വാഹനം വാങ്ങുന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍ താന്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ വാക്കുകള്‍ അനുസരിക്കുന്നുവെന്ന് രമ്യാ ഹരിദാസ് എം.പി. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ വാക്കുകളെ അനുസരണയോടെ ഹൃദയത്തോട് ചേര്‍ക്കുന്നു. തന്‍റെ പൊതു ജീവിതം സുതാര്യമുള്ളതായിരിക്കുമെന്നും രമ്യ ഫേസ് ബുക്കില്‍ കുറിച്ചു.
രമ്യ ഹരിദാസിന്റെ ഫേസ് ബുക്ക് കുറിപ്പ്
എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസം ഞാൻ കെ.പി.സി.സി പ്രസിഡണ്ടിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും അശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിൽ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്.
ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോൺഗ്രസ് പണപ്പിരിവ് നടത്തിയതിനെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തില്‍ അഭിമാനം ഉണ്ടെന്നാണ് രമ്യ ഹരിദാസ് നേരത്തെ പ്രതികരിച്ചത് 14 ലക്ഷം രൂപ പിരിച്ചെടുക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് തീരുമാനം.
click on malayalam character to switch languages