അമൃത്സർ: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പഞ്ചാബിൽ ഒരു യൂട്യൂബർ അറസ്റ്റിൽ. നിരവധി സബ്സ്ക്രൈബർമാരുള്ള, ‘ജാൻ മഹൽ’ എന്ന യൂട്യൂബ് ചാനൽ ഉടമ ജസ്ബിർ സിങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാന കേസിൽ ഹരിയാനയിൽ നിന്ന് അറസ്റ്റിലായ മറ്റൊരു യൂട്യൂബറായ ജ്യോതി മൽഹോത്രയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
രൂപ്നഗർ ജില്ലയിലെ മഹ്‌ലാൻ സ്വദേശിയാണ് ജസ്ബിർ സിങ്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻസ് സെൽ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനും ഇന്ത്യൻ വംശജനുമായ ജട്ട് രൺധാവ എന്നയാളുമായി ജസ്ബിർ നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായ ഡാനിഷുമായും ജസ്ബിറിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. 2020, 2021, 2024 എന്നീ വർഷങ്ങളിൽ ജസ്ബിർ പാകിസ്താൻ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജസ്ബിറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ പാകിസ്താനി ഫോൺ നമ്പറുകൾ ലഭിച്ചു. ഇതുവരെ പഞ്ചാബിൽ നിന്ന് മാത്രം ഏഴ് പേരെയാണ് പൊലീസ് ചാരവൃത്തിക്കായി അറസ്റ്റ് ചെയ്തത്. ഇവർ എല്ലാവരും ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയവരാണ്.
നേരത്ത അറസ്റ്റ് ചെയ്യപ്പെട്ട ജ്യോതി മൽഹോത്ര ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലാണ് നടത്തിയിരുന്നത്. ജ്യോതി പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താന്‍ ഇന്റലിജന്‍സ് ജ്യോതിയെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങള്‍ കൈമാറിക്കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ജ്യോതി മല്‍ഹോത്ര സമ്മതിച്ചിരുന്നു. പാകിസ്താൻ ഹെെക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മൽഹോത്ര ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.
പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷന്‍ ഓഫീസില്‍ 2023ല്‍ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ജ്യോതി മൊഴി നൽകിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡാനിഷ്.
click on malayalam character to switch languages