സ്റ്റീഫൻ അലക്സ് ഇലവുങ്കൽ
ലീഡ്സ്: ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയുമായി രോഹിത് ശർമ. തുടർച്ചയായ മൂന്നാം സെഞ്ചുറിയോടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയെ ഉജ്വല വിജയത്തിലേയ്ക്ക് നയിക്കുകയാണ് വൈസ് ക്യാപ്റ്റൻ. 92 പന്തിൽ നിന്നാണ് രോഹിത് തന്റെ ഇരുപത്തിയേഴാം ഏകദിന സെഞ്ചുറി തികച്ചത്. ടീം സ്കോർ 189ൽ എത്തിനിൽക്കെയാണ് രോഹിത് (103) പുറത്തായത്. മുപ്പത്തിയൊന്നാം ഓവറിലാണ് ഒരു അനായാസ ക്യാച്ച് നൽകി രോഹിത് മടങ്ങിയത്. രോഹിത് പുറത്താകുമ്പോൾ 81 റൺസെടുത്ത് നിൽക്കുകയാണ് കെ.എൽ. രാഹുൽ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ്.
ഒരുവേള 55 റൺസിന് നാലു വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ 250 റൺസ് കടത്തിയത് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അർധ സെഞ്ചുറി നേടിയ തിരിമാനെയും ചേർന്നാണ്. ഏഞ്ചലോ മാത്യൂസ് 128 പന്തിൽ നിന്ന് 113 റൺസും തിരിമാനെ 68 പന്തിൽ നിന്ന് 53 റൺസുമാണ് നേടിയത്. 124 റൺസാണ് അഞ്ചാം വിക്കറ്റിലെ അവരുടെ സംഭാവന.

കരുണരത്നെ (10), കുശാൽ പെരേര (18), അവിഷ്ക ഫെർണാണ്ടോ (20), കുശാൽ മെൻഡിസ് (3) എന്നിവരാണ് നിസാര സ്കോറിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്. ഈ പ്രകടനം വഴി ഏകദിനത്തിൽ 100 വിക്കറ്റ് തികച്ചിരിക്കുകയാണ് ബുംറ.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും യുസ്വേന്ദ്ര ചാഹലും പുറത്തിരിക്കും. ഇരുവർക്കും വിശ്രമം അനുവദിച്ചു. പകരം രവീന്ദ്ര ജഡേജയും കുൽദീപ് യാദവും കളിക്കുന്നു.

ഒരു മാറ്റമാണ് ലങ്കൻ ടീമിലുള്ളത്. ജെഫ്രി വാൻഡേഴ്സക്ക് പകരം തിസാര പെരേര കളിക്കും. സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ആരെന്ന് നിർണയിക്കുന്ന മത്സരം കൂടിയാണ് ഇത്. ആറു മണിക്ക് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം തുടങ്ങും.
ഇന്ത്യയും ഓസ്ട്രേലിയയും ജയിച്ചാൽ ഓസ്ട്രേലിയ-ന്യൂസീലൻഡ്,
ഇന്ത്യ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമിഫൈനൽ പോരാട്ടങ്ങൾ. രണ്ടുടീമുകളും അവസാന മത്സരത്തിൽ തോറ്റാലും ഇന്ത്യ മാത്രം തോറ്റാലും ഈ സെമി ലൈനപ്പിന് മാറ്റമുണ്ടാകില്ല. എന്നാൽ, ഇന്ത്യ ജയിക്കുകയും ഓസ്ട്രേലിയ തോൽക്കുകയും ചെയ്താൽ ഇന്ത്യ-ന്യൂസീലൻഡ്, ഓസ്ട്രേലിയ-ഇംഗ്ലണ്ട് എന്നിങ്ങനെയാകും സെമി.
click on malayalam character to switch languages