രൂ റോസിൻഡലിനെയും പിന്തുടരുന്നയാളാണ് ഫെയർഹാം ആൻഡ് വാട്ടർലൂവില്ലെ എംപിയായ സുല്ല. ഇതോടെ റിഫോമിന് നിലവിൽ എട്ട് എംപിമാരാണ് പാർലമെന്റിലുള്ളത്.
click on malayalam character to switch languages