1 GBP = 129.46
breaking news

യെമനിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു

യെമനിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു

സൻആ: ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട ആക്രമണത്തിന് പിന്നാലെ യമനിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. 35 കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരുടെ എണ്ണം 131 ആയി.

യമൻ തലസ്ഥാനമായ സൻആയിലും അൽ ജൗഫ് ഗവർണറേറ്റിലും ഹൂതി വിമത കേന്ദ്രങ്ങളിലുമാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനശബ്ദം കേട്ടിരുന്നു.

ഇസ്രായേൽ ആക്രമണത്തിൽ 131 പേർക്ക് പരിക്കേറ്റതായി യമനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാർപ്പിട കേന്ദ്രങ്ങളിലും ആരോഗ്യ കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായെന്നും മന്ത്രാലയം അറിയിച്ചു.

യമനിലെ സൻആയിലും അൽ ജാഫിലും ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) വ്യക്തമാക്കി. ഇസ്രായേലിനെതിരെ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഹൂതികൾ ഉപയോഗിക്കുന്ന സൈനിക കാമ്പുകൾ, ഹൂതി സൈനിക നടപടികളിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ധന സംഭരണ ​​കേന്ദ്രം, ഹൂതി പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.

അതേസമയം, ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷ സേന അംഗമായ വാറന്റ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരി കൊല്ലപ്പെട്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡൻഷൽ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more