1 GBP = 122.82
breaking news

മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് എണ്ണിനോക്കിയാൽ നന്നായിരിക്കും: വി ഡി സതീശൻ

മന്ത്രിസഭയിൽ ലൈംഗിക അപവാദക്കേസിൽപ്പെട്ട എത്രപേരുണ്ടെന്ന് എണ്ണിനോക്കിയാൽ നന്നായിരിക്കും: വി ഡി സതീശൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ സ്ത്രീലമ്പടന്‍ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. മന്ത്രിസഭയില്‍ ലൈംഗിക അപവാദക്കേസില്‍പ്പെട്ട എത്രപേരുണ്ടെന്ന് എണ്ണിനോക്കിയാല്‍ നന്നായിരിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പൂഴ്ത്തിവെച്ചു. പന്ത്രണ്ട് ദിവസത്തോളം പരാതി കൈയില്‍വെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തുവെന്ന് സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ‘സ്ത്രീലമ്പട’ പരാമര്‍ശം അല്‍പത്തരമെന്നായിരുന്നു കെ സുധാകരന്‍ എംപി പറഞ്ഞത്. മുഖ്യമന്ത്രി തന്നെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയാല്‍ എന്തുചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരായ പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണമെന്നായിരുന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ പറഞ്ഞത്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രസ്താവനയല്ല മുഖ്യമന്ത്രി നടത്തിയത്. അന്തസും മാന്യതയും ഉണ്ടെങ്കില്‍ പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണം. സിപിഐഎം സംസ്ഥാന നേതാവിനെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. വളരെ മോശമായ പെരുമാറ്റമാണത്. മുഖ്യമന്ത്രി പറഞ്ഞ പോലത്തെ ആളുകള്‍ സിപിഐഎമ്മില്‍ നിരവധിയാണ്. അവരെക്കുറിച്ച് എഴുതാന്‍ നൂറു പേജിന്റെ പുസ്തകം മതിയാകില്ലെന്നും എ പി അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ഇത്തരത്തില്‍ പലതും പറയുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് സ്വല്‍പം ആത്മാര്‍ത്ഥയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടിയില്‍ ആരോപണ വിധേയര്‍ക്ക് എതിരെ നടപടി എടുക്കണമെന്നായിരുന്നു കെ കെ രമ എംഎല്‍എയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്ത്രീകളെ ഉപയോഗിക്കുന്നതായി മാത്രമേ കാണാന്‍ സാധിക്കൂ. സ്ത്രീ സമൂഹത്തിന് അനുകൂലമായ പ്രസ്താവനയായി കാണാന്‍ കഴിയില്ലെന്നും കെ കെ രമ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more