ലണ്ടൻ: മെയ് മൂന്നിന് ബ്രിട്ടനിൽ വിവിധ കൗൺസിലുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കാര്യമായ നേട്ടങ്ങൾ ഇരു പാർട്ടികൾക്കുമില്ല. തെരേസാ മെയ് സർക്കാരിനെതിരെയുണ്ടായ ഭരണ വിരുദ്ധവികാരം ലേബറിന് കാര്യമായ പ്രയോജനം ചെയ്തില്ല എന്ന് വേണം കരുതാൻ. 1971 നു ശേഷമുള്ള ഏറ്റവും നല്ല പ്രകടനമാണ് ലേബർ തലസ്ഥാന നഗരിയിൽ കാഴ്ച്ച വച്ചത്. എന്നാൽ തലസ്ഥാന നഗരിയിലെ തന്ത്ര പ്രധാന കൗൺസിലുകളിൽ ടോറികൾ തന്നെ വീണ്ടും വിജയിച്ചത് ലേബറിന് വലിയൊരടിയായി. വെസ്റ്റ്മിനിസ്റ്റര്‍, വാന്‍ഡ്‌സ്‌വര്‍ത്ത്, ബാര്‍ണെറ്റ് എന്നീ ടോറികളുടെ ശക്തി കേന്ദ്രങ്ങള്‍ പിടിച്ചടക്കാമെന്ന ലേബര്‍ പാര്‍ട്ടിയുടെ മോഹമാണ് ആസ്ഥാനത്തായത്. ബാര്‍ണെറ്റില്‍ ഒരൊറ്റ സീറ്റിന്റെ കുറവിലാണ് ലേബറിന് നിയന്ത്രണം നഷ്ടമായത്. ഇതോടെ ലേബര്‍ നേതാവ് ജെറമി കോര്‍ബിനെ കുറ്റപ്പെടുത്തി തോറ്റ കൗണ്‍സിലര്‍മാരും, പാര്‍ട്ടി എംപിമാരും രംഗത്തെത്തി.
ലേബർ വിജയം കണ്ടത് 2323 സീറ്റിലാണ്, അതേസമയം കൺസർവേറ്റിവുകൾക്ക് ലഭിച്ചത് 1330 സീറ്റ് മാത്രം. പക്ഷെ വോട്ട് ശതമാനം ഇരു പാർട്ടികൾക്കും 35 ശതമാനം വീതമാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ലേബറിന് ലഭിച്ച വോട്ട് ശതമാനം തീരെ കുറവാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലിബറൽ ഡമോക്രാറ്റുകൾ 536 സീറ്റിൽ വിജയിച്ചപ്പോൾ, ഗ്രീൻസ് പാർട്ടിക്ക് 39 ഉം യുകിപിന് മൂന്നും സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ യുകിപിന് ലഭിച്ചിരുന്നത് 126 സീറ്റുകളായിരുന്നു.
നണീറ്റണിലും, സ്വിന്‍ഡിലും കൺസർവേറ്റിവുകൾക്ക് തുണയായത് യുകെഐപിയുടെ വോട്ടുകളാണ്. ‘ലേബര്‍ കരുതിയത് അവര്‍ക്ക് നിയന്ത്രണം ലഭിക്കുമെന്നാണ്. ഇതിനായി അവര്‍ എല്ലാ തരത്തിലും ശ്രമിച്ചു, പക്ഷെ തോറ്റുപോയി’, എന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. പ്ലിമത്തും കിർക്ക്‌ലേസും ലേബർ പിടിച്ചെടുത്തുവെങ്കിലും നനീട്ടൻ, ബെഡ്‌വാർത്ത്, ഡെർബി തുടങ്ങിയവ നഷ്ടമായത് ലേബറിന് തിരിച്ചടിയായി.
ഗ്രീൻസ് പാർട്ടി ഷെഫീൽഡിലെ ചില സീറ്റുകൾ ലേബറിൽ നിന്നും റിച്ച്മണ്ട് അപ്പോൺ തേംസ് ടോറികളിൽ നിന്നും പിടിച്ചെടുത്തപ്പോൾ ലിബറൽ ഡെമോക്രറ്റുകൾ നാല് കൗൺസിലുകളാണ് ഇക്കുറി നേടിയെടുത്തത്. പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും ലേബറിന്റെ പ്രകടനം ജനറൽ ഇലക്ഷനുള്ള തയ്യാറായതിന്റെ സൂചനയാണെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ പറഞ്ഞു.
click on malayalam character to switch languages