ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.17 കോടി കടന്നു. 5,40,660 പേർ കോവിഡ് ബാധിച്ച് മരിച്ചു. വിവിധ രാജ്യങ്ങളിൽ ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധനയുണ്ടായി. കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള അമേരിക്കയിൽ നഗരങ്ങളിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതോടെ രോഗബാധിതരുടെ എണ്ണം 30 ലക്ഷമായി ഉയർന്നു. 30,40,833 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 1,32,979 കടന്നു. അലബാമ, നോർത്ത് കരോലിന, സൗത്ത് കരോലിന, ടെന്നിസീ, അലാസ്ക എന്നിവിടങ്ങളിൽ രോഗബാധ ക്രമാതീതമായി ഉയരുകയാണ്.
ബ്രസീലിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ ഉയർച്ചയുണ്ടായി. 16,26,071 പേർക്കാണ് ബ്രസീലിൽ ഇതുവരെ രോഗം ബാധിച്ചത്. 65,556 പേർ മരിക്കുകയും ചെയ്തു. ബ്രസീലിയൻ നഗരങ്ങളിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബാറുകൾ, റസ്റ്ററൻറുകൾ, ജിമ്മുകൾ എന്നിവ തുറന്നതിനാൽ രോഗബാധ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ് ഇന്ത്യ. 7,20,346 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 20,174 മരണവും സ്ഥിരീകരിച്ചു. ഇന്ത്യക്ക് പുറമെ റഷ്യ, പെറു, സ്െപയിൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
ലോകത്ത് കോവിഡിെൻറ പുതിയ ക്ലസ്റ്ററായി മെക്സിക്കോയെ രേഖപ്പെടുത്തി. മെക്സിക്കോയിൽ ഇതുവരെ 2,61,750 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 31,119 പേർ മരിക്കുകയും ചെയ്തു.
അതേസമയം കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടതോടെ ലോകാരാജ്യങ്ങളിൽ ആശങ്ക വർധിച്ചു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു. പുതിയ നിഗമനപ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
click on malayalam character to switch languages