ലണ്ടൻ: ലണ്ടനിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച്ച സംഭവിച്ചു. മുൻപ്, ലൈംഗിക കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടിരുന്ന ഒരാളെ പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരമായ പിഴവുകൾ കാരണം അധികൃതർ സ്വതന്ത്രനായി വിട്ടിരുന്നുവെന്ന വിവരം പുറത്തുവന്നു.
2025 മാർച്ചിൽ കാർമെൻസ വലൻസിയ-ട്രുജില്ലോയെയും, അഞ്ച് മാസത്തിന് ശേഷം ഷെറിൽ വിൽക്കിൻസിനെയും കൊലപ്പെടുത്തിയ കേസിൽ സൈമൺ ലെവി (40) കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച ഓൾഡ് ബെയ്‌ലിയിലെ ജൂറി കണ്ടെത്തി.
ആദ്യ കൊലപാതകക്കേസിൽ പ്രതിയായിരുന്ന ലെവിക്ക് എതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്ന് അയാൾ ജാമ്യത്തിൽ കഴിയുകയായിരുന്നു. ഈ സമയത്താണ് അയാൾ രണ്ടാമത്തെ കൊലപാതകം നടത്തിയത്.
ആദ്യ കൊലപാതകം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്, ട്രെയിനുകളിൽ വെച്ച് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചതിന് പോലീസ് ലെവിയെ അറസ്റ്റ് ചെയ്തിരുന്നു; എന്നാൽ നടപടിക്രമങ്ങളിലുണ്ടായ പിഴവുകൾ കാരണം ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത് വൈകി. ജാമ്യത്തിലിരിക്കെ ഇയാൾ കൂടുതൽ ആക്രമണങ്ങൾ നടത്തി; ഇതോടെ ലണ്ടനിലുടനീളം ഇയാൾ നടത്തിയ ആക്രമണങ്ങളുടെ എണ്ണം പത്തായി ഉയർന്നു. മിക്ക കുറ്റകൃത്യങ്ങളിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും ലെവി സ്വതന്ത്രനായി തുടരുകയും ഒടുവിൽ രണ്ടാമതൊരു കൊലപാതകം കൂടി നടത്തുകയും ചെയ്തു.
സ്ത്രീകൾക്ക് ലെവിയിൽ നിന്നുണ്ടായേക്കാവുന്ന അപകടസാധ്യതയുടെ വ്യാപ്തി വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിലൂടെ, ഇയാളെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികളിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചതായി പ്രോസിക്യൂട്ടർമാർ സമ്മതിച്ചു.
എങ്കിലും, ട്രെയിൻ യാത്രക്കാരായ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ നടക്കുന്നതിന് മുമ്പ് തന്നെ, ലെവി ഗുരുതരമായ ഭീഷണിയാണെന്ന് പോലീസിനും പ്രോസിക്യൂട്ടർമാർക്കും അറിയാമായിരുന്നു.
2021-ൽ ലൈംഗിക കുറ്റകൃത്യത്തിന്റെ പേരിൽ ഇയാൾ ആദ്യമായി ജയിലിലായി. ജയിലിൽ കഴിയുന്നതിനിടെ ഒരു വനിതാ ജയിൽ ഉദ്യോഗസ്ഥയെ ഇയാൾ ലൈംഗികമായി ആക്രമിച്ചു. ജയിൽ മോചിതനായ ശേഷം, 2023-നും 2025-നും ഇടയിൽ ലണ്ടനിലെ ട്രെയിനുകളിൽ വെച്ച് ഇയാൾ തുടർച്ചയായി ലൈംഗികാക്രമണങ്ങൾ നടത്തി. ഒരു ബലാത്സംഗക്കേസിലെ അന്വേഷണത്തിൽ പ്രധാന പ്രതിയും ഇയാളായിരുന്നു. വടക്കൻ ലണ്ടനിലെ ടോട്ടൻഹാം സ്വദേശിയായ ലെവി, 2025 ജനുവരി, മാർച്ച്, ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് സ്ത്രീകളെ ക്രൂരമായി ആക്രമിച്ചു. ഇതിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയ്യാൾക്കെതിരെയുള്ള കോടതി നടപടികൾ തുടരുകയാണ്. ബുധനാഴ്ച്ച വിധി പുറപ്പെടുവിക്കും.
click on malayalam character to switch languages