കാലിഫോർണിയയിലെ മൊജാവ് മരുഭൂമിയിൽ നിന്ന് വിമാനത്തിെൻറ പരീക്ഷണപ്പറക്കൽസാൻഫ്രാൻസിസ്കോ: നൂറുകണക്കിനാളുകളെ സാക്ഷിയാക്കി കാലിഫോർണിയയിലെ മൊജാവ് മരുഭൂമിയിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനം ശനിയാഴ്ച പറന്നുയര്‍ന്നു. 1947ല്‍ പറന്ന ഹൊവാര്‍ഡ് ഹ്യൂഗ്സിെൻറ സ്പ്രൂസ് ഗൂസിെൻറ വലുപ്പമാണ് റോക് എന്ന ഭീമന് വിമാനം പഴങ്കഥയാക്കിയത്.
17,000 അടി ഉയരത്തിൽ മണിക്കൂറിൽ 304 കിലോമീറ്റർ വേഗത്തിൽ വിമാനം രണ്ടു മണിക്കൂര്‍ ആകാശത്ത് സഞ്ചരിച്ചു. പിന്നീട് മൊജാവ് വിമാനത്താവളത്തിൽതന്നെ സുരക്ഷിതമായി തിരിച്ചിറങ്ങി. ആയിരങ്ങൾ ആർപ്പുവിളിയുമായി കാത്തിരിപ്പുണ്ടായിരുന്നു അപ്പോൾ. ഭീമൻ വിമാനത്തിലെ ആദ്യ പറക്കൽ ഗംഭീരമായിരുന്നുവെന്ന് പൈലറ്റ് ഇവാൻ തോമസ് പറഞ്ഞു. സ്ട്രാറ്റോലോഞ്ച് സിസ്റ്റം കോർപ് എന്ന കമ്പനി നിര്‍മിച്ച വിമാനത്തിന് മൂന്ന് റോക്കറ്റുകളെ ഒന്നിച്ചു വഹിക്കാനും വിക്ഷേപിക്കാനും കഴിവുണ്ട്.
28 ചക്രങ്ങള്‍, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എന്‍ജിനുകള്‍ എന്നിവയുള്ള വിമാനത്തിെൻറ ചിറകുകളുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അമേരിക്കൻ ഫുട്ബാള്‍ ഗ്രൗണ്ടിെൻറ നീളമുണ്ട്. കൂടുതല്‍ പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്കുഗതാഗതം വര്‍ധിപ്പിക്കുന്നതിനുമായി വലുപ്പമേറിയ വിമാനം എന്ന മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോള്‍ അലെൻറ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമായത്. എന്നാല്‍, വിമാനം പറക്കുന്നത് കാണാന്‍ പോള്‍ അലന് ഭാഗ്യമുണ്ടായില്ല. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹം അന്തരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമിക്കാൻ ലക്ഷ്യമിട്ട് 2011ലാണ് അലൻ സ്ട്രാറ്റോലോഞ്ച് കമ്പനി രൂപവത്കരിച്ചത്. ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള കമ്പനിയായാണ് തുടക്കം. അലന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അന്തരിച്ചതോടെ കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. അതിനിടയിലാണ് പുതിയ വഴിത്തിരിവ് ലോകത്തെ അറിയിച്ച് സ്ട്രാറ്റോലോഞ്ച് മുന്നോട്ടുവന്നത്.
ബഹിരാകാശ ഗവേഷണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പെൻറഗണ്‍ വിമാനത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ വിമാനം സഹായിക്കും. മറ്റു വിമാനങ്ങളുടെത് പോലെ റണ്‍വേ മാത്രമാകും ഇവയ്ക്ക് ആവശ്യം.സ്കേല്ഡ് കോംപൊസൈറ്റ്സ് എന്ന എന്‍ജിനീയറിങ് കമ്പനിയാണ് വിമാനം രൂപകല്‍പ്പന ചെയ്തത്.
click on malayalam character to switch languages