കോട്ടയം: കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് സ്വദേശി കെവിന് ജോസഫിനെ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. കൊല്ലം ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇഷാന് എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന് പൊലീസിന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് തമിഴ്നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേര്‍ കൂടി പിടിയിലായത്.
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നാണ് സൂചന. ഡിവൈഎഫ്ഐ ഇടമൺ യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്. സംഭവത്തിൽ ഇടപെട്ടതിനെത്തുടർന്ന് ഇയാളെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു രാവിലെ പുറത്താക്കിയിരുന്നു.
കൊല്ലപ്പെട്ട കെവിന് വിവാഹം കഴിച്ച നീനയുടെ മാതാവിന്റെ ബന്ധുകൂടിയാണ് നിയാസ്. കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ഉൾപ്പെടെ 10 പേരാണു പ്രതികളായുള്ളത്.
ഷാനുവും നിയാസുമടങ്ങുന്ന സംഘമാണ് കോട്ടയത്ത് മാന്നാനത്ത് നിന്ന് ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം കെവിനെയും ബന്ധു അനീഷിനെയും വീടുകയറി ആക്രമണം നടത്തി തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് ആക്രമി സംഘത്തെ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെ അനീഷിനെ കോട്ടയം സംക്രാന്തി ജംഗ്ഷനില്‍ സംഘം ഇറിക്കിവിട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം കൊല്ലം ജില്ലയിലെ പുനലൂരിലെ ചാലിയേക്കര പുഴയില്‍ കണ്ടെത്തിയത്.
കൊല്ലം തെന്മലയിലെ സമ്പന്ന കുടുംബാംഗവും കോട്ടയത്ത് ബിരുദവിദ്യാര്‍ത്ഥിയുമായ നീന ഇലക്ട്രീഷ്യനായ കെവിനുമായി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഏതാനും ദിവസം മുൻപേ ഇവർ ഓണ്‍ലൈൻ വഴി രജിസ്റ്റർ വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ 24-നാണ് പെണ്‍കുട്ടി തെന്മലയിലെ വീട്ടിൽ നിന്ന് കെവിനൊപ്പം പോന്നത്.
25ന് നീനുവിന്റെ വീട്ടുകാർ ഗന്ധിനഗർ സ്റ്റേഷനിലെത്തി പരാതി നല്കി. പോലീസ് ഇരുകുട്ടരെയും വിളിപ്പിച്ചു. സ്റ്റേഷനിൽ വച്ച് പെണ്‍കുട്ടിയോട് പിതാവിനൊപ്പം പോകാൻ എസ്ഐ നിർബന്ധിച്ചു. എന്നാൽ പെൺകുട്ടി ഇതിന് തയാറായില്ല. ഇതോടെ കാറിൽ വലിച്ചുകയറ്റാൻ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന് ശേഷം നീനയെ അമലഗിരിയിലെ ഒരു ഹോസ്റ്റലിൽ കെവിൻ താമസിപ്പിച്ചിരിക്കുകയായിരുന്നു.
കെവിനു ഭീഷണിയുണ്ടായിരുന്നതിനാൽ മാന്നാനത്തുള്ള ബന്ധുവീട്ടിലാണ് കഴിഞ്ഞു വന്നത്. ഞായറാഴ്ച പുലർച്ചെ മാന്നാനത്തെ വീട് ആക്രമിച്ചാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. ഇന്നു രാവിലെ പുനലൂരിൽ നിന്നും പത്ത് കിലോമീറ്റർ അകലെ ചാലിയക്കർ തോട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായതിനെ തുടര്‍ന്ന് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ, എഎസ്ഐ എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും കോട്ടയം ജില്ലാ പൊലീസ് മേധാവിയെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
click on malayalam character to switch languages